തന്ത്രങ്ങളുടെ ആശാന്‍.. പക്ഷെ സ്വന്തം നാട്ടിലെ സീറ്റ് കോണ്‍ഗ്രസിന്റെ കൈയില്‍; അമിത് ഷാക്ക് അഭിമാനപോരാട്ടം
ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രീയ തന്ത്രജ്ഞന്‍ ആണ് എന്ന കാര്യം രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബി ജെ പിയെ രാജ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാക്കുന്നതില്‍ നരേന്ദ്ര മോദിയുടെ ജനപ്രീതിയോടൊപ്പം അമിത് ഷായുടെ തന്ത്രങ്ങളും സഹായിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം തട്ടകമായ മാന്‍സയില്‍ എന്തുകൊണ്ടോ അമിത് ഷായുടെ തന്ത്രങ്ങള്‍ ഫലിക്കുന്നില്ല.
കഴിഞ്ഞ 10 വര്‍ഷമായി അമിത് ഷാ മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ഇതിന് സാധിക്കുന്നില്ല. ഗാന്ധി നഗര്‍ ജില്ലയിലാണ് മാന്‍സ നിയമസഭാ മണ്ഡലം. അമിത് ഷാ തന്റെ ആദ്യകാല ജീവിതത്തിലെ 16 വര്‍ഷം ചെലവഴിച്ചത് മാന്‍സയിലാണ്. ഇപ്പോഴും അമിത് ഷായുടെ ബന്ധുക്കളില്‍ ചിലര്‍ മാന്‍സയില്‍ താമസിക്കുന്നുണ്ട്. മഹേശന പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് മാന്‍സ.
2012 മുതല്‍ മാന്‍സ നിയമസഭാ സീറ്റ് ബി ജെ പിക്ക് നഷ്ടമാണ്. കോണ്‍ഗ്രസ് ആണ് ഇവിടെ വിജയിക്കുന്നത്. പരമ്പരാഗതമായി ബി ജെ പി കോട്ടയായിരുന്ന മണ്ഡലത്തിലാണ് കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് വിജയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത്തവണ ഇത് പിടിച്ചെടുക്കാന്‍ തന്നെയാണ് ബി ജെ പിയുടെ തീരുമാനം. ഈ വര്‍ഷം അമിത് ഷാ മണ്ഡലത്തില്‍ കൂടുതല്‍ സജീവമായിരുന്നു.
മണ്ഡലത്തില്‍ അമിത് ഷായുടെ സാന്നിധ്യത്തെ ജനങ്ങളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത് എന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേകിച്ച് ഈ വര്‍ഷം മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അടുത്തിടെ ഗ്രാമത്തിലെത്തിയ അമിത് ഷാ തന്റെ വേര് ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. മഹാത്മാഗാന്ധി പുസ്തകാലയം പുനരുജ്ജീവിപ്പിച്ച് അനാച്ഛാദനം ചെയ്തത് അമിത് ഷാ ആയിരുന്നു.
ഇത് എന്റെ ഗ്രാമമാണ്. 1361-ലാണ് എന്റെ പൂര്‍വ്വികര്‍ ഇവിടെയെത്തിയത്. ഞാന്‍ ഈ ലൈബ്രറിയില്‍ നിന്നാണ് പഠിച്ചു. ഇന്ന് അതേ ലൈബ്രറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് എനിക്ക് സന്തോഷം നല്‍കുന്നു എന്നായിരുന്നു അന്ന് അമിത് ഷാ പറഞ്ഞത്. ജൂലൈ മാസത്തില്‍ മാന്‍സയിലെത്തിയ അമിത് ഷാ മകാഖാഡ് റോഡിലെ സാംസ്‌കാരിക കേന്ദ്രമായ സര്‍ദാര്‍ പട്ടേല്‍ സംസ്‌കൃതി ഭവനും എന്‍ജിഒ അക്ഷയപാത്ര നടത്തുന്ന ഉച്ചഭക്ഷണ അടുക്കളയും ഉദ്ഘാടനം ചെയ്തിരുന്നു.
1995 മുതല്‍ 2007 വരെ ബി ജെ പി തുടര്‍ച്ചയായി വിജയിച്ചുവെന്ന മണ്ഡലമാണ് മാന്‍സ. എന്നാല്‍ 2012 ല്‍ ബി ജെ പിയിലെ കരുത്തനായ ഡി.ഡി പട്ടേല്‍ കോണ്‍ഗ്രസിലെ അമിത്ഭായ് ഹരിസിംഗ്ഭായ് ചൗധരിയോട് 8,028 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2017 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ചൗധരി ബി ജെ പിയിലേക്ക് കൂറുമാറി. മാന്‍സയില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ സുരേഷ്‌കുമാര്‍ ചതുര്‍ദാസ് പട്ടേലിനോട് 524 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടു.
ശക്തമായ സാമുദായിക സമവാക്യം ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന മണ്ഡലമാണ് മാന്‍സ. താക്കൂര്‍ സമുദായം മാന്‍സയില്‍ ഗണ്യമായ ശക്തിയാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും അവര്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു എന്നാണ് പ്രദേശത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മണ്ഡലത്തിലെ 2.28 ലക്ഷം വോട്ടര്‍മാരില്‍ 46,000 പട്ടീദാര്‍ വോട്ടുകളും 42000 താക്കൂര്‍ വോട്ടുകളുമാണ്.
ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) 34,000, രജപുത്രര്‍ 29,000, ചൗധരികള്‍ 22,000, പട്ടികജാതി, 17000 എന്നിങ്ങനെയാണ് കണക്ക്. ബാക്കിയുള്ളവര്‍ ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികവര്‍ഗക്കാര്‍, മറ്റ് ജാതികള്‍ എന്നിവയില്‍പ്പെടുന്നവരാണ്. 2017 ല്‍ പട്ടീദാര്‍ പ്രക്ഷോഭം ബി ജെ പിക്ക് തിരിച്ചടിയായിരുന്നു. ഇത്തവണ ബി ജെ പി പട്ടീദാറില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തിരിക്കുന്നത്. താക്കൂര്‍ സമുദായത്തില്‍ നിന്നുള്ള മുന്‍ എം എല്‍ എ ബാബുജി താക്കൂറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.