ബസ് പാലത്തിന് മുകളില്‍ നിന്ന് മറിഞ്ഞ് 26 മരണം: ബസ് മറിഞ്ഞത് 20 അടി താഴ്ചയിലേക്ക്!
അഹമ്മദാബാദ്: ഗുജറാത്തിൽ വിവാഹ പാര്‍ട്ടിയുമായി പോയ ബസ് മറിഞ്ഞ് 26 പേര്‍ മരിച്ചു. രാജ്കോട്ട്- ഭാവ്നഗർ ദേശീയ പാതയിൽ വച്ച് ബസ് പാലത്തിന് താഴേയ്ക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു അപകടം. ഗുജറാത്തിലെ അനിഡ ഗ്രാമത്തിലേയ്ക്ക് സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 26 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഒരാൾ ആശുപത്രിയിലേയ്ക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 50 ഓളം പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഭാവ് നഗർ ജില്ലാ കളക്ടർ ഹർഷദ് പട്ടേൽ വ്യക്തമാക്കി. ഡ്രൈവർ ഉറക്കം തൂങ്ങിയതുമൂലം നിയന്ത്രണം വിട്ട ബസ് പാലത്തിന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നിയന്ത്രണം വിട്ട വാഹനം 20 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. അതേസമയം 12 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.