ഗുജറാത്തിൽ നിലംതൊടില്ല.. കയ്യിലിരുന്ന ഹിമാചലും പോകും.. എവിടെപ്പോയി രാഹുൽ ഗാന്ധി പ്രഭാവം??
Recommended Video
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആഞ്ഞടിക്കലുകൾ, പട്ടേൽ - മേവാനി - താക്കൂർ എന്നിവരടക്കമുള്ളവരുടെ നിർലോഭമായ പിന്തുണ, ക്ഷേത്ര സന്ദർശനം, വോട്ടെടുപ്പിന് മുന്നോടിയായി പാർട്ടി അധ്യക്ഷപദം - എന്തൊക്കെയായിരുന്നു പുകില്. എക്സിറ്റ് പോളുകൾ മുഖവിലയ്ക്കെടുക്കാമെങ്കിൽ നിയുക്ത കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്ക് അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ആശ്വസിക്കാന്‍ വകയൊന്നും ഇല്ല. ഗുജറാത്തിൽ ബി ജെ പി ഭരണം നിലനിർത്തും എന്നാണ് എക്സിറ്റ് പോളുകൾ ഒരേ സ്വരത്തിൽ പറയുന്നത്.
കഴിഞ്ഞ തവണ ഗുജറാത്തില്‍ 115 സീറ്റുണ്ടായിരുന്ന ബി ജെ പിക്ക് ടൈംസ് നൗ- വിഎംആര്‍ എക്‌സിറ്റ് പോള്‍ ബി ജെ പിക്ക് 109 സീറ്റുകളാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ- ആക്‌സിസ് ഒപ്പീനിയന്‍ സര്‍വ്വേ ബി ജെ പിക്ക് 113 സീറ്റുകൾ പറയുമ്പോൾ കോൺഗ്രസിന് ഇത് 68 ആണ്. സീറ്റുകളും ലഭിക്കും എന്നാണ് പ്രവചനം. ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ബിജെപിക്ക് 99 മുതല്‍ 113 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സർവ്വേ കോണ്‍ഗ്രസ്സിന് 82 മുതല്‍ 88 വരെ സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്.
ഹിമാചല്‍ പ്രദേശില്‍ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പ്രവചനം കണക്കിലെടുത്താൽ കോണ്‍ഗ്രസ്സിന് വെറും 16 സീറ്റുകളേ ലഭിക്കൂ. 68 സീറ്റുകളില്‍ 51 എണ്ണവും ബി ജെ പിക്കായിരിക്കും. സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ്സിന് 25 സീറ്റുകൾ കിട്ടണം. ന്യൂസ് 24 പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ പ്രവചനം കോണ്‍ഗ്രസിന് 13 സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്.