കോണ്‍ഗ്രസ് വെബ്സൈറ്റിൽ ഹർദിക് പട്ടേലിന്റെത് എന്ന പേരിൽ അശ്ലീല ദൃശ്യം, ഹാക്കർമാർ കൊടുത്ത പണി!
ഗാന്ധിനഗര്‍: ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ട് പത്ത് ദിവസങ്ങള്‍ കഴിയുന്നു. ഇതുവരെ സൈറ്റ് തിരിച്ചെടുക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ബിജെപി ഐടി വിഭാഗത്തിന് സാധിച്ചിട്ടില്ല.
അതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്സൈറ്റിനും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഹര്‍ദിക് പട്ടേലിന്റെത് എന്ന പേരില്‍ അശ്ലീല വീഡിയോയുടെ ഭാഗവും പോസ്റ്റ് ചെയ്തിരിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
വെബ്സൈറ്റ് ഹാക്ക് ചെയ്തു
ഗുജറാത്ത് കോണ്‍ഗ്രസിന്റെ http://www.gujaratcongress.in എന്ന ഔദ്യോഗിക വെബ്സൈറ്റാണ് വെളളിയാഴ്ച വൈകിട്ടോടെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്ക് ചെയ്ത പേജില്‍ ഹര്‍ദിക് പട്ടേലിന്റെത് എന്ന പേരില്‍ പഴയ വിവാദ അശ്ലീല വീഡിയോയുടെ ഭാഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പുതിയ നേതാവിന് സ്വാഗതം എന്നും വീഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്നു.
കോൺഗ്രസിലെത്തിയതിന് പിന്നാലെ
ഹര്‍ദിക് പട്ടേലുമായി സാമ്യമുളള യുവാവാണ് ചിത്രത്തിലുളളത്. ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവായ ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും അംഗത്വം സ്വീകരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിജെപിക്ക് വെല്ലുവിളി
പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ സമരം ചെയ്താണ് 25കാരനായ ഹര്‍ദിക് നേതാവായി വളര്‍ന്നത്. ബിജെപി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായി മാറിയിരുന്നു പട്ടേല്‍ സംവരണ സമരം. തന്നെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ഹര്‍ദിക് നേരത്തെ ആരോപിച്ചിരുന്നു.
1200 കോടി വാഗ്ദാനം
1200 കോടി രൂപയും യുവമോര്‍ച്ച ദേശീയ അധ്യക്ഷ പദവിയും സമരം അവസാനിപ്പിക്കാന്‍ തനിക്ക് ബിജെപി വാഗ്ദാനം ചെയ്തു എന്നായിരുന്നു ഹര്‍ദികിന്റെ വെളിപ്പെടുത്തല്‍. ഗുജറാത്തില്‍ മോദിയുടെ ചീഫ് സെക്രട്ടറി ആയിരുന്ന കെ കൈലാശ് നാഥനാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്നും ഹര്‍ദിക് വെളിപ്പെടുത്തിയിരുന്നു.
2017ലെ വിവാദ വീഡിയോ
കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹര്‍ദിക് ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് പഴയ അശ്ലീല വീഡിയോ വീണ്ടും ചര്‍ച്ചയാവുന്നത്. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഹര്‍ദിപ് പട്ടേലിന്റെത് എന്ന പേരില്‍ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ഹർദികുമായി സാദൃശ്യം
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തന്റെ അശ്ലീല വീഡിയോ പുറത്ത് വിട്ടേക്കാം എന്ന് ഹാര്‍ദിക് പ്രവചിച്ചതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ച് തുടങ്ങിയത്. ഹര്‍ദികുമായി രൂപസാദൃശ്യമുളള യുവാവും യുവതിയുമാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.
ബന്ധമില്ലെന്ന് ബിജെപി
ഈ വീഡിയോയെ ഹര്‍ദിക് തളളിക്കളയുകയുമുണ്ടായി. ദൃശ്യങ്ങള്‍ വ്യാജമാണെന്നും മോര്‍ഫ്ഡ് വീഡിയോ ആണെന്നുമാണ് ഹര്‍ദിക് പ്രതികരിച്ചത്. പ്രാദേശിക ചാനലുകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളുമായി തങ്ങക്ക് ഒരു ബന്ധവും ഇല്ല എന്നാണ് അന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നത്.
വെബ്സൈറ്റ് തിരിച്ചെടുത്തു
ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇഷ്ടപ്പെടാത്തവരാണ് കോണ്‍ഗ്രസ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രമിട്ടതിന് പിറകിലെന്ന് പാര്‍ട്ടി വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. ഹാക്ക് ചെയ്യപ്പെട്ട ഉടനെ സൈറ്റ് കോണ്‍ഗ്രസ് ഐടി വിഭാഗം ഡൗണ്‍ ചെയ്ത് വെച്ചു. വെബ്സൈറ്റ് ഇപ്പോൾ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ച് എത്തിയിട്ടുണ്ട്.
ബിജെപി സൈറ്റ് തിരിച്ചെത്തിയില്ല
അതേസമയം ഈ മാസം അഞ്ചാം തിയ്യതി ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇതുവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കനത്ത നാശമാണ് സൈറ്റില്‍ ഹാക്കര്‍മാര്‍ വരുത്തിയിരിക്കുന്നത്. ഞങ്ങള്‍ ഉടനെ തിരിച്ച് വരും എന്നുളള സന്ദേശം മാത്രമാണിപ്പോള്‍ സൈറ്റിലുളളത്.