അദാനിയുടെ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചു വീഴുന്നു: അഞ്ച് മാസത്തിനിടെ 111 മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് മാസത്തിനിടെ നവജാത ശിശുക്കള്‍ കൂട്ടമായി മരിച്ച സംഭവത്തില്‍ അന്വേഷണ ഉത്തരവ്. ഗൗതം അദാനിയുടെ അദാനി എഡ്യൂക്കേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ള ജികെ ജനറല്‍ ആശുപത്രിയിലാണ് സംഭവം. 2018ല്‍ മാത്രം 111 നവജാതശിശുക്കാണ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. ബുജിലാണ് ആരോപണവിധേയമായ ആശുപത്രി സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്.
2018 മെയ് 20ലരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ പോഷകാഹാരക്കുറവ്, ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് എന്നിവയാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി മാനേജ്മെന്റ് ഉന്നയിക്കുന്ന വാദം. സംഭവം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മരണത്തിന് പിന്നിലുള്ള കാരണം കണ്ടെത്തുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി ഗുജറാത്ത് ഹെല്‍ത്ത് കമ്മീഷണര്‍ ജയന്തി രവി വ്യക്തമാക്കിയിട്ടുണ്ട്.
ജനന ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 777 ഓളം നവജാത ശിശുക്കള്‍ മരിച്ചുവെന്നാണ് ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാണിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ മെയ് 20വരെയാണ് 111 ശിശുക്കള്‍ ഈ ആശുപത്രിയില്‍ മരിച്ചുവീണത്. 2017ല്‍ 258 കുട്ടികളും 2016ലും 2015ലും യഥാക്രമം 184ഉം 164ഉം കുട്ടികളാണ് ഇത്തരത്തില്‍ ജികെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. കുട്ടകളെ റഫര്‍ ചെയ്ത് ആശുപത്രിയിലെത്തിക്കാന്‍ വൈകുന്നതാണ് ശിശുമരണത്തിന് ഇടയാക്കുന്നതെന്നാണ് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചൂണ്ടിക്കാണിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്നതാണ് നവജാത ശിശുക്കളെ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകം. രണ്ടാമത്ത് പോഷകാഹാരത്തിന്റെ അഭാവമാണ്. മൂന്നാമത്തേത് മാത്രമാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് പറയുന്നു.