ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടകൊല; ശിക്ഷ വിധിക്കുന്നത് മാറ്റി വെച്ചു
അഹമ്മദാബാദ്: കോളിളക്കം സൃഷ്ടിച്ച ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടകൊലക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചു. നേരത്തെ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നാണ് പ്രത്യേക കോടതി അറിയിച്ചിരുന്നത്.
ഗുല്‍ബര്‍ഗ കൂട്ടക്കൊലയെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണണമെന്നും എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നും തിങ്കളാഴ്ച പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പതിനാല് വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച കോടതി 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

ബിജെപി നേതാവ് ബിബിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പേരെ വെറുതെ വിട്ട കോടതി പതിമൂന്ന് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് കേസിലെ വിചാരണ നടപടികള്‍ അവസാനിച്ചത്. തുടര്‍ന്ന് മെയ് 31നു മുന്‍പ് വിധി പ്രസ്താവിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഗുല്‍ബര്‍ട് സൊസൈറ്റിയില്‍ താമസിക്കുന്നവരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി ത്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് കലാപം നടന്നതെന്നാണ് വിചാരണ വേളയില്‍ ഇരകളുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇത് ആസൂത്രണമല്ലെന്നും സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ കലാപം നടത്തുകയായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കൂട്ടകൊല. 58 കര്‍സേവകരുടെ മരണത്തിന് ഇടയായ ഗോധ്ര ട്രെയില്‍ തീവെപ്പിന്റെ തൊട്ടടുത്ത ദിവസമാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടകൊല അരങ്ങേറിയത്.
ഗുജറാത്ത് കലാപ കാലത്ത് അഹമദാബാദിലെ മുസ്ലിം മേഖലയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്‌തെന്നാണ് കേസ്.11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ശേഷിക്കുന്ന 13 പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളാണുള്ളത്.












Click it and Unblock the Notifications