ബിജെപിയില്‍ ചേരാന്‍ ആറ് കൊലക്കേസുകളിലെ പ്രതി! സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റും! ഒടുക്കം...
ചെന്നൈ: കൊടും ക്രിമിനലുകളുടെ അഭയസ്ഥാനമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നത് വലിയ പ്രശ്നം തന്നെയാണ്. രാജ്യത്ത് പലയിടത്തും രാഷ്ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള അന്തര്‍ധാര സജീവവും ആണ്.
Recommended Video
എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കൊടും ക്രിമിനല്‍ ആയ ഒരാള്‍ക്ക് ബിജെപിയില്‍ അംഗത്വം കൊടുക്കാന്‍ ഇരിക്കുകയായിരുന്നു. അതും ആറ് കൊലക്കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക്. സംസ്ഥാന പ്രസിഡന്റ് വരെ പങ്കെടുക്കുന്ന ചടങ്ങായിരുന്നു. പക്ഷേ, ഒടുക്കം സംഭവിച്ചത് മറ്റൊന്നും...
റെഡ് ഹില്‍സ് സൂര്യ!
റെഡ് ഹില്‍സ് സൂര്യ എന്ന് വിളിപ്പേരുള്ള സൂര്യ ആണ് ബിജെപിയില്‍ ചേരാന്‍ തയ്യാറായി എത്തിയത്. അമ്പതില്‍ പരം പോലീസ് കേസുകള്‍ ഉണ്ട് ഇയാള്‍ക്കെതിരെ. അതില്‍ ആറെണ്ണം കൊലപാതക കേസുകള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്.
പോലീസിനെ കണ്ടപ്പോള്‍
രാഷ്ട്രീത്തിലറങ്ങാന് വന്ന ഗുണ്ടാ നേതാവ്, പക്ഷേ പോലീസിനെ കണ്ടപ്പോള്‍ ഉടന്‍ മുങ്ങുകയായിരുന്നു. വന്ന കാറില്‍ തന്നെയാണ് സൂര്യ രക്ഷപ്പെട്ടത് എന്നാണ് വിവരം. സൂര്യ എത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്.
സംസ്ഥാന നേതൃത്വം
ഏതെങ്കിലും പ്രാദേശികമായി ഒരു പരിപാടി ആയിരുന്നു നടക്കാനിരുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന് പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്. പ്രദേശത്തെ പ്രമുഖ നേതാക്കളും പരിപാടിയ്ക്ക് എത്തിയിരുന്നു.
നാല് പേരെ പിടിച്ചു
പോലീസിനെ കണ്ട് സൂര്യ ഓടി രക്ഷപ്പെട്ടു എന്നത് സത്യം തന്നെ. എന്നാല്‍ ഇയാളുടെ നാല് കൂട്ടാളികളെ ചെങ്കൽപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം ആണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
ഒന്നും അറിയില്ലായിരുന്നുവെന്ന് നേതാവ്
പാര്‍ട്ടിയില്‍ ചേരാന്‍ വരുന്ന ആളുകളുടെ പശ്ചാത്തലത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് സംസ്ഥാന അധ്യക്ഷന്‍ എന്‍ മുരുഗന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയിലെ ഒരു നേതാവിന്റെ വീട്ടിലെ വിവാഹത്തോട് അനുബന്ധിച്ചാണ് ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പും ക്രിമിനലുകള്‍
തമിഴ്നാട്ടില്‍ ബിജെപിയ്ക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത് ആദ്യമായിട്ടല്ല. ഇതിന് മുമ്പ് കാല്‍വെട്ട് രവി, സത്യരാജ് തുടങ്ങിയ കൊടും ക്രിമിനലുകള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു രവിയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്. രണ്ട് കൊലക്കേസില്‍ പ്രതിയായ ജെജെ മുരളീധരനെ അടുത്തിടെ ബിജെപി യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ആയി നിയമിച്ചതും വിവാദമായിരുന്നു.
'ദളിത് നേതാവ് ഭരിക്കേണ്ട'; ബിജെപിയിൽ രാജിവെച്ച് 20 മേൽജാതിക്കാരായ നേതാക്കൾ
കോണ്‍ഗ്രസിന് പിന്നാലെ ടിഎംസിയും; ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതി