ഗുജറാത്തിൽ ബിജെപി കോട്ട പിടിച്ചെടുത്ത് കോൺഗ്രസ്; വിജയം ഒരു ദശകത്തിന് ശേഷം,ആശ്വാസം
ബി ജെ പി കോട്ടയായ ഗുജറാത്തിൽ കോൺഗ്രസിന് ഒരു സീറ്റിൽ വിജയം. ബനസ്കന്ദ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഗെനി ബെൻ താക്കോർ വിജയിച്ചത്. ബി ജെ പിയുടെ രേഖ ചൗധരിയെ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗെനിബെൻ പരാജയപ്പെടുത്തിയത്.
ബി ജെപിയുടെ ശക്തി കേന്ദ്രമായിരന്നു ബനസ്കന്ദ. 2019 ൽ 2019ൽ ബി ജെ പിയുടെ പർബത്ഭായ് പട്ടേൽ ആയിരുന്നു ഇവിടെ വിജയിച്ചത്. കോൺഗ്രസിൻ്റെ പാർഥി ഭട്ടോളിനെ 368000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പർബത്ഭായ് പരാജയപ്പെടുത്തിയത്. 2014 ലും ഇവിടെ ബി ജെ പിക്കായിരുന്നു വിജയം. താക്കൂർ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. സ്വന്തം സമുദായത്തിൽ നിന്നുള്ള പിന്തുണയും ഗെനി ബെന്നിന്റെ ജനകീയതയുമാണ് മണ്ഡലത്തിൽ വിജയിക്കാൻ അവരെ സഹായിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം സംസ്ഥാനത്ത് ആകെയുള്ള 26 സീറ്റിൽ 25 ഇടത്തും ബി ജെ പിയാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ നാല് മണ്ഡലത്തിൽ ലീഡ് ചെയ്യാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ലീഡ് തിരിച്ച് പിടിക്കാൻ ബിജെപിക്ക് സാധിച്ചു. 2014 ലും 2019 ലും സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല.
അതേസമയം ദേശീയ തലത്തിൽ 10 വർഷങ്ങൾക്ക് ശേഷം വമ്പൻ തിരിച്ചുവരവാണ് ഇത്തവണ കോൺഗ്രസ് നടത്തിയത്. നിലവിൽ 100 ലധികം സീറ്റുകളിലാണ് കോൺഗ്രസ് തനിച്ച് ലീഡ് ചെയ്യുന്നത്. യുപി, മഹരാഷാട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 52 ഓളം സീറ്റുകളിൽ മാത്രമായിരുന്നു കോൺഗ്രസിന് വിജയിക്കാനായത്. ഇതിൽ തന്നെ കേരളത്തിലായിരുന്നു കോൺഗ്രസിന് കൂടുതൽ സീറ്റ് നേടാൻ കഴിഞ്ഞത്.
അതേസമയം എൻ ഡി എ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. 400 ൽ അധികം സീറ്റ് നേടി വിജയിക്കുമെന്ന് അവകാശപ്പെട്ട് കളത്തിലിറങ്ങിയ എൻ ഡി എ വെറും 289 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഹിന്ദി ഹൃദയഭൂമിയിലടക്കം കനത്ത പരാജയമാണ് എൻ ഡി എ നേരിട്ടത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലും എന്‍ഡിഎ മുന്നേറുമ്പോഴും തനിച്ച് മികച്ച പ്രകടനം ബി ജെ പിക്ക് കാഴ്ചവെയ്ക്കാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications