ഗുര്‍മീതിന് ആദ്യം മനസ്സിലായില്ല, പിന്നെ ഞെട്ടല്‍!! കോടതിയില്‍ നടന്നത്...പ്രോസിക്യൂട്ടര്‍ പറയുന്നു
തിങ്കളാഴ്ച അദ്ദേഹത്തെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല
ചണ്ഡീഗഡ്: ദേരാ സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് പാഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ഉത്തരേന്ത്യയില്‍ കലാപത്തിന്റെ അന്തരീഷമാണ്. പഞ്ചാബിലും ഹരിയാനയിലും നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. വിധി പ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിന്റെ അനുയായികള്‍ നടത്തിയ ആക്രമത്തില്‍ ഇതുവരെ 28 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വൈകീട്ടാണ് ബലാല്‍സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചത്. വിധി കേട്ടപ്പോള്‍ ഗുര്‍മീത് കോടതിയില്‍ സ്തബ്ധനായിപ്പോയെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു.
മനസ്സിലായില്ല, അറിഞ്ഞപ്പോള്‍ ഞെട്ടല്‍
താന്‍ കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് പ്രഖ്യാപിച്ചപ്പോള്‍ ഗുര്‍മീതിന് എന്താണ് സംഭവമെന്ന് മനസ്സിലായില്ല. എന്നാല്‍ താന്‍ തെറ്റുകാരനാണെന്നാണ് വിധിയെന്ന് വൈകാതെ മനസ്സിലായതോടെ ഗുര്‍മീത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച്പിഎസ് ശര്‍മ പറയുന്നു. കുറച്ചു സമയം ഇതേ ഷോക്കില്‍ തന്നെയായിരുന്നു അദ്ദേഹമെന്നും ശര്‍മ വ്യക്തമാക്കി.
കൈകൂപ്പി നിന്നു
കോടതിയില്‍ വാദം തുടങ്ങിയതു മുതല്‍ കൈകൂപ്പി പ്രാര്‍ഥനയിലായിരുന്നു ഗുര്‍മീത്. അരമണിക്കൂറോളം അദ്ദേഹം കോടതിയിലുണ്ടായിരുന്നു. വിധി പറയുമ്പോള്‍ കോടതിക്കുള്ളില്‍ മുതിര്‍ന്ന രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍, ഐജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍, ഒരു സിബിഐ ഉപദേഷ്ടാവ്, പ്രതിഭാഗ ഉപദേഷ്ടാവ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഉടന്‍ പുറത്തേക്ക്
കോടതി വിധി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഗുര്‍മീതിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിക്കു പുറത്തുണ്ടായിരുന്ന തന്റെ അനുയായികളോട് ശാന്തരാവണമെന്ന് ക്യാമറയിലൂടെ അഭ്യര്‍ഥിക്കണമെന്ന് നിര്‍ദേശിച്ച ശേഷം ഗുര്‍മീതിനെ കാറില്‍ പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു.
പാഞ്ച്കുല വിട്ടു
ഗുര്‍മീതിന് അകമ്പടിയായി കോടതിയയിലെത്തിയ വാഹനങ്ങള്‍ തിരിച്ചുപോവണമെന്ന് പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഗുര്‍മീതിനെ ഹെലികോപ്റ്ററില്‍ പാഞ്ച്കുല മേഖലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. റോഹ്തക്കിലെ ജയിലിലാണ് ഇപ്പോള്‍ ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികളെ കൊണ്ടുപോവാറുള്ളത്
സാധാരണയായി പാഞ്ച്കുല കോടതി കുറ്റക്കാരനെന്നു വിധിക്കുന്ന പ്രതികളെ അംബാലയിലുള്ള സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റാറുള്ളത്. എന്നാല്‍ അംബാല കോടതി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഗുര്‍മീതിന് വന്‍ അനുയായി സംഘമുള്ളതിനാലാണ് റോഹ്തക്കിലേക്ക് മാറ്റിയത്. റോഹ്ത്തക്കിലാവട്ടെ ഗുര്‍മീതിന് അത്ര വലിയ അനുയായി ബലമില്ല.
കോടതിയില്‍ ഹാജരാക്കില്ല
തിങ്കളാഴ്ച ഗുര്‍മീതിനെ വീണ്ടും കോടതിയില്‍ ഹാജരാക്കില്ലെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണിത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും അദ്ദേഹത്തെ കോടതിക്കു മുമ്പാകെ ഹാജരാക്കുകയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നായിരിക്കും കോടതി ശിക്ഷ വിധിക്കുക.
വ്യാപക അക്രമം
ഗുര്‍മീതിനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. പഞ്ചാബിലെ ഒരു റെയില്‍വേ സ്റ്റേഷനും പെട്രോള്‍ പമ്പും അക്രമികള്‍ അഗ്നിക്കിരയാക്കി.
15 വര്‍ഷത്തെ കാത്തിരിപ്പ്
15 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ സംഭവത്തിലാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2002ല്‍ ദേരാ സച്ചാ ആശ്രമത്തിലുണ്ടായിരുന്ന അനുയായികളിലൊരാളായ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്തുവെന്നതാണ് ഗുര്‍മീതിനെതിരായ കേസ്.