ഗുർമീതിന്റെ സാമ്രാജ്യമായ ദേര സച്ച സൗദ ഇനി അമ്മയുടെ കാൽക്കീഴിൽ! പിടിമുറുക്കി എഴുപതുകാരി നസീബ് കൗര്‍
ദില്ലി: ബലാത്സംഗക്കേസില്‍ അഴിയെണ്ണുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ സാമ്രാജ്യമാണ് ദേര സച്ച സൗദ. ആഢംബരത്തില്‍ മുങ്ങി ലക്ഷക്കണക്കിന് അനുയായികളുടെ ബലത്തില്‍ അഴിഞ്ഞാടി നടക്കവേയാണ് പഴയൊരു ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ കോടതി കുരുക്കിയത്.
20 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീമിന്റെ സാമ്രാജ്യമായ ദേര സച്ച സൗദയുടെ അവകാശി ഇനിയാര് എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായിരിക്കുന്നു. അത് മകന് ജസ്മീത് ഇന്സാന് അല്ല, പകരം അമ്മ നസീബ് കൗര്‍ ആണ്.
വിവാദ ആൾദൈവം ഗുർമീത്
ദേര സച്ച സൗദയുടെ മുന്‍ തലവനായിരുന്നു ഷാ സത്നത്തിന്റെ ഭക്തനായിരുന്നു ഗുര്‍മീത് റാം റഹീം സിംഗിന്റെ പിതാവായ മഘര്‍ സിംഗ്. തനിക്ക് ശേഷം ദേര സച്ച സൗദയെ നയിക്കാന്‍ ഷാ സത്നം തെരഞ്ഞെടുത്തത് ഭക്തന്റെ മകനായ ഗുര്മീതിനെയായിരുന്നു. അച്ഛനൊപ്പം വയലില്‍ ട്രാക്ടര്‍ ഓടിച്ച് നടന്ന ഗുര്‍മീത് അങ്ങനെ ലക്ഷങ്ങളുടെ ആത്മീയ നേതാവായി. ട്രാക്ടറിന് പകരം റേഞ്ച് റോവര്‍ അടക്കം ആഢംബര വാഹനങ്ങള്‍ ഈ ആള്‍ദൈവത്തിന്റെ വിരല്‍ത്തുമ്പിലെത്തി.
കിരീടം വെയ്ക്കാത്ത രാജാവ്
പണക്കൊഴുപ്പും അനുയായികളുമായി ലക്ഷങ്ങളുമുണ്ടായിരുന്ന ഗുര്‍മീത് ഹരിയാനയിലെ സിര്‍സയിലെ കിരീടം വെയ്ക്കാത്ത രാജാവ് തന്നെയായിരുന്നു. ബിജെപിയിലേത് അടക്കം രാഷ്ട്രീയ നേതാക്കള്‍ ഗുര്‍മീതിനെ തൊഴുത് നിന്നു. 1999ല്‍ സിര്‍സയിലെ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ബലാത്സംഗം ചെയ്ത കേസാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുര്‍മീതിന് തടവ് ശിക്ഷ വാങ്ങി നല്‍കിയത്.
ദേര സച്ച സൗദയുടെ അവകാശി ആര്
ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ദേര സച്ച സൗദയെന്ന അധോലോകത്തെ കുറിച്ചുള്ള നിരവധി കഥകള്‍ പുറത്ത് വന്നു. അതേസമയം തന്നെ കോടികള്‍ ആസ്തിയുള്ള ദേര സച്ച സൗദ ഇനിയാര് നയിക്കും എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. ഗുര്‍മീതിന് ഭാര്യയും മക്കളും ഉണ്ടെങ്കിലും ശിഷ്യയായ ഹണിപ്രീതായിരുന്നു പ്രിയപ്പെട്ടവള്‍. എന്നാല്‍ ഹണി പ്രീതും ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണ്.
മകനല്ല, അമ്മ നേതൃസ്ഥാനത്ത്
ഇതോടെ ഗുര്‍മീതിന്റെ മകനായ ജസ്മീത് ദേര സച്ച സൗദിന്റെ നേതൃനിരയിലേക്ക് വരുമെന്ന സൂചനകളുണ്ടായി. ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജിത്ത് കൗറും അമ്മ നസീബ് കൗറും ഇക്കാര്യത്തില്‍ ജസ്മീതിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ അണികള്‍ക്ക് താല്പര്യം ഹണിപ്രീതിനെ ആയിരുന്നു. എന്നാലൊടുവില്‍ ഇവരാരും അല്ല ദേര സച്ച സൗദയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിർസയിൽ സ്ഥിരമെത്തുന്നു
എഴുപതുകാരിയായ നസീബ് കൗറിലേക്കാണ് ദേര സച്ച സൗദയുടെ നിയന്ത്രണം എത്തിച്ചേര്‍ന്നിരിക്കുന്നത്. രാജസ്ഥാനിലെ ഗുര്‍സാര്‍ മോദിയ ഗ്രാമത്തിലാണ് നസീബ് കൗര്‍ താമസിക്കുന്നത്. ഇവിടെ നിന്നും ആഴ്ചയില്‍ ഒരു തവണ നസീബ് കൗര്‍ സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് എത്തുന്നുണ്ട്. മകനായ ഗുര്‍മീത് ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയതിന് ശേഷം നസീബ് കൗര്‍ ഇടയ്ക്കിടെ സിര്‍സയില്‍ സന്ദര്‍ശനം നടത്തുക പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മകനെ കാണാൻ ജയിലിലേക്ക്
ആറ് മാസത്തോളമായി അഴിയെണ്ണുന്ന ഗുര്‍മീതിനെ റോത്തകിലെ സുനരിയ ജയിലില്‍ സ്ഥിരമായി നസീബ് കൗര്‍ സന്ദര്‍ശിക്കാറുണ്ട്. ദേര സച്ച സൗദയില്‍ എല്ലാ ഞായറാഴ്ചയും നടക്കുന്ന നാം ചര്‍ച്ച എന്ന പ്രാര്‍ത്ഥനയിലാണ് നസീബ് കൗര്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. നേരത്തെ ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ എത്താറുണ്ട്. എന്നാല്‍ ഗുര്‍മീത് ജയിലില്‍ പോയതിന് ശേഷം ആളുകളുടെ ഒഴുക്ക് നിലച്ചിട്ടുണ്ട്. ഗുര്‍മീതിന്റെ ചിത്രം മുന്നില്‍ വെച്ചാണ് പ്രാര്‍ത്ഥന നടത്താറ് പതിവ്.
ത്രിപുര മുഖ്യമന്ത്രി സംഘപരിവാറിന്റെ പുതിയ ആക്ഷന്‍ ഹീറോ! ബിപ്ലബ് കുമാറിനെ ഭിത്തിയിലൊട്ടിച്ച് മന്ത്രി
അപസര്‍പ്പക കഥകളുടെ തമ്പുരാന്.. പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു