കാറുകളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും, കേന്ദ്ര നീക്കം, എതിർപ്പുമായി കേരളമടങ്ങുന്ന സംസ്ഥാനങ്ങൾ
ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ ജിഎസ്ടി കൗണ്‍സില്‍ വെള്ളിയാഴ്ച യോഗം ചേരും. സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയായി കടുത്ത തകര്‍ച്ച നേരിടുന്ന വാഹന വിപണിക്ക് ഉത്തേജനം പകരാന്‍ നികുതി കുറയ്ക്കാനുളള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 28 ആണ് കാറുകളുടേയും ബൈക്കുകളുടേയും നികുതി നിരക്ക്.
നികുതി നിരക്ക് പത്ത് ശതമാനം കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വിവരം. ഇത് വഴി ജിഎസ്ടി നിരക്ക് 18 ആയി കുറയും. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയായി മാറും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനെ എതിര്‍ക്കാനാണ് സാധ്യത. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ യോഗത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് വ്യക്തമല്ല. ജിഎസ്ടി കൗണ്‍സിലില്‍ കേരളത്തിന്റെ എതിര്‍പ്പ് അറിയിപ്പ് അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന വിപണി പ്രതിസന്ധിയിലായതോടെ രാജ്യത്തെ വാഹന വ്യവസായങ്ങള്‍ പലതും അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുകളുമായി പിടിച്ച് നില്‍ക്കാനുളള ശ്രമത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. നികുതി കുറയ്ക്കുന്നതോടെ ഓണ്‍ റോഡ് വിലയില്‍ 8 ശതമാനത്തോളം കുറവുണ്ടാകും. എന്നാല്‍ ഇത് വഴി ഏകദേശം 50,000 കോടിയുടെ നികുതി നഷ്ടമാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.