ബാലാക്കോട്ടിനെ കുറിച്ച് പറയില്ല; ഇന്ത്യാ-പാക് ബന്ധം അറിയില്ല, ബിജെപിക്ക് പാരയാകുമോ താരസ്ഥാനാർത്ഥി?
ദില്ലി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരവധി താരങ്ങളാണ് ഭാഗ്യപരീക്ഷത്തിന് ഇറങ്ങിയത്. താര സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസാണ് ബിജെപിയെക്കാൾ മുന്നിൽ. ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ ബിജെപി ബന്ധം നേരത്തെ ചർച്ചയായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
പാർട്ടി പ്രവേശനത്തിന് തൊട്ടു പിന്നാലെ പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും സണ്ണി ഡിയോളിനെ ബിജെപി സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. 30 വർഷക്കാലമായി ബോളിവുഡ് സിനിമയിലെ സുപരിചിത മുഖമാണ് സണ്ണി ഡിയോൾ. ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ആയുധങ്ങൾ ഒന്നും പരാമർശിക്കാതെയാണ് ഗുരുദാസ്പൂരിൽ സണ്ണി ഡിയോളിന്റെ പ്രചാരണം പുരോഗമിക്കുന്നത്.
അവസാന ഘട്ടത്തിൽ വജ്രായുധം പുറത്തെടുത്ത് സഖ്യകക്ഷി; യുപിയിൽ 9 സീറ്റുകളിൽ ബിജെപിക്ക് അടിപതറും
ബിജെപിയിൽ
ബിജെപി അധ്യക്ഷൻ അമിത് ഷായുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സണ്ണി ഡിയോൾ ബിജെപിയിലേക്കെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ അത് വെറും സൗഹൃദ സന്ദർശനമായിരുന്നു, അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്ത് മടങ്ങിയെന്നുമായിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ഏപ്രിൽ 23ന് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു.
പ്രചാരണം മുമ്പോട്ട്
ഏഴാം ഘട്ടത്തിൽ മെയ് 19നാണ് പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതാക്കളുടെ പതിവ് പ്രചാരണ രീതികളിൽ നിന്ന് വേറിട്ടതാണ് സണ്ണി ഡിയോളിന്റെ പ്രചാരണം. പാകിസ്താനെതിരെയും മോദി സർക്കാരിന്റെ കാലത്ത് നടന്ന മിന്നലാക്രമണങ്ങളും ദേശീയതയുമെല്ലാം മറ്റുള്ളവർ മുഖ്യ പ്രചാരണ ആയുധമാക്കുമ്പോൾ ഈ വിഷയത്തിൽ സണ്ണി ഡിയോൾ പാലിക്കുന്ന മൗനം ശ്രദ്ധേയമാണ്.
സിനിമയല്ല ജീവിതം
സിനിമ പോലെയല്ല ജീവിതം. ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം ചെയ്തു പോകാൻ ആഗ്രഹിക്കുന്നയാളാണ് താൻ. ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചോ ഇന്ത്യാ-പാക് ബന്ധത്തെ കുറിച്ചോ തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് സണ്ണി ഡിയോൾ തുറന്ന് സമ്മതിക്കുന്നു. നിലവിൽ ഇക്കാര്യത്തിൽ തനിക്കൊരു അഭിപ്രായം പറയാൻ അറിയില്ല. ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സണ്ണി ഡിയോൾ പറയുന്നു.
ആരാധന വോട്ടാകുമോ
മോദി തരംഗമോ താര പരിവേഷമോ വോട്ടാകുമെന്ന് പ്രതീക്ഷിക്ഷിക്കുന്നില്ലെന്ന് സണ്ണി ഡിയോൾ പറയുന്നു. ജനങ്ങൾക്ക് നല്ലത് ചെയ്യുകയാണ് പ്രഥമ ലക്ഷ്യം. രാഷ്ട്രീയക്കാർ നല്ലത് ചെയ്യില്ലെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ട്. എന്തുകൊണ്ട് അത് തിരുത്തിക്കൂടാ എന്ന ചിന്തയാണ് താൻ ബിജെപിയിൽ ചേർന്നതിന് പിന്നിലെന്ന് താരം വ്യക്തമാക്കി. സണ്ണി ഡിയോളിന്റെ റോഡ് ഷോ കടന്നുപോകുമ്പോൾ ബോളിവുഡിലെ സൂപ്പർതാരത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടുന്നത്.
പ്രധാനമന്ത്രിക്കൊപ്പം
അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ മോദിജിക്കായി. അദ്ദേഹത്തിനൊപ്പം നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം. തന്റെ പിതാവ് വാജ്പേയിയുമായി ചേർന്ന് പ്രവർത്തിച്ചത് പോലെ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും സണ്ണി ഡിയോൾ പ്രതികരിച്ചു.
സ്ഥാനാർത്ഥിത്വത്തിനെതിരെ
സണ്ണി ഡിയോളിനെ ഗുരുദാസ്പൂരിൽ സ്ഥാനാർത്ഥിയാക്കിയതിന് എതിരെ എംപിയും നടനുമായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്ന രംഗത്ത് എത്തിയിരുന്നു. ഭർത്താവ് നാല് തവണ വിജയിച്ച മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിലായിരുന്നു കവിതയുടെ പ്രതിഷേധം. വിനോദ് ഖന്നയുടെ മരണ ശേഷം ഗുരുദാസ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ പരാജയപ്പെട്ടിരുന്നു.
ബിജെപി ടിക്കറ്റിൽ പിതാവും
സണ്ണി ഡിയോളിന്റെ പിതാവും മുതിർന്ന നടനുമായ ധർമേന്ദ്രയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 2004 ല് രാജസ്ഥാനിലെ ബിക്കാനീറില് മത്സരിച്ച അദ്ദേഹം ജയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമാമാലിനും ഇത്തവണ ബിജെപി ടിക്കറ്റില് ഉത്തർപ്രദേശിലെ മതുരയിൽ നിന്നും ജനവിധി തേടുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ