കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെ നിര്‍ത്തിപ്പൊരിച്ച് ബിജെപി എംപി; വര്‍ഗീയവല്‍ക്കരണം നിര്‍ത്തൂ, ആരും വിശ്വസിക്കില്ല!!

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ വിമര്‍ശവുമായി ബിജെപി എംപി | Oneindia Malayalam

ഗാന്ധി നഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ക്കുകയാണ്. വോട്ടര്‍മാരെ ചാക്കിലാക്കാന്‍ പതിനെട്ടടവും പയറ്റുന്നുണ്ട് എല്ലാ പാര്‍ട്ടികളും. കോണ്‍ഗ്രസിന്റെ മുന്നേറ്റം എന്തുവില കൊടുത്തും തടുക്കുമെന്ന വാശിയിലാണ് ബിജെപി. ബിജെപിയുടെ പഴയ കൂട്ടുകെട്ട് പൊളിച്ചാണ് കോണ്‍ഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുന്നത്.

ഈ ഘട്ടത്തില്‍ വര്‍ഗീയപരമായ പരാമര്‍ശങ്ങളുമായി ബിജെപി രംഗത്തെത്തിയത് പ്രചാരണങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങാന്‍ കാരണമായിരിക്കുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രചാരണത്തില്‍ ഇടംപിടിച്ചു. പാകിസ്താന്‍ ബന്ധമാണ് ബിജെപിയും കോണ്‍ഗ്രസും പരസ്പരം പഴിചാരുന്നത്. ഇതൊക്കെ അവസാനിപ്പിക്കൂവെന്ന് നരേന്ദ്ര മോദിയോട് ബിജെപി എംപി ആവശ്യപ്പെട്ടിരിക്കുന്നതാണ് പുതിയ വാര്‍ത്ത....

എങ്ങനെയെങ്കിലും വിജയിച്ചാല്‍ മതിയോ

എങ്ങനെയെങ്കിലും വിജയിച്ചാല്‍ മതിയോ

എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയോ? അവിശ്വസനീയമായ കഥകളാണ് ഓരോ ദിവസവും രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ താങ്കള്‍ പറയുന്നത്. ഇപ്പോള്‍ പാക് ഹൈക്കമ്മീഷണറുമായും സൈനിക ഓഫീസര്‍മാരുമായും കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് വരെ പറയുന്നു. എല്ലാം അവിശ്വസനീയമാണ്.

കോണ്‍ഗ്രസിന് പാകിസ്താന്‍ ബന്ധം

കോണ്‍ഗ്രസിന് പാകിസ്താന്‍ ബന്ധം

ശക്തമായ വാക്കുകളാണ് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രസംഗിച്ച വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു സിന്‍ഹയുടെ മറുപടി. പാലന്‍പൂരിലെ റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന് ആരോപിച്ചത്.

രഹസ്യകൂടിക്കാഴ്ച

രഹസ്യകൂടിക്കാഴ്ച

പാകിസ്താന്‍ ഹൈക്കമ്മീഷണറുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദി പ്രസംഗിച്ചത്. സൈനിക ഓഫീസര്‍മാരുമായും അയ്യര്‍ സംസാരിച്ചു. അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്നും മോദി ആരോപിച്ചിരുന്നു.

മോദി പ്രസംഗിക്കേണ്ടത് അതല്ല

മോദി പ്രസംഗിക്കേണ്ടത് അതല്ല

ഇതിനെതിരേയാണ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാഗ്ദാനങ്ങളെ കുറിച്ച് സംസാരിക്കൂ. എല്ലാ ദിവസവും പുതിയ കഥകള്‍ പറയുന്നത് പകരം അതാണ് നല്ലത്. കാര്യങ്ങള്‍ നേരിട്ട് പറയൂ. വര്‍ഗീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കൂവെന്നും സിന്‍ഹ പറഞ്ഞു.

അന്തരീക്ഷം വര്‍ഗീയമാക്കരുത്

അന്തരീക്ഷം വര്‍ഗീയമാക്കരുത്

ഭവന പദ്ധതികള്‍, വികസനം, യുവജനങ്ങള്‍ക്ക് തൊഴില്‍, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങി വികസന കാര്യങ്ങളാണ് പ്രചാരണത്തില്‍ ഊന്നിപ്പറയേണ്ടത്. സാമൂഹിക അന്തരീക്ഷം വര്‍ഗീയമാക്കുന്നത് അവസാനിപ്പിക്കണം. ആരോഗ്യകരമായ തിരഞ്ഞെടുപ്പ് സാഹചര്യമാണ് വേണ്ടത് എന്നും ബിജെപി എംപി മോദിയെ ഉപദേശിച്ചു.

സിന്‍ഹ വ്യത്യസ്തന്‍

സിന്‍ഹ വ്യത്യസ്തന്‍

പ്രധാനമന്ത്രിയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം മുമ്പും പ്രകടിപ്പിച്ച വ്യക്തിയാണ് ബോളിവുഡ് താരമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ. കോണ്‍ഗ്രസിന് മുഗള്‍ രാജവംശത്തിന്റെ സ്വഭാവമാണെന്ന് നേരത്തെ മോദി മറ്റൊരു റാലിയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരേയും സിന്‍ഹ രംഗത്തെത്തുകയുണ്ടായി.

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

അതേസമയം, മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ സുപ്രധാന വ്യോമതാവളമായ പട്ടാന്‍കോട്ടിലേക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ ഓഫീസര്‍മാര്‍ക്ക് പ്രവേശനം നല്‍കിയ ബിജെപിയാണ് ശരിക്കും പാകിസ്താന്‍ സ്‌നേഹികളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ കുടുംബ ചടങ്ങില്‍ മോദി പങ്കെടുത്തതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

വിളിക്കാത്ത കല്യാണം

വിളിക്കാത്ത കല്യാണം

ശെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിന് വിളിക്കാതെ കയറി ചെന്നത് ആരാണ്. ഉദ്ദംപൂരിലെയും ഗുര്‍ദാസ്പൂരിലേയും ആക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു അത്. ആര്‍ക്കാണ് പാകിസ്താനോട് സ്‌നേഹമെന്ന് അപ്പോള്‍ എല്ലാവര്‍ക്കും അറിയാം- കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ആശങ്കയില്‍ പോലീസ്

ആശങ്കയില്‍ പോലീസ്

അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണം ചൂടുപിടിച്ചതോടെ സുരക്ഷാകാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പോലീസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോയ്ക്കും അനുമതി നല്‍കിയിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും അനുമതി തേടി പോലീസിനെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് അഹ്മദാബാദ് പോലീസ് പറഞ്ഞു.

ഉപേക്ഷിച്ചേക്കും

ഉപേക്ഷിച്ചേക്കും

ഇതോടെ റോഡ് ഷോ ഇരുപാര്‍ട്ടികളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഭയന്നാണ് പോലീസ് അനുമതി നിഷേധിച്ചതെന്ന് അഹ്മദാബാദ് പോലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോ ബിജെപി ആസൂത്രണം ചെയ്തിരുന്നത്.

ഫലം 18ന്

ഫലം 18ന്

അതേസമയം, മോദിയും രാഹുലും ഇന്ന് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. പട്ടാന്‍, ഖേദയിലെ നാദിയാക്, അഹ്മദാബാദ് എന്നീ സ്ഥലങ്ങളിലാണ് മോദി പങ്കെടുക്കുന്ന റാലികള്‍. താരാഡ്, ബനസ്‌കന്ത, എന്നിവിടങ്ങളിലെ റാലികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി വിരംഗം, സവ്ലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. ഗാന്ധി നഗറിലെ പരിപാടിയോടെയാണ് രാഹുലിന്റെ ഇന്നത്തെ പ്രചാരണം അവസാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് അല്‍പ്പം ആശങ്കക്കിടയാക്കിയിട്ടുണ്ട്. 14നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം 18ന് അറിയാം.

English summary
Gujarat elections: Stop communalising, talk about 'Vikas model': Shatrughan to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X