വിവാഹ വേദിക്കരികിൽ വെച്ച് വരന് വെടിയേറ്റു; തോളിൽ തറഞ്ഞ ബുള്ളറ്റുമായി വരൻ താലിചാർത്തി
ദില്ലി: വിവാഹ ദിവസം വരന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. സൗത്ത് ദില്ലിയിലെ മദൻഗീറിൽ ഞായറാഴ്ചയാണ് സംഭവം. വിവാഹ വേദിക്കരികിൽ ചെവ്വ് അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ വരനരികിലേക്ക് ഓടിയെത്തുന്നതിനിടെ അക്രമികൾ രക്ഷപെട്ടു. വെടിയേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടിയ ശേഷം മണ്ഡപത്തിലെത്തി ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:
വിവാഹ ദിവസം
25കാരനായ ബാദലിനാണ് വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു ബാദലിന്റെ വിവാഹം. ബാദലിന്റെ ഇടത്തേ തോളിനാണ് വെടിയേറ്റത്. തോളെല്ലുകൾക്കിടയിൽ ബുളളറ്റ് തറച്ച നിലയിലായിരുന്നു.
വിവാഹ വേദിക്കരികെ
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. കാൺപൂർ സ്വദേശിയാണ് ബാദൽ. വിവാഹ വേദിക്ക് 400 മീറ്റർ അകലെവെച്ചാണ് വെടിയുതിർക്കുന്നത്. ഈ സമയം ബാദൽ അലങ്കരിച്ച കുതിര വണ്ടിക്കുള്ളിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു സംഘം നൃത്തം ചെയ്താണ് ബാദലിനെ അനുഗമിച്ചത്.
രണ്ട് പേർ
വിവാഹ റാലിക്കിടയിൽ നിന്നും രണ്ട് പേർ പെട്ടെന്ന് കുതിരവണ്ടിക്കുള്ളിലേക്ക് ചാടിക്കയറുകയും വെടിയുതിർക്കുകയായിരുന്നുവെന്ന് ബാദൽ പോലീസിന് മൊഴി നൽകി. ആദ്യം എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ല. വലിയ ശബ്ദത്തിൽ പാട്ടുവെച്ചിരുന്നതിനാൽ ആരും വെടിയുതിത്ത ശബ്ദം കേട്ടിരുന്നില്ല.
രക്ഷപെട്ടു
വെടിയേറ്റ ഭാഗത്ത് നിന്നും രക്തം ഒഴുകിത്തുടങ്ങിയതോടെ ബാദൽ ഭയപ്പെട്ട് വാഹനത്തിൽ നിന്നും ചാടിയിറങ്ങി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ അക്രമി സംഘം ഓടി രക്ഷപെട്ടു. ബന്ധുക്കൾ ഉടൻ തന്നെ ബാദലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഹീറോ ബൈക്കിൽ
വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഹീറോ ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് വിവാഹ റാലിയിൽ പങ്കെടുത്ത ചിലർ മൊഴി നൽകിയിട്ടുണ്ട്. ബൈക്ക് സംഭവസ്ഥലത്തിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മുൻ വൈരാഗ്യം
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ചില അതിഥികളുമായി ബൈക്കിലെത്തിയ സംഘം തർക്കത്തിലേർപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. കൊലപാതക ശ്രമത്തിന് ബാദലിനെതിരെ ഒരു കേസ് നിലനിൽക്കുന്നുണ്ട്. എന്തെങ്കിലും മുൻവൈഗാര്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച് വരികയാണെന്ന് സൗത്ത് ദില്ലി ഡിസിപി വിജയ് കുമാർ പറഞ്ഞു.
ചടങ്ങുകൾ പൂർത്തിയാക്കി
സംഭവം നടന്ന ഉടൻ തന്നെ ബാദലിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ എടുത്ത ശേഷം ബാദലും ബന്ധുക്കളും വിവാഹവേദിയിലേക്കെത്തി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. വിവാഹശേഷം ശസ്ത്രക്രിയയ്ക്കായി ബാദലിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്തീസ്ഗഡിൽ ത്രികോണ മത്സരം; മായാവതിക്ക് നിർണായകം, കോൺഗ്രസിന് മറുപടി
എന്നെ ക്രിസ്ത്യാനിയാക്കിയ ജനം ടിവി മാപ്പുപറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും; തൃപ്തി ദേശായി