മുൻ ബിജെപി എംഎൽഎയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി നേതാവ്; യുഎസിലേക്ക് കടന്നതായി സൂചന
അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ എംഎൽഎ ആയിരുന്ന ജയന്തിലാൽ ഭാനുശാലിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി നേതാവ്. ഛാബിൻ പട്ടേൽ എന്ന ബിജെപി നേതാവാണ് ജയന്തിലാലിന്റെ മരണത്തിന് പിന്നിലെന്നാണ് സൂചന. ഛാബിൽ പട്ടേലിനെതിരെ ജയന്തിലാലിന്റെ കുടുംബം പരാതി നൽകിയിരുന്നു.
ഛാബിൻ പട്ടേൽ യുഎസിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ വിദേശത്തേയക്ക് കടന്നുവെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കുള്ള വിമാനത്തിൽ ഇയാൾ യുഎസിലേക്ക് കടന്നതായി വിവരം ലഭിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിജിപി ജഗദീഷ് സിംഗ് റോൾ വ്യക്തമാക്കി.

കൊലപാതകം
മുൻ എംഎൽഎയും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജയന്തിലാൽ ഭാനുശാലി രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വെടിയേറ്റ് മരിക്കുന്നത്. ബുജിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയില്‍ വെച്ചാണ് ജയന്തിലാല്‍ ഭാനുശാലിക്ക് അജ്ഞാതന്റെ വെടിയേല്‍ക്കുന്നത്. അബദാസ മണ്ഡലത്തില്‍ നിന്നുള്ള മുന്‍എംഎല്‍എയായിരുന്നു ഭാനുശാലി.

ബലാംത്സംഗ ആരോപണം
ബലാംത്സംഗക്കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് ജയന്തിലാൽ പാർട്ടി പദവികൾ ഒഴിയുന്നത്. 21 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്‍സാലിക്കെതിരെ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആര്‍ പരാതിക്കാരി കേസ് പിൻവലിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള എതിരാളികളുടെ നീക്കമാണ് ബലാത്സംഗ കേസ് എന്നാണ് ജയന്തിലാൽ പ്രതികരിച്ചത്.

പരാതിയുമായി കുടുംബം
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഛാബിൻ പട്ടേൽ ജയന്തിലാലിനെ കൊലപ്പെടുത്തിയതാമെന്നാണ് കുടുംബം ആരോപിക്കുന്നത്. പട്ടേലിനെ കൂടാതെ ഇയാളുടെ മകൻ സിദ്ധാർത്ഥ് ഉൾപ്പെടെ മൂന്ന് പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു

രാഷ്ട്രീയ വൈരാഗ്യം
2007ൽ കുച്ച് ജില്ലയിലെ അബ്ദാസയിൽ നിന്നുമാണ് ജയന്തിലാൽ തിരഞ്ഞെടുക്കപ്പെടുന്നത്. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഛാബിൻ പട്ടേലിനോട് ജയന്തിലാൽ പരാജയപ്പെട്ടിരുന്നു. പാർട്ടിയിലേക്ക് തിരിച്ചെത്തിയ ഛാബിൻ പട്ടേലിന് 2017ൽ വീണ്ടും അബ്ദാസയിൽ ബിജെപി സീറ്റ് നൽകി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.

ദൃക്സാക്ഷി പറയുന്നത്
ജയന്തിലാലിനൊപ്പം യാത്ര ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണ് പോലീസ്. വെടിയുതിർക്കുന്നതിന് മുമ്പ് അക്രമികളും ജയന്തിലാലും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ ഒരാൾ ജയന്തിലാലിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ ജയന്തിലാലിന്റെ കണ്ണിലാണ് രണ്ടാമത്തെ ബുള്ളറ്റ് തറഞ്ഞു കയറിയത്. ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയ ശേഷം അക്രമികൾ ഓടി രക്ഷപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ പവൻ മോർ പറയുന്നു.












Click it and Unblock the Notifications