ക്ഷേത്രങ്ങള്‍ക്കും പള്ളികൾക്കും ചുറ്റും സൈലന്‍റ് സോൺ: നീക്കം സോനു നിഗത്തിന്റെ വിവാദത്തെ തുടർന്ന്!
ഗുവാഹത്തി: പ്രമുഖ ആരാധനാലയങ്ങളുടെ ചുറ്റുപാടും സൈലൻറ് സോണുകളുമായി ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഗുവാഹത്തി നഗരവും, ചുറ്റുപാടുകളും ഉൾപ്പെടുന്ന 100 മീറ്റർ ചുറ്റളവിനുള്ളിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടാണ് ഗുവാഹത്തി ജില്ലാ മജിസ്ട്രേറ്റിൻരെ ഉത്തരവ്. ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, കൃസ്ത്യൻ പള്ളികൾ, ഗുരുധ്വാരകൾ, എന്നിവ സൈലൻറ് സോണിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
വെള്ളിയാഴ്ച വൈകിട്ടാണ് ജില്ലാ മജിസ്ട്രേറ്റ് എം അറുമുഖൻ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന് പുറമേ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ശബ്ദമലീനീകരണം സംബന്ധിച്ച് എല്ലാ മാസവും റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.
ശബ്ജമലിനീകരണം നിയന്ത്രിക്കാന്‍
2000ലെ ശബ്ദമലിനീകരണ നിയമത്തിലെ മൂന്നാമത്തെ വ്യവസ്ഥ, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ എന്നിവ കണക്കിലെടുത്താണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്. എന്നാൽ ആരാധനാലയങ്ങളിലെ മൈക്രോഫോൺ, ലൗഡ്സ്പീക്കര്‍ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് വിജ്ഞാപനത്തിൽ പരാമര്‍ശിക്കുന്നില്ല.
ലൗഡ് സ്പീക്കറിന് വിലക്ക്
ബിജെപി ഭരിയ്ക്കുന്ന ആസാമിൽ രാവിലെ ആറ് മണി മുതൽ, വൈകിട്ട് ആറ് മണിവരെ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് ചട്ടമുണ്ട്. എന്നാൽ ജില്ലാ മജിസ്ട്രേറ്റിൻറെ വിജ്ഞാപനം സംബന്ധിച്ച് സർക്കാരിൽ നിന്നുള്ള പ്രതികരണം ലഭ്യമല്ല.
പൊതുമരാമത്ത് വകുപ്പിന് നിർദേശം
വിജ്ഞാപനം പുറത്തുവന്നതോടെ ആരാധനാലയങ്ങള്‍ക്ക് സമീപത്ത് 15 ദിവസത്തിനുള്ളിൽ അനിവാര്യമായ ചിഹ്നങ്ങൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ പ്രദേശത്തെ ശബ്ദമലിനീകരണത്തിന്റെ തോത് കണക്കാക്കി തടയുന്നതിനുള്ള നീക്കങ്ങൾ നടത്താനും വിജ്ഞാപനത്തിൽ ജില്ലാ മജിസ്ട്രേറ്റ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നല്‍കിയിട്ടുണ്ട്.
വിവാദത്തിന് പിന്നിൽ സോനു നിഗം
ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഉപയോഗത്തെ ചോദ്യം ചെയ്ത് ഗായകൻ സോനു നിഗം ട്വീറ്റ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവെന്നതും ശ്രദ്ധേയമാണ്.
ബാങ്കിനെതിരെ സോനു നിഗം
ഏപ്രിൽ 16നായിരുന്നു സമീപത്തെ മുസ്ലിം പള്ളിയിലെ ബാങ്ക് കേട്ടുണരുന്നത് സംബന്ധിച്ചുള്ള സോനു നിഗത്തിന്റെ ട്വീറ്റ്. ' ഞാനൊരു മുസ്ലിമല്ല, എന്നിട്ടും എനിയ്ക്ക് പുലര്‍ച്ചെ ഉറങ്ങിയെഴുന്നേല്‍ക്കേണ്ടിവരുന്നുവെന്നും, എന്താണ് ഇത്തരത്തിലുള്ള മതവികാര പ്രകടനം അവസാനിപ്പിക്കുകയെന്നും. സോനു ട്വീറ്റിൽ കുറിച്ചു. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും പിന്നീട് എന്തിനാണ് ഈ ശബ്ദകോലോഹലങ്ങളെന്നും സോനു നിഗം ട്വീറ്റില്‍ ചോദിച്ചിരുന്നു.