''വോട്ടുബാങ്കിനായി ഒരു സംസ്ഥാനത്തെ ഇല്ലാതാക്കി'' കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്
ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഒരു സംസ്ഥാനത്തെ തന്നെ ബിജെപി ഇല്ലാതാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആർട്ടിക്കിൾ എയും ആർട്ടിക്കിൾ 370യും ഇല്ലാതാക്കുക മാത്രമല്ല കേന്ദ്ര സർക്കാർ ചെയ്തത്, ഒരു സംസ്ഥാനത്തെ തന്നെ അവർ ഭിന്നിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു! കരുത്തരായി ബിജെപി
ഇന്ത്യയുടെ ശിരസ്സായിരുന്നു ജമ്മുകശ്മീർ. സർക്കാർ അതിനെ മുറിച്ച് മാറ്റിയിരിക്കുകയാണ്. ആർട്ടിക്കിൾ 370, 35 എയും റദ്ദാക്കുന്നതിനോടൊപ്പം കശ്മീരിനെ രണ്ടായി വിഭജിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജനം. ജമ്മു കശ്മീരിന് നിയമസഭ ഉണ്ടായിരിക്കും. എന്നാൽ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും.
അതിർത്തിയിൽ ശത്രുക്കളെ എതിരിടാൻ സൈന്യത്തിന്റെ സേവനം മാത്രം പോര, ജനങ്ങളുടെ പിന്തുണ കൂടിയുണ്ടെങ്കിലെ അത് സാധ്യമാകു. കശ്മീർ ജനതയുടെ സഹായം ഇല്ലാതെ പാകിസ്താനും ചൈനയുമായി എതിരിട്ട് നിൽക്കാൻ കഴിയുമായിരുന്നില്ല. മതേതര ഇന്ത്യയ്ക്കൊപ്പം നിൽക്കാനാണ് കശ്മീരിലെ ജനങ്ങൾ ആഗ്രഹിച്ചതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
പ്രത്യേക സംസ്കാരവും ഭൂമിശാസിത്രപരമായ സവിശേഷതകളുമുള്ള പ്രദേശമാണ് കശ്മീർ, ജനസംഖ്യയിൽ 60 ശതമാനം ഹിന്ദുക്കളും 40 ശതമാനം മുസ്ലീങ്ങളുമാണ് ഇവിടെ. സംസ്ഥാനത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നത് ആർട്ടിക്കിൾ 370 ആയിരുന്നു. ബിജെപിയുടെ നടപടിക്കെതിരെ മതേതര പാർട്ടികൾ ഒന്നക്കെട്ടായി നിൽക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അധികാരത്തിൽ മതിമറന്നു പോകരുതെന്നും ഗുലാം നബി ആസാദ് ഓർമിപ്പിച്ചു.