കോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണം
അഹമ്മദാബാദ്: ഏപ്രിലില്‍ ഒഴിവ് വരാനിരിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26 ന് നടത്തുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ വോട്ടെണ്ണലും നടക്കും.
സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടെ രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ചില അട്ടിമറി നീക്കങ്ങള്‍ക്ക് ഗുജറാത്തില്‍ കളമൊരുങ്ങുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
മുഖ്യമന്ത്രിയാക്കും
ഗുജറാത്ത് നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്കിടയിലാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് അമരേലി ജില്ലയിലെ ലാത്തിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വീര്‍ജി തുംറാന ഉപമുഖ്യന് മുന്നില്‍ വാഗ്ദാനം വെച്ചത്. 20 എംഎല്‍എമാരോടൊപ്പം ബിജെപിവിട്ട് കോണ്‍ഗ്രസിലേക്ക് വന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു തുംറാനെ പറഞ്ഞത്.
യോഗ്യതയുണ്ട്
മികച്ച പ്രവര്‍ത്തനമാണ് നിതിന്‍ പട്ടേല്‍ കാഴ്ചവെയ്ക്കുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് എതിരാണ്. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാനുള്ള യോഗ്യത നിങ്ങള്‍ക്കുണ്ട്, എന്നായിരുന്നു തുംറാനയുടെ വാക്കുകള്‍.
തനിച്ചുള്ള പോരാട്ടം
മാ ഉമിയ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിനെ കുറിച്ച് സംസാരിക്കവേ താന്‍ ഒറ്റയ്ക്ക് പോരാടുകയാണെന്ന് നേരത്തേ നിതിന്‍ പട്ടേല്‍ പറഞ്ഞിരുന്നു. എന്നാല്‍ താങ്കള്‍ ഒറ്റയ്ക്കല്ലെന്നും കോണ്‍ഗ്രസ് താങ്കള്‍ക്കൊപ്പമുണ്ടെന്നുമായിരുന്നു ഇതിനോട് തുംറാനയുടെ മറുപടി.ബിജെപി എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസിലെത്തിയാല്‍ താങ്കളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുമെന്നും തുറാന പറഞ്ഞു.
നേതൃത്വത്തോട് ആവശ്യപ്പെടും
പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് താന്‍ നേതൃത്വത്തോട് ആവശ്യപ്പെടും. എന്നാല്‍ പാര്‍ട്ടി മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രം പിന്‍തുടരണമെന്നും തുംറാന പറഞ്ഞു.
ഇടഞ്ഞ് നിതിന്‍ പട്ടേല്‍
ഗുജറാത്ത് ബിജെപിയ്ക്കുള്ളില്‍ നടന്ന് വരുന്ന ഉള്‍പ്പോരിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് നിതിന്‍ പട്ടേല്‍. ആനന്ദി ബെന്‍ പട്ടേലിന് പകരം വിജയ് രൂപാണിയെ സംസ്ഥാന മുഖ്യമന്ത്രിയാക്കിയതോടെയാണ് പാട്ടീല്‍ നേതൃത്വവുമായി ഇടഞ്ഞത്.
രാജ്യസഭയ്ക്ക് മുന്‍പ്
അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാഗ്ദാനം എന്നതും ചര്‍ച്ചയാവുന്നുണ്ട്. സാധാരണ ഗതിയില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിക്കാറാണ് പതിവ്.
കോടികള്‍ ഓഫര്‍
രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കവെ മധ്യപ്രദേശില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 25 മുതല്‍ 30 കോടി വരെ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു ദിഗ്വിജയ് സിംഗ് പറഞ്ഞത്.
കോണ്‍ഗ്രസ് വോട്ടുകള്‍
കഴിഞ്ഞ ജുലൈയില്‍ തന്നെ ഗുറാത്തില്‍ ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടിയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജുഗുല്‍ താക്കൂറുമായിരുന്നു രാജ്യസഭയിലേക്ക് മത്സരിച്ചത്.
ബിജെപി നേടി
വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ധവല്‍സിങ് ഝാലയുമായിരുന്നു അന്ന് ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിക്ക് വോട്ട് ചെയ്ത ശേഷം ഇരുവരും നിയമസഭാംഗത്വം രാജിവെച്ചിരുന്നു. കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ടു വോട്ടുകളും എൻസിപിയുടെ ഒരു വോട്ടും ബിജെപി അന്ന് നേടിയിരുന്നു.
നാല് സീറ്റുകള്‍
ഇക്കുറി ഗുജറാത്തില്‍ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന് 73 ഉം. ഇതില്‍ ഒരു സീറ്റ് നഷ്ടമാകുമെന്ന് ബിജെപി ആശങ്കപ്പെടുന്നുണ്ട്.
ഉള്‍പ്പോര് മുതലെടുക്കാന്‍
അതേസമയം ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാന ഘടകത്തിലെ ഉള്‍പ്പോര് മുതലെടുത്ത് പുതിയ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിനുളള ക്ഷണം ഇതിന്‍റെ ഭാഗമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.