നിത്യാനന്ദയ്ക്കെതിരെ 'ബ്ലൂ കോർണർ നോട്ടീസ്' നൽകാൻ പോലീസ്; ഇന്റർപോൾ സഹായം തേടി!
അഹമ്മദാബാദ്: വിവാദ ഗോഡ്മാൻ നിത്യാനന്ദയെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് തേടി ഗുജറാത്ത് പോലീസ് ഇന്റർപോളിനെ സമീപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സിഐഡി)കത്തയച്ചെന്ന് നിത്യാനന്ദയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധ തടവ് എന്നീ കുറ്റങ്ങൾ അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ് ലഭിക്കുന്നതിന് വേണ്ടിയുള്ള നോഡൽ ഏജൻസിയാണ് സിഐഡി. നിത്യാനന്ദ ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താൻ സിഐഡിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യം ചെയ്ത വ്യക്തി എവിടെയാണെന്ന് അന്വേഷിക്കുന്നതിന് രാജ്യങ്ങൾക്ക് ബ്ലൂ കോർണർ നോട്ടീസ് അത്യാവശ്യമാണ്.
രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് പോലാസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആശ്രമം പ്രവർത്തിക്കുന്നതിന് നിർബന്ധിത പിരിവ്, കുട്ടികളെ തട്ടികൊണ്ടുപോകൽ, തടവിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പോലീസ് ഇയാൾക്കായി തിരച്ചിൽ തുടരുമ്പോൾ, ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപിൽ കൈലാസ എന്ന പേരിൽ സ്വന്തം രാജ്യം തന്നെ സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സ്വന്തമായി പതായുള്ള രാജ്യം സനാതന ധർമ്മത്തലധിഷ്ടിതമായ ഹിന്ദു രാജ്യമായിരിക്കും എന്നാണ് നിത്യാനന്ദ വ്യക്തമാക്കുന്നത്. സ്വന്തമായി വെബ്സൈറ്റും ടിവി ചാനലുകളും രാജ്യത്ത് ഉണ്ടാകുമെന്നും അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടൊബാഗോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ പുതിയ കൈലാസ രാജ്യം. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്‍റെ പതാകയും, പാസ്പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കുകയായിരുന്നു. കടുംകാവി നിറത്തില്‍ നിത്യനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്തി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഒപ്പം രണ്ട് തരത്തിലുള്ള പാല്പോർട്ടുമുണ്ട്. ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഈ രാജ്യത്തിലെ പൗരമനാകാമെന്നുമാണ് നിത്യാനന്ദയുടെ പ്രഖ്യാപനം.
അതേസമയം ഇന്ത്യയിൽ നിന്ന് കടന്ന് കരീബിയൻ ദ്വീപുകളിൽ സ്വന്തം ഹിന്ദുരാഷ്ട്രം സ്ഥാപിച്ച ആള്‍ദൈവം സ്വാമി നിത്യാനന്ദ എവിടെയെന്ന് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. ഇയാള്‍ എവിടെയെന്ന് സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇയാള്‍ രാജ്യം വിട്ടതിനെപ്പറ്റി അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയമോ ഗുജറാത്ത് പോലീസോ ഔദ്യോഗികമായി അപേക്ഷകളൊന്നും തന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത്തരം കേസുകളിൽ അന്വേഷണ ഏജൻസികള്‍ നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ചാണ് വിദേശകാര്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്നും നിത്യാനന്ദ എവിടെയാണ് ജീവിക്കുന്നതെന്നും ഇയാളുടെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും രവീഷ് കുുമാര്‍ പറഞ്ഞു. അപേക്ഷ ലഭിച്ചാൽ വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.