ഗുജറാത്ത് ആര് എപ്പോൾ എങ്ങനെയൊക്കെ ഭരിച്ചു... മോദിയുടെ ഗുജറാത്തിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!!
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഗുജറാത്തിൽ 2017ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയ്യതികൾ പ്രഖ്യാപിച്ചത്. തുടർന്ന് ഇങ്ങോട്ട് ആരോപണ പ്രത്യാരോപണത്തിന്റെ ദിനങ്ങളായിരുന്നു. അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളോ വികസനങ്ങളോ ആയിരുന്നില്ല പ്രചരണത്തിന് ചർച്ചയായതി. രാഹുൽഗാന്ധി ക്ഷേത്രങ്ങളിൽ കയറിയിറങ്ങി ഭക്തി പ്രകടമാക്കുമ്പോൾ രാമനെയാണ് പ്രധാനമന്ത്രി കൂട്ടുപിടിച്ചത്. ആരാണ് യഥാർത്ഥ ഹിന്ദു എന്നതായിരുന്നു മുഖ്യ പ്രചരണ വിഷയം. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലായി ബിജെപി ഭരണം നടത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2017 ലെ നിയമസഭ തിരഞ്ഞെടഡുപ്പിൽ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ സൗരാഷ്ട്ര, കച്ച്, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 മണ്ഡലങ്ങള്‍ ഒന്നാം ഘട്ടം എന്ന നിലയിൽ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു.
93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്. പ്രഥമ മുഖ്യമന്ത്രിയായ ജീവ്‌രാജ് നാരായൺ മേത്ത ഉൾപ്പെടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണ് അവരിൽ കൂടുതലും. ഗുജറാത്തിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് 2001 മുതൽ 2014 വരെ പന്ത്രണ്ടര വർഷം പദവിയിലിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നരേന്ദ്ര മോദിയാണ്. അദ്ദേഹമാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയും. ശേഷം, മോദി രാജിവെച്ച് പതിനഞ്ചാം ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ആനന്ദിബെൻ പട്ടേൽ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2014 മെയ് 22-ൽ സത്യപ്രതിജ്ഞയും ചെയ്തു. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

മോദി മുഖ്യമന്ത്രി കസേരയിലിരുന്നത് 4610 ദിവസം
കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിൽ തുടർച്ചയായി ഗുജറാത്തിൽ ഭരണം നടത്തുന്നത് ബിജെപിയാണ്. 1998 മാർച്ച് നാലിന് കേശുഭായ് പട്ടേൽ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നതിനുശേഷം പിന്നീട് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് വന്ന രണ്ട് ഘട്ടങ്ങളിലും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നത്. 2001 മുതൽ 2014 വരെ അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നു. 4610 ദിവസമായിരുന്നു അദ്ദേഹം ഭരണം നടത്തിയത്.

മോദിക്ക് ശേഷം ആനന്ദിബെൻ പട്ടേൽ
മോദിക്ക് ശേഷം 2014 മുതൽ 2016 വരെ ബിജെപിയുടെ ആനന്ദിബെൻ പട്ടേലായിരുന്നു ഗുജറാത്തിലെ മുഖ്യമന്ത്രി. പിന്നീട് ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. പതിമൂന്നാം നിയമസഭ തിരഞ്ഞെടുപ്പിൽ 182ൽ 116 സീറ്റുകൾ നേടികൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 60 സീറ്റായിരുന്നു ലഭിച്ചിരുന്നത്. അതേസമയം നരേന്ദ്രമോദി മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി മത്സരിച്ച 2002ൽ നടന്ന പന്ത്രണാം നിയമസഭ തിരഞ്ഞെടുപ്പിൽ 182 മണ്ഡലങ്ങളിൽ 127 മണ്ഡലങ്ങളും തൂത്തുവാരികൊണ്ടാണ് അധികാരത്തിലെത്തിയത്.

2017ലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ്
ഗുജറാത്തിലെ ആകെയുള്ള 182 നിയോജക മണ്ഡലത്തിലെ 89 മണ്ഡലങ്ങലിലായിരുന്നു ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടന്നത്. ജെഡി(യു), എസ് വിപിപി, ജിജെസിപി, വിപിപി, ബിഎംപി, എഎപി, എസ്എസ്, എൻസിപി, എഐഎച്ച്സിപി, ബിഎസ്പി, കോൺഗ്രസ് ബിജെപി തുടങ്ങി എല്ലാ പാർട്ടികളും ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഭാഗവാക്കായിരുന്നു. 977 സ്ഥാനാർത്ഥികലായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 57 സ്ത്രീ സ്ഥാനാർത്ഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി 920 സ്ഥാനാർത്ഥികളും പുരുഷന്മാരായിരുന്നു. 89 മണ്ഡലങ്ങളിൽ 2,12,31,652 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 1,11,05,933 പുരുഷന്മാരും 1,01,25,472 സ്ത്രീകളുമായിരുന്നു. 443 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 68 ശതംമാനം പോളിങ്ങായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ്
93 നിയോജക മണ്ഡലത്തിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. 851 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ 782 പുരുഷസ്ഥാനാർത്ഥികളും 69 വനിത സ്ഥാനാർത്ഥികളുമാണ്. 2,22,96,867 സ്ഥാനാർത്ഥികൾ വ്യാഴാഴ്ച സമ്മതിദാനവകാശം നിറവേറ്റും. ഇതിൽ 1,15,47,435 പുരുഷന്മാരും 1,07,48,977 സ്ത്രീകളുമാണ്. ഇതിൽ 37,37,450 പേരും പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവരാണ്. 350 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മുസ്ലീങ്ങളുടെ വോട്ട്
ഗുജറാത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനം മുസ്ലീങ്ങളാണ്. ചില പ്രത്യക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മുസ്ലീങ്ങളുള്ളത്. ശതമാന കണക്ക് പറയുകയാണെങ്കിൽ വെറും 9.7 ശതമാനം മാത്രമാണ്. അഹമദാബാദ് ജില്ലയിലെ 21 മണ്ഡലങ്ങളില്‍ മുസ്ലീംങ്ങളുടെ വികാരം ചലനങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മുസലിം കോളനിയായ ജുഹാപുരയും ഇത്തരമൊരു മേഖലയാണ്. നാലു ലക്ഷത്തിലേറെയാണ് ഇവിടുത്തെ മുസ്ലിം ജനസംഖ്യ. നഗരത്തിന്റെ മറ്റൊരുമുഖം തന്നെയാണ് ഈ മേഖല.

പ്രചരണവുമായി രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഗുജറാത്താലങ്ങോളമിങ്ങോളം അവിശ്രമം പ്രചാരണത്തിനിറങ്ങിയ രാഹുൽ ഗാന്ധി തന്നെയാണ് ഗുജറാത്തിന്റെ കരുത്ത്. ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് ഠാക്കുര്‍ എന്നീ യുവാക്കളെ ഒപ്പംചേര്‍ത്തതിന് പിന്നിലും രാഹുൽ ഗാന്ധിയുടെ നയതന്ത്രം തന്നെയാണ്. അതേസമയം ബൂത്ത് തലങ്ങലിൽ കോൺഗ്രസിന്റെ പ്രവർത്തനം ദുർബലമാണ്. ഇരുപത്തിരണ്ടുവര്‍ഷം ഭരണത്തില്‍ നിന്ന് അകന്നുകഴിയേണ്ടിവന്നതിന്റെ എല്ലാ പ്രയാസങ്ങളും താഴെതട്ടില്‍ കോൺഗ്രസ് അനുഭവിക്കുന്നുണ്ടെന്നതും കാണാതെ വയ്യ.

ബിജെപിയുടെ അടിത്തറ
ഗുജറാത്തിൽ ബൂത്ത് തലങ്ങളിൽ ബിജെപിയുടെ അടിത്തറ ആർക്കും നിഷേധിക്കാനാകില്ല. മാതൃഭാഷയില്‍ ജനങ്ങളോട് വോട്ടുചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് ബിജെപിയുടെ എല്ലാ വിശ്വാസവും നിലനിൽക്കുന്നത്. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം പോയത് ബി.ജെ.പിയെ ചില്ലറയൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അത് ചെറുക്കാൻ ബിജെപി മികച്ച പ്രചാരകരെയാണ് ഗുജറാത്തിൽ എത്തിച്ചത്. 22 വർഷമായി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അതിനാൽ തന്നെ ഭരണ വിരുദ്ധ വികാരവും നിലനിൽക്കുന്നുണ്ട്.












Click it and Unblock the Notifications