കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്
കോട്ടയം: പാര്‍ട്ടി ചെയര്മാന് കെഎം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാരം വടംവലി കേരളാ കോണ്‍ഗ്രസ് (എം) നെ നയിക്കുന്നത് മറ്റൊരു പിളര്‍പ്പിലേക്ക്. പാര്‍ട്ടി ചെയര്മാന് സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ജില്ലാ പ്രസിഡന്റുമാരെ മുന്‍നിര്‍ത്തി ജോസ് കെ മാണി നടത്തുന്ന നീക്കത്തിനെതിരെ പിജെ ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.
യുഡിഎഫ് ജയസാധ്യത 15 സീറ്റില്‍, എല്‍ഡിഎഫിന് 5;താമര വിരിയില്ല, അഡ്വ. എ ജയശങ്കറിന്റെ വിലയിരുത്തല്‍
ജില്ലാ പ്രസിഡന്റുമാരെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി പിടിക്കാനുള്ള നീക്കത്തിനെതിരെ ജോയ് എബ്രഹാം അടക്കമുള്ള ജോസഫ് അനുകൂലികള്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു. പാര്‍ട്ടിയില്‍ പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്നുവെന്ന ആരോപണം മാണി വിഭാഗവും ഉയര്‍ത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..
പിജെ ജോസഫിനെതിരെ ലേഖനം
സംസ്ഥാനസമിതി വിളിച്ചു ചേര്‍ക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് പാര്‍ട്ടി ചെയര്മാന് സ്ഥാനത്തിനായുള്ള വടംവലി കേരള കോണ്‍ഗ്രസിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖമാസികയായ പ്രതിധ്വനിയില്‍ വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫിനെതിരെ പ്രത്യക്ഷപ്പെട്ട ലേഖനം ഭിന്നിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.
ജോസ് കെ മാണിയെ ചെര്മാനാക്കാണം
വര്‍ക്കിങ് ചെയര്മാന് തന്നെ നിയമസഭാകക്ഷി നേതൃസ്ഥാനവും വഹിക്കുന്നതാണ് ജോസ് കെ മാണി വിഭാഗം പിജെ ജോസഫിനെതിരെ ഉയര്‍ത്തികാട്ടുന്നത്. മാണിക്കു ശേഷം വൈസി ചെയര്മാന് ജോസ് കെ മാണിയെ ചെര്മാനാക്കാണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം
പാര്‍ട്ടി ചെയര്മാന് സ്ഥാനം പിജെ ജോസഫിന് ലഭിച്ചില്ലെങ്കില്‍ നിലവിലെ ഡെപ്യൂട്ടി ചെയര്മാന് സിഎഫ് തോമസ് ചെയര്‍മാനാകണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. എന്തു തന്നെയായാലും ചെയര്മാന് സ്ഥാനം ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തം.
സ്ഥാനം ഒഴിയണം
സിഎഫ് തോമസിനെ ചെയര്മാന് ആക്കണമെങ്കില്‍ ജോസഫ് വര്‍ക്കിങ് ചെയര്മാന് സ്ഥാനം ഒഴിയണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ അധികാരം വര്‍ക്കിങ് ചെര്മാനില് കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.
വലിയ ശക്തനാകും
നിയമസഭാക്ഷി നേതൃസ്ഥാനവുമുള്ളതിനാല്‍ ജോസഫ് വലിയ ശക്തനാകും. അത് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാവും. ജോസഫ് വര്‍ക്കിങ് ചെയര്മാന് സ്ഥാനം രാജിവെച്ചാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നാണ് അവരുടെ നിലപാട്.
വ്യക്തമായ ഭൂരിപക്ഷം
സംസ്ഥാസമിതിയിലും ഉന്നതാധികാരസമിതിയിലും പാര്‍ലമെന്ററി ബോര്‍ഡിലും വ്യക്തമായ ഭൂരിപക്ഷം ഉള്ളതാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ. എത്രയും വേഗം സമിതികള്‍ വിളിച്ചു ചേര്‍ത്ത് ചെയര്മാന് സ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് ജോസ് കെ മാണിയുടെ നീക്കം.
പരാതി
ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം. വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫുമായി ആലോചിച്ചു വേണം സംസ്ഥാന സമിതി വിളിക്കാന്‍. എന്നാല്‍ ഇരുനേതാക്കളും യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പരാതി.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ മറ്റു പാര്‍ട്ടികളും സസൂക്ഷമം നിരീക്ഷിച്ചു വരികയാണ്. പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ്ണമായും ജോസഫ് വിഭാഗത്തെ പുറംതള്ളുകയാണെങ്കില്‍ ആ അവസരം മുതലാക്കാനാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് കീഴിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നീക്കം.
മുന്നണി മാറ്റത്തിന് വരെ
പഴയ ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് നിലവില്‍ ഇടതുമുന്നണിയിലെ അംഗമാണ്. തര്‍ക്കം രൂക്ഷമായി പൊട്ടിത്തെറിയിലേക്ക് എത്തിയാല്‍ പിജെ ജോസഫിന്റെ മുന്നണി മാറ്റത്തിന് വരെ സാധ്യതയുണ്ടെന്നാണ് ജാനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
ഇരുപക്ഷവും
പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകണമെന്ന നിര്‍ദ്ദേശവുമായി ഇരുപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്. ആദ്യം സിഎഫ് തോമസിനെ കണ്ട നേതാക്കള്‍ മുന്‍ എംപി എംപി ജോയി എബ്രാഹാമിനെയും കണ്ടിരുന്നു. ഇപ്പോഴത്തെ നീക്കം പാർട്ടിയെ പിളർത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്റുമാരോട് വ്യക്തമാക്കിയത്.
മാണിവിഭാഗം നടത്തുന്നത്
അനവസരത്തിലുള്ള നീക്കമാണ് മാണിവിഭാഗം നടത്തുന്നതെന്നാണ് ചിലനേതാക്കള്‍ വ്യക്തമാക്കുന്നത്. മാണിവിഭാത്തെ 10 ജില്ലാ പ്രസിഡന്റുമാരാണ് ജോസ് കെ മാണിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. മാണി വിഭാഗത്തിലെ തിരുവന്തപുരം കൊല്ലം മലപ്പുറം ജില്ലാ പ്രസിഡന്റുമാർ ജോസ് കെ മാണിയെ കാണാൻ ഇന്നലെ എത്തിയിരുന്നില്ല.
ജോസഫ് പക്ഷത്തേക്ക്
തിരുവനന്തപുരം കൊല്ലം മലപ്പുറം ജില്ലാ പ്രസിഡന്റ് അടക്കുമുള്ള ചിലര്‍ ജോസഫ് പക്ഷത്തേക്ക് നീങ്ങുന്നതായാണ് സൂചന. ബാക്കി ഏഴ് പേരിൽ ചിലരും ജോസഫിനെ വിളിച്ച് നീക്കത്തെ എതിർക്കുന്നതായി അറിയിച്ചുവെന്നാണ് ഗ്രൂപ്പ് വ്യത്തകള് അറിയിക്കുന്നത്. കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കെ മാണിയുടെ മരണത്തിന് 6 മാസം തികയുന്നതിന് മുന്നേ പാര്‍ട്ടി രണ്ട് വഴിക്ക് ആയേക്കും.