നിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യം
പട്ന: ബിജെപിയുമായുള്ള സഖ്യം ബിഹാറിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ജെഡിയു-ബിജെപി സഖ്യത്തെ അനുകൂലിച്ച മുസ്ലിം വോട്ടര്‍മാര്‍ പോലും ഇപ്പോള്‍ നിതീഷ് കുമാറിനെ തള്ളിപ്പറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും ബാബരി മസ്ജിദ് വിഷയവുമാണ് മുസ്ലിം വോട്ടര്‍മാരെ ജെഡിയുവില്‍ നിന്നും അകറ്റുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പവരെ എന്‍ഡിഎ സഖ്യത്തിലെ രണ്ടാംകക്ഷി മാത്രമായിരുന്നു ബിഹാറില്‍ ബിജെപി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം ആകെ മാറി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും തുല്യപങ്കാളിത്തം വഹിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 സീറ്റുകളിൽ 39 സീറ്റുകളും എന്‍ഡിഎ ആയിരുന്നു നേടിയത്.
കോണ്‍ഗ്രസ് വിജയിച്ചത്
70 ശതമാനം മുസ്ലിം ജനസംഖ്യയുള്ള കിഷൻഗഞ്ച് സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. ഈ സീറ്റില്‍ എഐഎംഐഎം മത്സരിച്ചെങ്കിലും അവര്‍ മൂന്നാം സ്ഥാനത്താവുകയും ചെയ്തു. മുസ്ലിം ജനവിഭാഗം പതിയെ പതിയെ ജെഡിയുവില്‍ നിന്ന് അകലുന്നതിന്റെ പ്രതിഫലനം അവരുടെ നേതൃനിരയിലും കാണാന്‍ സാധിക്കും.
നേതാക്കള്‍
ഒരുകാലത്ത് ഡോ. അലി അൻവർ, ഡോ. ഇജാജ് അലി, ഷക്കീൽ അഹമ്മദ് തുടങ്ങിയ ശക്തമായ നേതാക്കൾ ഉണ്ടായിരുന്ന ജെഡിയുവിന് ഇപ്പോൾ എംഎൽസിയും മുൻ രാജ്യസഭാ എംപിയുമായിരുന്നു ഗുലാം റസൂൽ ബാലിയാവി അല്ലാതെ പ്രമുഖ മുസ്ലിം നേതാക്കളൊന്നും തന്നേയില്ല. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുക എന്നത് ജെഡിയുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
10 എണ്ണം
ജെഡിയു മത്സരിക്കുന്ന 115 നിയോജകമണ്ഡലങ്ങളിൽ 10 എണ്ണം മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലാണ് ഉള്‍പ്പെടുന്നത്. നിതീഷ് സർക്കാരിന്റെ കഴിഞ്ഞ 15 വർഷത്തിനിടയിൽ സമുദായത്തിന്റെ പ്രയോജനത്തിനായി സ്വീകരിച്ച നടപടികൾ ഉയര്‍ത്തിക്കാട്ടിയാണ് ഈ മേഖലകളില്‍ ജെഡിയും പ്രചാരണം നടത്തുന്നത്. എന്നാല്‍ ബിജെപി ജെഡിയുവിന് തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
സ്ഥാനാര്‍ത്ഥികള്‍
സിക്ത (സ്ഥാനാർത്ഥി ഫിറോസ് അഹമ്മദ് ഖുർഷീദ്); ഷിയോഹർ (സർഫുദ്ദീൻ); അരാരിയ (ഷാഗുഫ്ത അസീം); താക്കൂർഗഞ്ച് (നൗഷാദ് ആലം); കൊച്ചധമാൻ (മുഹമ്മദ് മുജാഹിദ്); അമൂർ (സാബ സഫർ); ദർഭംഗ റൂറൽ (ഫറാസ് ഫാത്മി); കാന്തി (മുഹമ്മദ് ജമാൽ); മർഹൗറ (അൽതാഫ് രാജു) എന്നിവരാണ് മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ ജെഡിയു സ്ഥാനാര്‍ത്ഥികള്‍.
കോണ്‍ഗ്രസ്-ആര്‍ജെഡി
ഈ പത്ത് സീറ്റുകളിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും മുസ്ലിം സ്ഥാനാര്‍ത്ഥികളേയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മതേതര സഖ്യത്തിന്റെ ഭാഗമായി മുസ്ലിം വോട്ടുകള്‍ നിലനിര്‍ത്താന്‍ ജെഡിയുവിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നും സംസ്ഥാനത്തെ ഏതൊരു ജനവിഭാഗങ്ങളേയും പോലെ ന്യൂനപക്ഷവും ജെഡിയു-ബിജെപി സഖ്യത്തെ തള്ളിപ്പറയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
ബിജെപിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം
സഖ്യത്തില്‍ ബിജെപിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കാരണം താൻ പാർട്ടി വിട്ടതെന്നാണ് അഖിലേന്ത്യാ പാസ്മണ്ട മുസ്ലീം മെഹാസ് എന്ന രാഷ്ട്രീയേതര ഫോറത്തിന് നേതൃത്വം നൽകുന്ന മുൻ ജെഡി (യു) നേതാവ് അൻവർ അഭിപ്രായപ്പെടുന്നത്. നിതീഷിന്റെ കാര്യത്തില്‍ ഇപ്പോൾ തികഞ്ഞ അവിശ്വാസം ഉണ്ട്. അദ്ദേഹത്തിന്റെ എൻഡിഎയിലേക്കുള്ള തിരിച്ചുവരവ് മുസ്ലിംകളെ വേദനിപ്പിച്ചു. ബിജെപിയുടെ ആക്രമണാത്മക രാഷ്ട്രീയം ജെഡിയുവിൽ നിന്ന് മുസ്ലിംകളെ കൂടുതൽ അകറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിസി ജോര്‍ജ് വന്നിട്ട് കാര്യമില്ല; പൂഞ്ഞാര്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ലീഗ്, വിജയമുറപ്പിക്കും