ഗുജറാത്തിൽ കാണാതായ ദളിത് പെൺകുട്ടിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് ബന്ധുക്കൾ
അഹമ്മദാബാദ്: ഗുജറാത്തിൽ കാണാതായ ദളിത് പെൺകുട്ടിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആരവല്ലി ജില്ലയിലെ മൊദാസയിലാണ് 20കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി ഒന്നാം തീയതി മുതലാണ് പെൺകുട്ടിയെ കാണാതാകുന്നത്. മൊദാസ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദില്ലിയിൽ കോൺഗ്രസിന് ഞെട്ടൽ, തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആം ആദ്മി പാർട്ടിയിൽ ചേർന്ന് നേതാവ്!
ജനുവരി ഒന്നാം തീയതിയാണ് പെൺകുട്ടി വീട്ടിൽ നിന്നും പോകുന്നത്. പെൺകുട്ടി തിരികെയെത്താത്തതിനെ തുടർന്ന് പിതാവ് പിറ്റേ ദിവസം മൊദാസ ടൗൺ പോലീസിന് പരാതി നൽകി. മകളുടെ തിരോധാനത്തിൽ ഒരാളെ സംശയിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മൊദാസ റൂറൽ സ്റ്റേഷന്റെ പരിധിയിൽ വരുന്ന സംഭവമാണിതെന്ന് ചൂണ്ടിക്കാട്ടി ടൗൺ പോലീസ് കേസെടുക്കാൻ തയ്യാറായില്ല.
എന്നാൽ ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ തൂങ്ങിയാടുന്ന നിലയിൽ അയൽഗ്രാമത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളും പോലീസ് ഇൻസ്പെക്ടറും ഒരേ സമുദായത്തിൽ നിന്നുള്ളവരായതുകൊണ്ടാണ് പോലീസ് കേസെടുക്കാൻ തയ്യാറാകാതെയിരുന്നതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
ബന്ധുക്കളുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് മൊദോസ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെന്നും നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും ആരവല്ലി പോലീസ് സൂപ്രണ്ട് മയൂർ പാട്ടീൽ വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ ഗ്രാമത്തിൽവെച്ച് പെൺകുട്ടിയെ കണ്ടുവെന്ന വിവരത്തെ തുടർന്ന് കേസ് മൊദാസ റൂറൽ പോലീസിന് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ പെൺകുട്ടിയുടെ പിതാവ് സംശയിക്കുന്നയാൾക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.