ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ മൗണ്ട് അബുവിലേക്ക് നാടുകടത്തി കോൺഗ്രസ്
അഹമ്മദബാദ്: ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം പൊടിതട്ടിയെടുത്ത് കോൺഗ്രസ്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിന്റെ നടപടി. സംസ്ഥാനത്തെ 65 എംഎൽഎമാരെയാണ് കോൺഗ്രസ് രാജസ്ഥാനിലെ മൗണ്ട് അബുവിലേക്ക് മാറ്റുന്നത്. അടുത്ത 24 മണിക്കൂർ എംഎൽഎമാർ രാജസ്ഥാനിൽ തുടരും. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് തടയാനാണ് കോൺഗ്രസിന്റെ നീക്കം.
മഹാരാഷ്ട്രയിൽ കടുത്ത നടപടികളുമായി ബിജെപി; എംഎൽഎമാർ പുറത്തേയ്ക്ക്, ലക്ഷ്യം 230 സീറ്റുകൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും അടിപതറുമോയെന്ന ഭയത്തിലാണ് കോൺഗ്രസ് നേതൃത്വം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
രാജ്യസഭാ തിരഞ്ഞെടുപ്പ്
ഗുജറാത്തിൽ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ കുതിരക്കച്ചവടം തടയാനാണ് എംഎൽഎമാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നതെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് വ്യക്തമാക്കി. സംസ്ഥാനത്തെ ആകെയുള്ള 71 എംഎൽഎമാരിൽ 65 പേരെയാണ് മൗണ്ട് അബുവിലേത്ത് മാറ്റുന്നത്. തിരഞ്ഞെടുപ്പ് ദിവസം മാത്രമെ ഇവർ തിരികെ എത്തുകയുളളു.
ഇടഞ്ഞ് നിൽക്കുന്നവർ
അൽപേഷ് താക്കൂറും ദവൽസിംഗ് സലയും ഉൾപ്പെടെയുള്ള ആറ് പേർ രാജസ്ഥാനിൽ തുടരും. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന അൽപേഷും ദവൽസിംഗ് സലയും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയില്ല. താക്കൂർ സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപിച്ച് അൽപേഷ് താക്കൂർ പാർട്ടി പദവികൾ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ അൽപേഷിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.
പ്രതീക്ഷയില്ല
അൽപേഷ് താക്കൂറും ദവൽസിംഗ് സലയും കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷയില്ല. ജഗന്നാഥ യാത്രയുടെ ഭാഗമായ ഘോഷയാത്ര സ്വന്തം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തിലാണ് എംഎൽഎമാരായ ഹിമന്ത്സിംഗ് പട്ടേൽ, ഇമ്രാൻ ഖെഡാവാല , ഷൈലേഷ് പാർമർ എന്നിവർ മൗണ്ട് അബു യാത്രയിൽ ഒപ്പം വരാത്തതെന്നും വക്താവ് വ്യക്തമാക്കി.
താമസം എവിടെ?
കോൺഗ്രസ് എംഎൽഎമാരുടെ താമസം മൗണ്ട് അബുവിലെ റിസോർട്ടിലോ ഹോട്ടലിലോ ആണോ എന്ന ചോദ്യത്തിന് രാജസ്ഥാനിൽ ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ് ഭരണത്തിലിരിക്കുന്നത്, എംഎൽഎമാരെ താമസിപ്പിക്കാനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു കോൺഗ്രസ് വക്താവിന്റെ മറുപടി. മുൻ എംഎൽഎ ചന്ദ്രിക ചുടാസമ, വൽസാദിൽ നിന്നുള്ള മുതിർന്ന നേതാവ് ഗൗരവ് പാണ്ഡ്യയുമാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ. ബിജെപി അധ്യക്ഷൻ അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ഗുജറാത്തിൽ രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നത്.
കരുതലോടെ ബിജെപി
വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗൽ താക്കൂറുമാണ് ബിജെപി സ്ഥാനാർത്ഥികൾ. ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തരുതെന്ന കോൺഗ്രസിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ കോൺഗ്രസിന് ഒരു സീറ്റിൽ വിജയിക്കാനുള്ള സാധ്യത മങ്ങിയിരുന്നു. 2017ൽ രാജ്സഭയിലേക്ക് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനായി കോൺഗ്രസ് 44 എംഎൽഎമാരെ ആദ്യം ആനന്ദിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും മാറ്റി താമസിപ്പിച്ചിരുന്നു. ബിജെപിയുടെ ബൽവന്ത്സിംഗ് രജ്പുത്തായിരുന്നു പട്ടേലിന്റെ എതിർസ്ഥാനാർത്ഥി. രാജ്യസഭാ തിരഞ്ഞെടുപ്പ് തൊട്ട് മുമ്പായിരുന്നു ബൽവന്ത്സിംഗ് ബിജെപിയിൽ ചേരുന്നത്. പട്ടേലിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടുള്ള ബൽവന്ത്സിംഗിന്റെ പരാതി ഇപ്പോളും ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്.