25 സീറ്റിലും ബിജെപി പരാജയപ്പെടും: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമെന്ന് എഎപി
അഹമ്മദാബാദ്: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് മത്സരിക്കുമെന്ന് ഗുജറാത്ത് എഎപി അധ്യക്ഷന്‍ ഇസുദന്‍ ഗധ്‌വി. സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. എന്ത് തന്നെയായാലും ബിജെപിക്കെതിരായി എഎപി-കോണ്‍ഗ്രസ് സഖ്യം ഒന്നിച്ച് പോരാടുമെന്നും എഎപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസും എഎപിയും 'ഇന്ത്യന്‍' സഖ്യത്തില്‍ അംഗങ്ങളായതിനാല്‍ സീറ്റ് പങ്കിടല്‍ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി. 'എഎപിയും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ്. ഈ തിരഞ്ഞെടുപ്പ് സഖ്യം ഗുജറാത്തിലും നടപ്പാക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ് ഗുജറാത്തില്‍ സീറ്റ് പങ്കിട്ടുള്ള ഫോര്‍മുലയിലാകും എഎപിയും കോണ്‍ഗ്രസും മത്സരിക്കുകയെന്നത് തീര്‍ച്ചയാണ്' ഇസുദന്‍ ഗധ്‌വി പറഞ്ഞു.

"എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, ഇത്തവണ ഗുജറാത്തിലെ 26 സീറ്റുകളിലും ബിജെപിക്ക് വിജയിക്കാൻ കഴിയില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഇന്ത്യൻ ബ്ലോക്കിൽ ചേർന്നത്. എഎപിയുടെ ഗുജറാത്ത് ഘടകം പാർട്ടിക്ക് സ്ഥാനാർത്ഥികളെ നിർത്താൻ കഴിയുന്ന സീറ്റുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്," ഗധ്‌വി കൂട്ടിച്ചേർത്തു.
എന്നാല്‍ എഎപി നേതാവിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം തള്ളി. സംഖ്യം സംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിർദേശങ്ങൾ മാത്രമായിരിക്കും പാർട്ടി അനുസരിക്കുകയെന്നാണ് ഗാധ്വിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. "അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഞാനറിഞ്ഞത് ഇപ്പോഴാണ്. മറ്റ് പാർട്ടികളുമായുള്ള സീറ്റ് വിഭജന ധാരണകൾ കേന്ദ്ര നേതൃത്വമാണ് അന്തിമമാക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള കൂട്ടുകെട്ടുകൾ അവർ തീരുമാനിക്കും. കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയതിന് ശേഷം വിഷയം സംസ്ഥാന നേതൃത്വം വിഷയം ചർച്ച ചെയ്യും' ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
അതേസമയം, എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കില്ലെന്നും എഎപിയെ കോൺഗ്രസിന്റെ "ബി ടീം" എന്നും ബിജെപി വിശേഷിപ്പിച്ചു. "കഴിഞ്ഞ രണ്ട് തവണയായി ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിലും ഞങ്ങൾ വിജയിക്കുകയാണ്. ഇത്തവണ എല്ലാ സീറ്റുകളും 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ അത്തരത്തിലുള്ള ഒന്നിനെയും ഭയപ്പെടുന്നില്ല. സഖ്യം, തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ പ്രഖ്യാപനത്തോടെ ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ ബി ടീമാണെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്' ഗുജറാത്ത് ബിജെപി വക്താവ് രുത്വിജ് പട്ടേൽ പറഞ്ഞു.












Click it and Unblock the Notifications