മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസിന് സീറ്റില്ല
ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ നാണക്കേട് എന്ന് സര്‍വ്വേ ഫലങ്ങള്‍. ബി ജെ പിര പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയേക്കില്ല എന്നാണ് സി എന്‍ എന്‍ - ഐ ബി എന്‍ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. പൂജ്യത്തിനും നാലിനും ഇടയിലാണ് കോണ്‍ഗ്രസിന് പരമാവധി കിട്ടാവുന്ന സീറ്റുകള്‍.
ബി ജെ പിയുടെ മറ്റൊരു ശക്തികേന്ദ്രമായ മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ശിവ് രാജ് സിംഗ് ചൗഹാന്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ ഒന്നിനും അഞ്ചിനും ഇടയില്‍ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. 29 സീറ്റുകളാണ് മധ്യപ്രദേശില്‍ ആകെയുള്ളത്. ഇതില്‍ 24 നും 28 നും സീറ്റുകള്‍ ഭരണകക്ഷിയായ ബി ജെ പി പിടിക്കുമെന്ന് സര്‍വ്വേ പറയുന്നു.

52 ശതമാനം വോട്ടുകളാണ് മധ്യപ്രദേശില്‍ ബി ജെ പി പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ പരമാവധി 28 ശതമാനം ആയിരിക്കും. അഞ്ച് ശതമാനം വോട്ടുകളോടെ ബി എസ് പിയും മൂന്ന് ശതമാനം വോട്ടുകളോടെ ആം ആദ്മി പാര്‍ട്ടിയും സാന്നിധ്യം അറിയിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി തന്നെയാണ് മുന്നില്‍. 45 ശതമാനം ആളുകള്‍ മോദിയെ പിന്തുണയ്ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 20 ശതമാനം ആളുകളുടെ പിന്തുണയേ ഉള്ളൂ.
മധ്യപ്രദേശിലേത് പോലെ തന്നെ അഴിമതിയും വിലക്കയറ്റവുമാണ് ഗുജറാത്തിലെയും വോട്ടിംഗിനെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങള്‍. 55 ശതമാനം വോട്ടര്‍മാര്‍ ബി ജെ പിയെ പിന്തുണയ്ക്കുമ്പോള്‍ 31 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 46 ശതമാനം ആളുകള്‍ക്ക് പ്രധാനമന്ത്രിയായി മോദി മതി. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നവര്‍ 15 ശതമാനമാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനോട് യോജിക്കുന്ന നല്ലൊരു ശതമാനം ആളുകളുമുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്.












Click it and Unblock the Notifications