കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി, ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ അൽപേഷ് ടാക്കൂറിന് വൻ തിരിച്ചടി!
അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബിജെപിയിലെത്തിയ അല്‍പേഷ് ടാക്കൂറിന് ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ അല്‍പേഷ് ടാക്കൂര്‍ രധന്‍പൂര്‍ സീറ്റിലാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. 4000ല്‍പ്പരം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ദേശായി രഘുഭായി മിരാജ്ഭായിയോടാണ് അല്‍പേഷിന്റെ തോല്‍വി.
അല്‍പേഷിന്റെ അടുത്ത അനുയായിയായ ധവാല്‍സിംഗ് ഝലയ്ക്കും ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു. ബയാദ് സീറ്റില്‍ 7000 വോട്ടുകള്‍ക്കാണ് ഝലയുടെ തോല്‍വി. രണ്ട് സീറ്റുകളിലേയും എംഎല്‍എമാരായിരുന്ന ഇരുനേതാക്കളും ജൂലൈയിലാണ് കോണ്‍ഗ്രസ് വിട്ടത്.
കോണ്‍ഗ്രസില്‍ നിന്നും പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അല്‍പേഷ് ടാക്കൂറും ഝലയും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പിന്നാലെ ഇരുവരും കോണ്‍ഗ്രസ് വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതാന്‍ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അല്‍പേഷിനെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് തന്നെയും ഒബിസി സമൂഹത്തേയും കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല എന്നാരോപിച്ച് അല്‍പേഷ് ബിജെപി പാളയത്തിലേക്ക് കൂടുമാറിയത്.
രധന്‍പൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15,000ല്‍പ്പരം വോട്ടുകള്‍ക്കാണ് അല്‍പേഷ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഒബിസി നേതാവായ അല്‍പേഷിനെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് കോണ്‍ഗ്രസിലെത്തിച്ചത്. ഹര്‍ദിക് പട്ടേലിന്റെയും ജിഗ്നേഷ് മേവാനിയുടേയും നിരയില്‍ എണ്ണപ്പെട്ട നേതാവായിരുന്ന അല്‍പേഷ് എല്ലാവരേയും ഞെട്ടിച്ചാണ് ബിജെപി ചേരിയിലെത്തിയത്.