ഞെട്ടിവിറച്ചു.. തോൽക്കുമെന്ന് പേടിച്ചു.. ഗുജറാത്തിൽ ബിജെപി പിടിച്ചുനിന്നു... ആറാം തവണയും ഭരണത്തിൽ!!
അഹമ്മദാബാദ്: ഗുജറാത്തിൽ ബി ജെ പി തന്നെ. എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ തന്നെ ബി ജെ പി ഗുജറാത്തിൽ ഭരണം നിലനിർത്തി. 182 അംഗ അസംബ്ലിയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി ജെ പി ഭരണം നിലനിർത്തുന്നത്. കോൺഗ്രസും നന്നായി പൊരുതി. 2012 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 119ഉം കോണ്‍ഗ്രസിന് 57ഉം സീറ്റുകളാണ് ഉള്ളത്.
ജയിച്ചു എങ്കിലും ബി ജെ പി ഗുജറാത്തിൽ ശരിക്കും പേടിച്ചിരുന്നു. വോട്ടെണ്ണലിനിടയിൽ പലപ്പോഴും കോൺഗ്രസ് ബി ജെ പിയെ ഞെട്ടിച്ച് വ്യക്തമായ ലീഡ് നേടി. ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ഫോട്ടോഫിനിഷ് എന്നും തോന്നിപ്പിച്ച ശേഷം അവസാന ലാപ്പിൽ ബി ജെ പി ഭരണം പിടിക്കുകയായിരുന്നു.
നിറംകെട്ട വിജയം
നിലവിലെ രാഷ്ട്രീയ സാഹചര്യവും ഗുജറാത്തിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂട്ടുകെട്ടുകളും വെച്ച് നോക്കുമ്പോൾ ഈ വിജയം തീരെ മോശമല്ല. എന്നാൽ 150 സീറ്റ് നേടി അധികാരം തുടരും എന്ന മുഖ്യമന്ത്രി വിജയ് രുപാനിയുടെ തന്നെ വാക്കുകൾ വെച്ച് നോക്കിയാൽ ബി ജെ പിയുടെ പ്രകടനം അത്ര പോര.
കോൺഗ്രസ് ഞെട്ടിച്ചു
അന്തിമഫലം കണ്ടാൽ ബി ജെ പിക്ക് സുഖകരമായി ഭരണം പിടിച്ചു. എക്സിറ്റ് പോളുകൾ പ്രവചിച്ച വിജയം തന്നെ. എന്നാൽ ഗുജറാത്തിൽ കഴിഞ്ഞ ഇലക്ഷനിൽ ബി ജെ പിയുടെ പാതി മാത്രം സീറ്റുണ്ടായിരുന്ന കോൺഗ്രസ് വോട്ടെണ്ണലിന്റെ തുടക്കത്തിൽ പലപ്പോഴും ബി ജെ പിയെ ഞെട്ടിച്ച് മുന്നിലെത്തി. ഗുജറാത്തിൽ ബി ജെ പി തോറ്റുപോകുമോ എന്ന് വരെ തോന്നിപ്പിച്ച നിമിഷങ്ങള്‍.
രാഹുൽ ഗാന്ധി പ്രഭാവം
ബി ജെ പിയോട് പരാജയപ്പെട്ടെങ്കിലും രാഹുൽ ഗാന്ധിക്ക് ഗുജറാത്തിൽ ഒരു ചലനമുണ്ടാക്കാൻ സാധിച്ചു. ഹർദീക് പട്ടേൽ, ജിഗ്നേഷ് മേവാനി തുടങ്ങി ബി ജെ പി ഭരണത്തിൽ അസംതൃപ്തരായ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. പാർട്ടി പ്രസിഡണ്ട് സ്ഥാനമേറ്റ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് ഫലം അത്ര മോശമല്ല എന്ന് സാരം.
2012ലെ സീറ്റ് നില ഇങ്ങനെ
182 അംഗ ഗുജറാത്ത് അസംബ്ലിയിൽ 115 സീറ്റുകളാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്. കോൺഗ്രസിന് 61ഉം. ബി ജെ പിക്ക് 47 ശതമാനം വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 38 ശതമാനത്തിന് മേൽ വോട്ട് കിട്ടി. ജയിച്ചെങ്കിലും ബി ജെ പി പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും തോറ്റെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തി എന്നും പൊതുവേ പറയാം.