ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്! യുവ എംഎൽഎ അൽപേഷ് താക്കൂർ ബിജെപിയിലേക്കെന്ന് സൂചന
Recommended Video
ഗാന്ധിനഗര്‍: മൂന്ന് ദശാബ്ദക്കാലത്തോളമായി ബിജെപി കൈപ്പിടിയില്‍ ഒതുക്കി വെച്ചിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇനി അടുത്തെങ്ങും മോദിയേയും ബിജെപിയെയും കൈവിടാന്‍ ഒരു സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ കാണാത്ത സംസ്ഥാനം. ഗുജറാത്തില്‍ ചലനമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും നേരിട്ട് ഗുജറാത്തിലേക്ക് ഇറങ്ങുകയാണ്. അതിനിടെ ഗുജറാത്തിലെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് അല്‍പേഷ് താക്കൂര്‍ ബിജെപിയിലേക്ക് പോകാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയെ വിറപ്പിച്ച ത്രയം
ഗുജറാത്തില്‍ ബിജെപിയെ വിറപ്പിച്ച പട്ടേല്‍, ഓബിസി, പിന്നോക്ക വിഭാഗ പ്രക്ഷോഭങ്ങളുടെ മുന്‍നിര നേതാക്കളാണ് ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും. മോദി-ബിജെപി വിരുദ്ധ ചേരി വലിയ പ്രതീക്ഷയോടെ കാണുന്നവരാണ് ഈ മൂന്ന് യുവനേതാക്കളും.
കോൺഗ്രസിനൊപ്പം അൽപേഷ്
ജിഗ്നേഷ് മേവാനി സ്വതന്ത്ര എംഎല്‍എയായി മത്സരിച്ച് നിയമസഭയിലെത്തിയപ്പോള്‍ ഹര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ല. അല്‍പേഷ് താക്കൂര്‍ 2017ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാധന്‍പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് അല്‍പേഷ് നിയമസഭയിലെത്തിയത്.
അൽപേഷ് ബിജെപിയിലേക്കോ
ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. മാത്രമല്ല ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് ജാംനഗറില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനേയും ബിജെപി വിരുദ്ധ ചേരിയേയും ഒരുപോലെ ഞെട്ടിച്ചിരക്കുകയാണ് അല്‍പേഷ് താക്കൂര്‍ ബിജെപിയിലെത്തിയേക്കും എന്ന വാര്‍ത്ത.
മുഖ്യമന്ത്രിയുമായി ചർച്ച
കോണ്‍ഗ്രസിലെ മറ്റ് മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളള നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രൂപാണിയുടെ വീട്ടിലെത്തിയായിരുന്നു ചര്‍ച്ച.
ഭാര്യയ്ക്ക് സീറ്റ്
പത്താന്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് ടിക്കറ്റോ അതല്ലെങ്കില്‍ ഗുജറാത്ത് മന്ത്രിസഭയില്‍ സ്ഥാനമോ ആണ് ബിജെപി അല്‍പേഷിന് നല്‍കിയിരിക്കുന്ന ഓഫര്‍ എന്നാണ് സൂചന. അതല്ലെങ്കില്‍ താക്കൂറിന്റെ ഭാര്യ കിരണിനെ പത്താന്‍ സീറ്റില്‍ നിന്ന് മത്സരിപ്പിക്കാം എന്ന വാഗ്ദാനവും അല്‍പേഷിന് മുന്നില്‍ ബിജെപി വെച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അങ്കലാപ്പിൽ കോൺഗ്രസ്
ഗുജറാത്തിലെ ഓബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് അല്‍പേഷ് താക്കൂര്‍. കടുത്ത ബിജെപി വിരുദ്ധ രാഷ്ട്രീയം സംസാരിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിക്കൊപ്പം ചേരുക എന്നത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാവും ഉണ്ടാക്കുക. അതുകൊണ്ട് തന്നെ അല്‍പേഷിനെ അനുനയിപ്പിക്കാനുളള നീക്കവും നടക്കുന്നു.
രാഹുലുമായി ചർച്ച
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച അല്‍പേഷ് താക്കൂറുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഭാര്യയ്ക്ക് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ടിക്കറ്റ് നല്‍കണം എന്ന് രാഹുല്‍ ഗാന്ധിയോട് അല്‍പേഷ് താക്കൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇത് പരിഗണിക്കാമെന്ന് രാഹുല്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രചാരണം തളളി അൽപേഷ്
പത്താന്‍ സീറ്റ് ഉള്‍പ്പെടുന്ന നോര്‍ത്ത് ഗുജറാത്ത് താക്കൂര്‍ സമുദായത്തിന് വലിയ സ്വാധീനമുളള ഇടമാണ്. ഇവിടേക്ക് സ്വന്തം ടിക്കറ്റില്‍ അല്‍പേഷ് താക്കൂറിനെ എത്തിക്കാനായാല്‍ വലിയ നേട്ടമുണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതേസമയം ബിജെപിയില്‍ ചേരുമെന്നുളള പ്രചാരണങ്ങളെ അല്‍പേഷ് താക്കൂര്‍ തള്ളിക്കളഞ്ഞു.
പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു
ബിജെപിയില്‍ ചേരുന്നുവെന്നുളള പ്രചാരണം തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയുളളതാണ് എന്നാണ് താക്കൂറിന്റെ പ്രതികരണം. ഭാര്യയ്ക്ക് വേണ്ടി സീറ്റ് ആവശ്യപ്പെട്ടു എന്നുളള പ്രചാരണങ്ങളും തെറ്റാണ്. രാഹുല്‍ ഗാന്ധിയുമായി അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന കാര്യം മാത്രമാണ് രാഹുലിന് മുന്നില്‍ പറഞ്ഞത്.
അൽപേഷിനെ ബന്ധപ്പെടാനാവുന്നില്ല
മാര്‍ച്ച് 12ന് അഹമ്മദാബാദില്‍ ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ തന്റെ പരാതി ചര്‍ച്ച ചെയ്യുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായും അല്‍പേഷ് താക്കൂര്‍ പറഞ്ഞു. താക്കൂര്‍ പാര്‍ട്ടി വിടില്ലെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പാര്‍ട്ടി വക്താവ് അശോക് പഞ്ചാബി പ്രതികരിച്ചു. അതേസമയം അല്‍പേഷ് താക്കൂറിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധപ്പെടാനാകുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.