ഗുജറാത്തിൽ ബിജെപി വീണാൽ ഹിന്ദുത്വയ്ക്ക് തിരിച്ചടി.. സിപിഎം ആരെ പിന്തുണക്കും, കോൺഗ്രസ് അതോ ബിജെപി?
അഹമ്മദാബാദ്: തിരഞ്ഞെടുപ്പാകുമ്പോൾ ജയവും തോൽവിയും ഒക്കെ സ്വാഭാവികം - അരാഷ്ട്രീയ സിനിമയായ സന്ദേശത്തിൽ വരെ ഇത് പറയുന്നുണ്ട്. എന്നാൽ അടുത്ത മാസം ഗുജറാത്തിൽ നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് അങ്ങനെ ഒന്നല്ല. ജയത്തിൽ കുറഞ്ഞ ഒന്ന് ബി ജെ പിയുടെ അജണ്ടയിലേ ഉണ്ടാകില്ല.
എന്തുകൊണ്ട് ഗുജറാത്ത് ബി ജെ പിക്ക് ഒരു സാധാരണ സംസ്ഥാനവും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഒരു സാധാരണ നിയസഭ തിരഞ്ഞെടുപ്പുമല്ല. ഉത്തരം ലളിതം. ഹിന്ദുത്വശക്തികളുടെ മുഴുവൻ അവകാശവാദങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത് ഗുജറാത്തിനെ ചുറ്റിപ്പറ്റിയാണ്. ബി ജെ പി കേന്ദ്രഭരണം പിടിച്ചത് ഗുജറാത്തിനെ ചൂണ്ടിക്കാട്ടിയാണ്. ഗുജറാത്തിലെ ഒരു തോൽവി കൊണ്ട് ബി ജെ പിക്കും ഹിന്ദുത്വ ശക്തികൾക്കും എന്ത് പറ്റും എന്ന് നോക്കിയാലോ?
ഗുജറാത്തിൽ ബിജെപി ജയിച്ചാൽ
പ്രതിക്ഷിക്കുന്നത് പോലെ വലിയ അട്ടിമറിയൊന്നും സംഭവിക്കാതിരിക്കുകയും ഗുജറാത്തിൽ ബി ജെ പി ജയിക്കുകയും ചെയ്താൽ എന്ത് സഭംവിക്കും. പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിലും മനോഹർലാൽ ഖട്ടാറിന്റെ ഹരിയാനയിലും ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ ഉത്തരാഖണ്ഡിലും ഗുജറാത്തിലും ബി ജെ പിയും ഹിന്ദുത്വ ശക്തികളും കൂടുതൽ കരുത്തരാകും.
ഗുജറാത്തിൽ ബിജെപി ചെയ്യുന്നത്
നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ്. ഒന്ന് ഗുജറാത്തും മോദിയും ഏറെക്കുറെ പര്യായം പോലെയാണ് പുറത്തുള്ള ഇന്ത്യയ്ക്ക്. ഗുജറാത്തിൽ പ്രചാരണത്തിനെത്തി വളരെ വികാരാധീനനായി മോദി സംസാരിക്കുകയും ചെയ്തു. മറ്റൊന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തുവന്നതും കേന്ദ്രസർക്കാർ ജി എസ് ടിയിൽ വലിയ വിട്ടുവീഴ്ചകൾ വരുത്തി കച്ചവടക്കാരെ സന്തോഷിപ്പിക്കുന്നു എന്നതാണ്.
ബീഹാർ മോഡൽ ആവർത്തിക്കുമോ
ബി ജെ പി - ആർ എസ് എസ് ശക്തിയെ ഒറ്റക്ക് തകർക്കാൻ എന്തായാലും കോൺഗ്രസിന് നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല. എന്നാൽ ബിഹാറിൽ നിതീഷ് കുമാറും ലാലുവും കോൺഗ്രസും യോജിച്ചപ്പോൾ അത് സാധിച്ചു. നിതീഷ് പിന്നെയും കൂറുമാറി എന്നത് വേറെ കാര്യം. ഗുജറാത്തിൽ ഇത് പോലെ കോൺഗ്രസിന് പട്ടേൽ, മേവാനി, താക്കൂർ സമുദായക്കാരുടെ പിന്തുണയുണ്ട്. ഹർദീക് പട്ടേലിന്റെ സാന്നിധ്യം കോൺഗ്രസ് ക്യാംപിന് എത്ര ഗുണം ചെയ്യും എന്നതും ഈ തിരഞ്ഞെടുപ്പ് കാട്ടിത്തരും. ഈ സാഹചര്യത്തിൽ സി പി എം സംസ്ഥാനത്ത് ആരെ പിന്തുണക്കും എന്നതും നിർണായകമാകും.
കോൺഗ്രസിന്റെ പ്രതീക്ഷകൾ
ഹിന്ദുത്വശക്തികളെ ചെറുക്കാൻ ദേശീയ തലത്തിൽ ആവതുള്ള ഏക പാർട്ടിയാണ് കോൺഗ്രസ്. ഒഡീഷയിൽ ബി ജെ ഡിയോടും ദില്ലിയിൽ ആം ആദ്മി പാർട്ടിയോടും ബിഹാറിൽ നിതീഷ് കുമാറിനോടും തെലങ്കാനയിൽ ടി ആർ എസിനോടും തോറ്റ കോൺഗ്രസിന്റെ ബാക്കിയുള്ള പ്രതീക്ഷകളാണ് ഗുജറാത്തും കർണാടകയും. 2014ന് ശേഷം പഞ്ചാബ് മാത്രമാണ് കോൺഗ്രസിന് ഒരു ആശ്വാസമായത്. ഈ വിജയം ഗുജറാത്തിലും ആവർത്തിക്കുകയാകും പാർട്ടിയുടെ ശ്രമം.