ഗുർമീത് എങ്ങിനെ 30 ലക്ഷം രൂപ പിഴയടക്കും? ലോകം ത്യജിച്ചവൻ, പിഴ അടക്കാനുള്ള അവസ്ഥയിലല്ലെന്ന് ...
ചണ്ഡീഗഡ്: കോടതി പറഞ്ഞ 30 ലക്ഷം രൂപ പിഴ അടയ്ക്കാനാവില്ലെന്ന് ബലാത്സംഘ കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീം സിങ്. 30 ലക്ഷം രൂപ ബലാത്സംഗത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ നിര്‍ദ്ദേശം. പിഴ അടയ്ക്കാനാകില്ലെന്ന കാര്യം അഭിഭാഷകന്‍ മുഖേന ഹരിയാന,പഞ്ചാബ് ഹൈക്കോടതികളെ അറിയിച്ചിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഗുര്‍മീതിന്റെ ആസ്തികളെല്ലാം കണ്ടുകെട്ടിയിരിക്കുകയാണ്. ഇതിനാലാണ് 30 ലക്ഷം രൂപ പിഴ അടക്കാനുള്ള അവസ്ഥയിലല്ല ഗുര്‍മീതെന്ന് അദ്ദേഹത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് എസ്‌കെ ഗാര്‍ഗ് നര്‍വാണ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചത്.
ഹർജി തള്ളി
എന്നാൽ ഗുർമീതിന്റെ ആവശ്യം കോടതി നിരാകരിച്ചു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പട്ട് ഗൂർമീത് നൽകിയ ഹർജി ഡിവിഷൻ ബേഞ്ച് തള്ളി.
പിഴ അടച്ചേ തീരു...
രണ്ട് മാസത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, സുധീര്‍ മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
20 വർഷം കഠിന തടവ്
അനുയായികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.
മാധ്യമപ്രവർത്തകരെ വധിച്ചുു
2002 ല്‍ സിര്‍സയിലെ ദേര ആസ്ഥാനത്തുവച്ച് രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലാണ് ശിക്ഷവിധിച്ചത്. ഇതിന് പുറമേ ഈ വിവരം പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ വധിച്ചതുള്‍പ്പെടെ രണ്ട് കൊലക്കേസുകളില്‍ക്കൂടി ഗുർമീത് പ്രതിയാണ്.