താജ്മഹല്‍ സന്ദര്‍ശനത്തിനിടെ മെലാനിയ ചോദിച്ചത് ഒറ്റക്കാര്യമെന്ന് ഗൈഡ്: താജ്മഹലിനെ പുകഴ്ത്തി ട്രംപ്
ആഗ്ര: പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും ഇന്ത്യയില്‍ സന്ദര്‍ശിച്ച പ്രധാന ഇടങ്ങളില്‍ ഒന്ന്. അവിശ്വസനീയമായ നിര്‍മ്മാണമാണ് താജ്മഹലിന്റേത് എന്നായിരുന്നു സന്ദര്‍ശന ശേഷം ട്രംപിന്റെ പ്രതികരണം. അതേസമയം താജ് സന്ദര്‍ശനത്തിനിടെ മെലാനിയയ്ക്ക് അറിയേണ്ടിയിരുന്നത് നിര്‍മ്മിക്കാനായി ഉപയോഗിച്ച മഡ് പാക്ക് ട്രീറ്റ്‌മെന്റിനെ കുറിച്ചായിരുന്നു. ഈ നിര്‍മ്മാണ രീതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ മെലാനിയയ്ക്ക് അതിശയമായിരുന്നുവെന്നും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് നിതിന്‍ കുമാര്‍ പറയുന്നു. വര്‍ഷങ്ങളായി താജ്മഹലില്‍ ഗൈഡായി പ്രവര്‍ത്തിക്കുന്ന നിതിനെ വിവിഐപി സന്ദര്‍ശന സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
താജ്മഹലിന്റെ വാസ്തുവിദ്യയും നിര്‍മ്മാണത്തിന് പിന്നിലെ കഥയും ട്രംപിന് വളരെയധികം മതിപ്പുളവാക്കി. എങ്ങനെയാണ് സ്വന്തം മകന്‍ ഔറംഗസേബ് ഷാജഹാനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതെന്നും മരണശേഷം മുംതാസിന്റെ ശവകുടീരത്തിനടുത്തുള്ള താജില്‍ സംസ്‌കരിച്ചതെന്നും അടക്കമുള്ള താജ്മഹലിന്റെ നിര്‍മ്മാണത്തിന് പിന്നിലെ കഥ ഞാന്‍ അവരോട് പറഞ്ഞു. ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും കഥ അറിഞ്ഞ ട്രംപ് വളരെയധികം വികാരാധീനനായതായി കുമാര്‍ പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സൗന്ദര്യത്തിന്റെ കാലാതീതമായ തെളിവാണ് വിസ്മയിപ്പിക്കുന്ന താജ്മഹല്‍! ഇന്ത്യയ്ക്ക് നന്ദി, ഇതായിരുന്നു ട്രംപും മെലാനിയയും ചേര്‍ന്ന് സന്ദര്‍ശകരുടെ പുസ്തകത്തില്‍ എഴുതിയത്. 1959ല്‍ ഡൈ്വറ്റ് ഡേവിഡ് ഐസന്‍ഹോവര്‍, 2000ത്തില്‍ ബില്‍ ക്ലിന്റണ്‍ എന്നിവര്‍ക്ക് ശേഷം താജ്മഹല്‍ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
1631-ല്‍ ഭാര്യ മുംതാസിന്റെ മരണ ശേഷം 20 വര്‍ഷമെടുത്താണ് ഷാജഹാന്‍ താജ്മഹല്‍ പണി പൂര്‍ത്തിയാക്കുന്നത്. ലോകത്തിലെ ഏറ്റവും അധികം ആളുകള്‍ ഫോട്ടോയെടുത്ത സ്ഥലങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രതലവന്‍മാര്‍ ഒഴിവാക്കാത്ത ഇടം കൂടിയാണ്.












Click it and Unblock the Notifications