ഗ്യാന്‍വാപി മസ്ജിദ് കേസ്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി... കമ്മീഷണറെ ഒഴിവാക്കി
ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോഗ്രാഫി സര്‍വ്വെ നടത്തിയ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുദിവസം കൂടി അനുവദിച്ച് വാരണാസി കോടതി. കമ്മീഷന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് സിവില്‍ കോടതിയുടെ നടപടി. അതേസമയം, കമ്മീഷന്റെ ഭാഗമായി കോടതി നിയോഗിച്ച മൂന്ന് കമ്മീഷണര്‍മാരില്‍ ഒരാളെ കോടതി സംഘത്തില്‍ നിന്ന് ഒഴിവാക്കി. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്ന അജയ് മിശ്രയെ ആണ് പുറത്താക്കിയത്. മറ്റു രണ്ടു കമ്മീഷണര്‍മാരായ വിശാല്‍ സിങ്, അജയ് പ്രതാപ് എന്നിവര്‍ തുടരും. വിശാല്‍ സിങ് കോടതി കമ്മീഷണറായും അജയ് പ്രതാപ് ഡെപ്യൂട്ടി കോടതി കമ്മീഷണറായുമാണ് കമ്മീഷണനിലുണ്ടാകുക.
മുഗള്‍ ഭരണാധികാരി ഔറംഗസീബ് നിര്‍മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാണ് പുതിയ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് വിശദമായ പരിശോധന നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം വന്നപ്പോള്‍ വാരണാസി കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനോട് സര്‍വ്വെ നടത്താന്‍ നിര്‍ദേശിച്ചത്. ആദ്യം പള്ളി കമ്മിറ്റി സര്‍വ്വെ സംഘത്തെ തടഞ്ഞെങ്കിലും കൂടുതല്‍ അഭിഭാഷകരെ കോടതി ഉള്‍പ്പെടുത്തിയതോടെ അവര്‍ നിലപാട് മയപ്പെടുത്തി. തുടര്‍ന്ന് മൂന്ന് ദിവസമായി നടത്തിയ സര്‍വ്വെ തിങ്കളാഴ്ച രാവിലെയാണ് അവസാനിച്ചത്.
സൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും
തൊട്ടുപിന്നാലെ പള്ളിയിലെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടുവെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പറഞ്ഞതോടെ ആ പ്രദേശം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടിയതും കോടതി രണ്ടു ദിവസം കൂടി അനുവദിച്ചിരിക്കുന്നതും. പള്ളിയിലെ ജസസംഭരണ സീല്‍ ചെയ്ത കോടതി നടപടി അനുചിതവും വേഗത്തിലുള്ളതുമാണെന്ന് അഭിപ്രായപ്പെട്ട പള്ളിക്കമ്മിറ്റി ശിവലിംഗമല്ല, ജലസംഭരണിയിലെ ഫൗണ്ടന്‍ ആണ് കണ്ടതെന്നും അറിയിച്ചു. പരാതിക്കാരുടെ അഭിഭാഷകന്‍ തെറ്റിദ്ധാരണ പരത്തിയതാണെന്നും പള്ളി കമ്മിറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയിലും അലഹാബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിലവിലുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചാണ് 16ാം നൂറ്റാണ്ടില്‍ പള്ളി പണിതത് എന്നാണ് ഒരു വാദം. അനാവശ്യ വിവാദമുണ്ടാക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് മറുഭാഗവും വാദിക്കുന്നു.
വാരണാസി കോടതിയില്‍ 1991ലാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി തേടിയായിരുന്നു ഈ ഹര്‍ജി. അയോധ്യയിലെ ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി വന്ന 2019ന് ശേഷമാണ് ഗ്യാന്‍വാപി മസ്ജിദ് കേസ് വീണ്ടും സജീവമായത്. ഡല്‍ഹി കേന്ദ്രമായുള്ള അഞ്ച് സ്ത്രീകളാണ് പള്ളിയുടെ പടിഞ്ഞാറേ മതിലിനോട് ചേര്‍ന്ന വിഗ്രഹങ്ങളില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ വാരണാസി കോടതി നടപടിയെടുത്തിരിക്കുന്നത്.