ഗുജറാത്ത് ഫലം: പാലം അപകടം നടന്ന മോർബിയില്‍ ബിജെപിക്ക് തിരിച്ചടി, ലീഡ് പിടിച്ച് എഎപി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ പ്രചരണ വേളയില്‍ ബി ജെ പിക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ച സംഭവമായിരുന്നു മോർബിയിലെ തൂക്ക് പാലം അപകടം. 135 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബി ജെ പിക്കെതിരെ വലിയ ആരോപണമായിരുന്നു കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഉയർത്തിയിരുന്നത്. അതുകൊണ്ട് തന്നെ മോർബിയിലെ തിരഞ്ഞെടുപ്പ് ഫലം ഏറെ ശ്രദ്ധേയമായിരുന്നു.
മോർബി പാലം അപകടം മണ്ഡലത്തില്‍ മാത്രമല്ല സൌരാഷ്ട്ര മേഖലയില്‍ തന്നെ ബി ജെ പിക്ക് തിരിച്ചടിയാവുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. അതിന് സമാനമായി ബി ജെ പിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് മോർബിയില്‍ ആം ആദ്മി പാർട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
എന്ത് വിലകൊടുത്തും സിറ്റിങ് സീറ്റുകള്‍ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മോർബി ദുരന്തത്തിന് ശേഷം മോർബിയിൽ നിന്നുള്ള സിറ്റിംഗ് എം എൽ എ ബ്രിജേഷ് മെർജയെ ബി ജെ പി പുറത്താക്കിയിരുന്നു. പട്ടീദാർ ആധിപത്യമുള്ള മോർബി അസംബ്ലി സീറ്റിൽ മുൻ എം എൽ എ കാന്തിലാൽ അമൃതിയെയാണ് ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് ജയന്തിലാൽ ജെരാജ്ഭായ് പട്ടേലിന് സീറ്റ് നല്കിയപ്പോള് എ എ പി പങ്കജ് രൺസാരിയക്കാണ് അവസരം ലഭിച്ചത്.
വിമർശകർക്ക് 'നെയ്മീന്' മറുപടിയുമായി റോബിന്: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മണ്ഡലത്തില്‍ ബി ജെ പിക്ക് മുന്നിട്ട് നില്ക്കാന് സാധിച്ചെങ്കിലും പിന്നീട് എ എ പി ലീഡ് പിടിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്താണ്. നിലവിലെ എം എല്‍ എയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി പ്രമുഖ നേതാവിനെ തന്നെ രംഗത്തിറക്കിയെങ്കിലും ബി ജെ പിക്ക് പിടിട്ട് നില്ക്കാന് സാധിക്കുന്നില്ലെന്നാണ് ആദ്യ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലാണ് കച്ച് ജില്ലയിൽ വരുന്ന മോർബി മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. അതേസമയം, വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബി ജെപി ശക്തമായ നിലയിലാണ്. ആകെയുള്ള 182 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ 130 സീറ്റുകളിലാണ് ബി ജെ പി മുന്നില്‍ നില്‍ക്കുന്നത്.
എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നതിന് സമാനമായ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 43 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. എ എ പി 5 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ട് നില്ക്കുന്നു. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിന് ഇറങ്ങിയ അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മിന് ഒരു സീറ്റിലും ലീഡ് പിടിക്കാന്‍ സാധിച്ചിട്ടില്ല. 13 സീറ്റിലാണ് എ ഐ എം ഐ എം ഗുജറാത്തില്‍ മത്സരിക്കുന്നത്. 14 സീറ്റില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു സീറ്റിലെ സ്ഥാനാർത്ഥി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.