പിന്തിരിഞ്ഞ് ഗുജറാത്തിലെ ബിജെപി എംഎൽഎ, ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് പാർട്ടിക്കുളളിലെ കലാപം!
അഹമ്മദാബാദ്: അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയുടെ കോട്ട എന്ന വിളിക്കുന്ന ഗുജറാത്തില്‍ പാര്‍ട്ടിക്കുളളില്‍ കലാപം ഉടലെടുത്തിരിക്കുന്നത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. സാവ്‌ളി മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ കേതന്‍ ഇനാംദാറിന്റെ രാജി ഭീഷണിയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്.
കേതന്‍ രാജി ഭീഷണി മുഴക്കിയതിന് പിന്നാലെ സ്വന്തം പാളയത്തിലേക്ക് എംഎല്‍എയെ എത്തിക്കാന്‍ കോണ്‍ഗ്രസും രംഗത്ത് എത്തി. ഇതോടെയാണ് ബിജെപി നേതൃത്വത്തിന് അപകടം മണത്തത്. മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എയെ വരുതിയിലാക്കാന്‍.
തലവേദനയായി രാജി
വഡോദരയിലുളള തന്റെ മണ്ഡലമായ സാവ്‌ളിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നാരോപിച്ചാണ് ബിജെപി എംഎല്‍എ കേതന്‍ ഇനാംദാര്‍ രാജി ഭീഷണി മുഴക്കിയത്. എംഎല്‍എയായ തന്നോട് വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നാണ് കേതന്‍ ആരോപിക്കുന്നത്. തുടര്‍ന്ന് സ്പീക്കര്‍ക്ക് കേതന്‍ രാജിക്കത്ത് നല്‍കുകയും ചെയ്തു.
പാർട്ടിയിൽ കൂട്ടരാജി
പിന്നാലെ പാര്‍ട്ടിക്കുളളില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ബിജെപി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചു. കേതന് പിന്തുണയുമായി നിരവധി നേതാക്കള്‍ രാജി വെച്ചു. സാവ്‌ളി നഗരസഭ, താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ ബിജെപി പ്രതിനിധികളാണ് രാജി വെച്ചത്. സാവ്‌ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെഎച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 പേര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് രാജി വെച്ചു.
മുഖ്യമന്ത്രി രംഗത്ത്
താലൂക്ക് പഞ്ചായത്തില്‍ നിന്ന് ബിജെപിയുടെ 17 അംഗങ്ങളാണ് രാജി സമര്‍പ്പിച്ചത്. ഇതോടെയാണ് കാര്യങ്ങള്‍ കൈ വിട്ട് പോകുന്നതായി ബിജെപി സംസ്ഥാന നേതൃത്വത്തിന് മനസ്സിലായത്. തുടര്‍ന്ന് ബിജെപി നേതാക്കള്‍ കേതനെ അനുനയ ചര്‍ച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ അനുനയ ചര്‍ച്ചകള്‍ക്കായി നേരിട്ട് രംഗത്ത് ഇറങ്ങി.
രാജി പിൻവലിക്കും
ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഘാണിയും കേതനുമായി ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് കേതന്‍ ഇനാംദാര്‍ രാജി പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വഘാണിയുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി കേതന്‍ വ്യക്തമാക്കി. രാജി പിന്‍വലിച്ച് കൊണ്ടുളള കത്ത് കേതന്‍ സ്പീക്കര്‍ക്ക് നല്‍കും.
നേരത്തെ തന്നെ വിമതൻ
കേതന്റെ രാജിക്ക് പിന്നാലെ 40തോളം നേതാക്കള്‍ രാജി വെച്ചത് മൂലമുണ്ടായ ആഘാതവും പാര്‍ട്ടി നേതൃത്വത്തിന് ശമിപ്പിക്കേണ്ടതുണ്ട്. ഊര്‍ജമന്ത്രി സൗരഭ് പട്ടേലുമായുളള പ്രശ്‌നങ്ങളാണ് കേതന്‍ എംഎല്‍എയുടെ രാജിക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചിട്ടുളള വ്യക്തിയാണ് കേതന്‍ ഇനാംദര്‍. ബിജെപിയോട് ഇടഞ്ഞ് സ്വതന്ത്രനായി മത്സരിച്ച് കേതന്‍ വിജയിച്ചിട്ടുണ്ട്.
പരിഹരിക്കുമെന്ന് ഉറപ്പ്
തന്റെ മണ്ഡലമായ സാവ്‌ളി മുന്‍സിപ്പാലിറ്റിയില്‍ ബില്ലടച്ചില്ലെന്ന പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി കേതന്‍ ആരോപിച്ചു. നിരവധി വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്ന് ഉറപ്പ് കിട്ടിയതിനാലാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്നും കേതന്‍ പറഞ്ഞു. വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചതായി വഘാനി വ്യക്തമാക്കി.