ആ 27 സീറ്റില്‍ ബിജെപി വിയർക്കും; മോദി ഇറങ്ങിയിട്ടും രക്ഷയുണ്ടാവില്ലേ, പ്രതീക്ഷയോടെ കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ കോൺഗ്രസിന്റെ കോട്ടയായ തെക്കൻ ഗുജറാത്തിലെ ഗോത്രമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രചരണം ശക്തമാക്കുകയാണ് ബി ജെ പി.
ഭരണകക്ഷിയായ ബി ജെ പിയും കോൺഗ്രസും തമ്മിലുള്ള പരമ്പരാഗത മത്സരത്തിന് പുറമെ ഇത്തവണ എ എ പി കൂടി എത്തിയതോടെ മേഖലയിലെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

27 സംവരണ സീറ്റുകളുള്ള ഗോത്രമേഖലയിൽ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയാണുള്ളത്. അത് മാത്രമല്ല അടുത്തിടെ നടന്ന രണ്ട് സംഭവങ്ങൾ ഇത്തവണ ഭരണകക്ഷിക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പാർ-താപി-നർമ്മദ നദി പദ്ധതിയും വേദാന്തയുടെ ദോസ്‌വാഡ ഗ്രാമത്തിലെ സിങ്ക് സ്‌മെൽറ്റർ പ്ലാന്റും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരേയും പ്രദേശവാസികൾ നിരന്തരം സമരം തുടർന്നുകൊണ്ടിരിക്കുകയാണ്.

നവസാരി ജില്ലയിലെ വാൻസ്ദയിൽ നിന്നുള്ള സിറ്റിംഗ് കോൺഗ്രസ് എം എൽ എ അനന്ത് പട്ടേൽ, പദ്ധതി റദ്ദാക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതോടെ ജനങ്ങള്‍ക്കിടയില്‍ "പ്രാദേശിക നായകൻ" എന്ന നിലയില്‍ ഉയർന്ന് വന്നതാണ് ബി ജെ പി നേരിടുന്ന പ്രധാന ഭീഷണി. മുൻ അധ്യാപകനായ 45 കാരനായ പട്ടേൽ സംസ്ഥാനത്തെ വളർന്നുവരുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായും ഇതോടെ മാറി.

ഏറ്റവും പിന്നോക്ക ജില്ലകളിലൊന്നായ തെക്കേ അറ്റത്തുള്ള ഡാങ്‌സ് മുതൽ ബി ജെ പി കോട്ടയായ സൂറത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള വ്യാര വരെയുള്ള ആദിവാസികൾക്ക് ബി ജെ പിയോട് ശക്തമായ എതിർപ്പാണുള്ളത്. നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുമെന്നതാണ് ഇവരുടെ ആശങ്ക.

നദീജലം ബന്ധിപ്പിക്കുന്ന പദ്ധതി തെരഞ്ഞെടുപ്പിനെ തീർച്ചയായും ബാധിക്കും. നൂറുകണക്കിന് ഗ്രാമങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതാണ് പദ്ധതി. ഇത് ആദിവാസികളുടെ ഭൂമി മാത്രമല്ല, ഭൂമിക്ക് ചുറ്റും നട്ടുപിടിപ്പിച്ച കൃഷികളേയും ഞങ്ങൾ കെട്ടിപ്പടുത്ത ജീവിതങ്ങളെയും കവർന്നെടുക്കും, "ദാംഗിലെ വാഘായിലെ ആദിവാസിയായ ചന്ദർഭായ് പൊവാർ പറയുന്നു. ഭാവിയിൽ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇതോടെയാണ് മേഖലയില്‍ പ്രചരണത്തിന് ബി ജെ പി കൂടുതല്‍ ശക്തി പകർന്നിരിക്കുകയാണ്. ആദിവാസികൾക്കിടയിലെ അതൃപ്തി ബി ജെ പി തിരിച്ചറിഞ്ഞിരുന്നുവെന്നും അതിനാലാണ് കഴിഞ്ഞ കുറേ മാസങ്ങളായി ജനസമ്പർക്ക പരിപാടികളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. അടുത്തിടെ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, "എ എന്നാൽ ആദിവാസി" എന്ന് അവകാശപ്പെട്ട് മോദി തന്നെയാണ് അവരുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. "ആദിവാസി സഹോദരങ്ങളുടെ അനുഗ്രഹത്തോടെ ഞാൻ എന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് എന്റെ ഭാഗ്യമാണ്...." എന്നും മോദി പറഞ്ഞിരുന്നു.

എല്ലാ വീട്ടിലും ടാപ്പ് വെള്ളം തുടങ്ങിയ വികസന പദ്ധതികളും ഹിന്ദുത്വ കാർഡ് സഹിതം മറ്റ് ക്ഷേമ പദ്ധതികളുമായിട്ടാണ് ബിജെപി ബെൽറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വടക്ക് അംബാജി മുതൽ വൽസാദ് ജില്ലയിലെ ഉമർഗാം വരെയാണ് ഗോത്രമേഖല വ്യാപിച്ചുകിടക്കുന്നു. 2017ൽ മേഖലയിലെ 27 സീറ്റുകളില്‍ 15 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി എട്ടിലേക്ക് ഒതുങ്ങി. ഭാരതീയ ട്രൈബൽ പാർട്ടി രണ്ടും ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിക്കും ലഭിച്ചു.












Click it and Unblock the Notifications