കൊവിഡിനുളള മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഗുജറാത്തിൽ നിന്ന്, നിർമ്മാണം തുടങ്ങി!
അഹമ്മദാബാദ്: അമേരിക്കയുടെ ആവശ്യപ്രകാരം മരുന്ന് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഇന്ത്യ നീക്കം ചെയ്തിരിക്കുകയാണ്. കൊവിഡ് ചികിത്സയ്ക്ക് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന മലേറിയ മരുന്നിനാണ് അമേരിക്ക അടക്കം ആവശ്യക്കാരുളളത്. അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് ഗുജറാത്തില്‍ നിന്ന് കയറ്റി അയക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് അമേരിക്കയിലേക്കുളള മരുന്ന് കയറ്റുമതി ചെയ്യുക.
ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കോടിയോളം ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നുകള്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും വിജയ് രൂപാണി പറഞ്ഞു.ഗുജറാത്ത് ലോകത്തിന് മുന്നില്‍ തിളങ്ങുകയാണ് എന്നും രൂപാണി പറഞ്ഞു.
'അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മരുന്ന് കയറ്റുമതിക്ക് അനുവാദവും തന്നിരിക്കുന്നു. അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റി അയക്കാന്‍ ഗുജറാത്ത് തയ്യാറായിരിക്കുകയാണ്' എന്നും വിജയ് രൂപാണി വ്യക്തമാക്കി.
ഗുജറാത്തിലെ മൂന്ന് മരുന്നു കമ്പനികള്‍ ഇതിനകം തന്നെ ഹൈഡ്രോക്സി ക്ലോറോക്വിന് ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരു കോടി മരുന്ന് മാറ്റി വെച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിർത്തി വെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയെ ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് രംഗത്ത് വന്നു. ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മരുന്ന് അമേരിക്കയ്ക്ക് നല്‍കണം എന്ന് മോദിയോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം പരിഗണിക്കാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.
അതിന് പിറകേയാണ് ട്രംപ് ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കിയത്. . 'മോദി ആ തീരുമാനമെടുക്കുമെന്ന് താന്‍ കരുതുന്നില്ല. മരുന്ന് നല്കാന് തയ്യാറാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ തീര്‍ച്ചയായും തിരിച്ചടി നേരിടേണ്ടി വരും' എന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. തുടർന്നാണ് മരുന്ന് കയറ്റുമതിക്കുളള നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മരുന്ന് അത്യാവശ്യമുളള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും അത് മാനുഷിക പരിഗണന വെച്ചിട്ടാണ് എന്നുമാണ് ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? ചെളി വാരിയെറിയരുത്, കുറിപ്പ്!