കപിൽ സിബലിന്റെ ശക്തമായ വാദങ്ങൾ; മസ്തിഷ്ക പ്രക്ഷാളനം ആവർത്തിച്ച് ശ്യാം ദിവാനും മണീന്ദർ സിങും!
ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്ത ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനവും, ഷെഫിന്റെ തീവ്രവാദി ബന്ധവുമെല്ലാം എൻഐഎ ആരോപിച്ചെങ്കിലും വിവാഹം റദ്ദാക്കിയ നടപടി മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്.
ദില്ലി: ഇന്ത്യയാകെ ഉറ്റുനോക്കിയ ഹാദിയ കേസിൽ കഴിഞ്ഞദിവസമാണ് സുപ്രീകോടതി നിർണ്ണായക വിധി പ്രസ്താവം നടത്തിയത്. രണ്ടുപേരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹാദിയക്കും ഷെഫിനും ഒരുമിച്ച് ജീവിക്കാനും അനുവാദം നൽകി.
ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്ത ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനവും, ഷെഫിന്റെ തീവ്രവാദി ബന്ധവുമെല്ലാം എൻഐഎ ആരോപിച്ചെങ്കിലും വിവാഹം റദ്ദാക്കിയ നടപടി മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ ഷെഫിൻ ജഹാന് വേണ്ടി കപിൽ സിബലും, കേസിലെ കക്ഷികളായ അശോകന് വേണ്ടി ശ്യാം ദിവാനും, എൻഐഎയ്ക്ക് വേണ്ടി മണീന്ദർ സിങുമാണ് സുപ്രീംകോടതിയിൽ ഹാജരായത്. കഴിഞ്ഞദിവസത്തെ വിധി പ്രസ്താവത്തിന് മുൻപ് സുപ്രീംകോടതിയിൽ നടന്ന വാദങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
ഹാദിയ കേസ്...
ഹാദിയ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിച്ചപ്പോൾ നിർണ്ണായക വിധി പ്രസ്താവമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹാദിയയും അശോകനും നൽകിയ സത്യവാങ്മൂലവും വ്യാഴാഴ്ച പരിഗണിച്ചില്ല.
ചോദ്യം ആവർത്തിച്ചു...
ഹാദിയ കേസിൽ ആദ്യനാൾ മുതലേ സുപ്രീംകോടതി ചോദിച്ചിരുന്ന ചോദ്യം കഴിഞ്ഞദിവസവും ആവർത്തിച്ചു. ഭരണഘടനയുടെ 228-ാം അനുഛേദ പ്രകാരമുള്ള ഹേബിയസ് കോർപ്പസ് ഹർജിയിൽ പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് എന്താണ് അധികാരമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞദിവസവും ആവർത്തിച്ചത്.
അഭിഭാഷകൻ...
പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് അവളുടെ ഭർത്താവിനെ വരിക്കാനുള്ള സ്വാതന്ത്യം ഏത് നിയമപ്രകാരമാണ് തടയാനാകുകയെന്നും സുപ്രീംകോടതി ചോദിച്ചു. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും ശ്യാംദിവാനും മണീന്ദർ സിങിനും ഉത്തരമുണ്ടായിരുന്നില്ല.
എഴുതി തയ്യാറാക്കി...
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ എഴുതി തയ്യാറാക്കിയ വാദവുമായാണ് കപിൽ സിബൽ എത്തിയത്. ഷെഫിൻ ജഹാന് വേണ്ടി ഹാജരായ കപിൽ സിബൽ വ്യക്തമായി തന്നെ തന്റെ വാദങ്ങൾ ബെഞ്ചിന് മുന്നിൽ അവതരിപ്പിച്ചു.
മസ്തിഷ്ക പ്രക്ഷാളനം...
എന്നാൽ പതിവുപോലെ ഐസിസ് ബന്ധവും മനുഷ്യക്കടത്തും, മസ്തിഷ്ക പ്രക്ഷാളനവുമായിരുന്നു എതിർകക്ഷികൾ കഴിഞ്ഞദിവസവും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത്. എൻഐഎയ്ക്ക് വേണ്ടി ഹാജരായ മണീന്ദർ സിങും, അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാനും ഇക്കാര്യങ്ങൾ ആവർത്തിച്ചു.
അവസാനം...
ഹൈക്കോടതി വിധി അട്ടിമറിക്കാൻ നടത്തിയ വിവാഹം അസാധാരണമെന്ന നിലയിൽ പരിഗണിച്ച് റദ്ദാക്കണമെന്നായിരുന്നു ശ്യാം ദിവാന്റെ വാദം. എന്നാൽ ഒരു പൗരന്റെ വിവാഹം തടയാൻ ഏത് നിയമമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തിരിച്ചുചോദിച്ചു.
വനിതാ ദിനം...
ഈ ഘട്ടത്തിലാണ് ഷെഫിന്റെ അഭിഭാഷകൻ മറ്റൊരു കാര്യം കൂടി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പടുത്തിയത്. കേസ് പരിഗണിക്കുന്ന ദിവസം വനിതാ ദിനമാണെന്നും, ഇത് ഒരു സ്ത്രീയുടെ മനുഷ്യാവകാശ പ്രശ്നമായി കാണണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
പറയാനുള്ളത്...
കപിൽ സിബലിന്റെ വാദങ്ങൾക്ക് ശേഷം ശ്യാം ദിവാന്റെ വാദം സുപ്രീംകോടതി ഇടപെട്ട് നിർത്തിച്ചു. ഇതിനുശേഷം വിവാഹം റദ്ദാക്കിയ നടപടിയിൽ എൻഐഎയ്ക്ക് വല്ലതും പറയാനുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു.
റിപ്പോർട്ട്...
ഹാദിയ കേസിൽ സീൽ ചെയ്ത മൂന്നു കവറുകൾ എൻഐഎ സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിന്റെ പുതിയ റിപ്പോർട്ടാണെന്ന് വ്യക്തമാക്കിയാണ് മണീന്ദർ സിങ് ഈ കവറുകൾ കൈമാറിയത്.
വിധി പ്രസ്താവം...
മണീന്ദർ സിങ് കൈമാറിയ കവറുകൾ സ്വീകരിച്ച സുപ്രീംകോടതി അതൊന്നും നോക്കുന്നില്ലെന്ന് പറഞ്ഞാണ് വിധി പ്രസ്താവത്തിലേക്ക് കടന്നത്. തുടർന്ന് ഹാദിയ-ഷെഫിൻ വിവാഹം സാധുവാക്കുന്നതായി സുപ്രീംകോടതി വിധി പ്രസ്താവിച്ചു. മാധ്യമം ദിനപ്പത്രമാണ് സുപ്രീംകോടതിയിലെ വാദങ്ങളുടെ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊല്ലുമെന്നും ഭ്രാന്താശുപത്രിയിലാക്കുമെന്നും ഭീഷണി! പുതിയ വെളിപ്പെടുത്തലുകളുമായി ഹാദിയ
അൽഹംദുലില്ലാഹ്! ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ; ഇനി ജീവിതം ഹാദിയക്കൊപ്പം...
അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...