2019ൽ പാർട്ടിക്കുളളിൽ തന്നെ മോദിക്ക് പ്രതിയോഗികൾ, യോഗി മാത്രമല്ല നിതിൻ ഗഡ്കരിയും!
ദില്ലി: 2014ല്‍ രാജ്യമൊട്ടാകെ അലയടിച്ച മോദി പ്രഭാവത്തിന്റെ ബലത്തിലാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ വീണ്ടും ജനവിധി തേടാന്‍ ഒരുങ്ങുമ്പോള്‍ കണക്കുകളൊന്നും ബിജെപിക്ക് ആശ്വാസം പകരുന്നവയല്ല. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയും ബിജെപിക്ക് മുന്നില്‍ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നു.
ഇതുവരെ ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയി കരുതിപ്പോന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴയ താരപ്രഭാവമില്ല എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രചാരണം നടത്തി 70 ശതമാനം മണ്ഡലങ്ങളിലും ബിജെപി തോറ്റു. ഇപ്പോഴിതാ 2019ലെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മോദിയല്ല നേതൃത്വത്തില്‍ വേണ്ടത് എന്ന ആവശ്യം ശക്തമായിരിക്കുന്നു.

മോദിക്ക് നേരെ അതൃപ്തികൾ
2014ല്‍ രാജ്യത്തിന്റെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട മോദിയോട് ഇന്ന് ഹിന്ദുത്വവാദികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. രാജസ്ഥാനും മധ്യപ്രദേശും അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയോട് കൂടി അതൃപ്തികളെല്ലാം മറനീക്കി പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് യുപി നവനിര്‍മ്മാണ്‍ സേന മോദിക്കെതിരെ പോസ്റ്റര്‍ അടിച്ചിറക്കിയത്. മോദിക്ക് പകരം 2019ല്‍ യോഗി ആദിത്യനാഥ് ആയിരിക്കണം ഇന്ത്യയുടെ പ്രധാനമന്ത്രി മുഖം എന്നാണ് ആവശ്യം.

മോദി വേണ്ട ഗഡ്കരി മതി
മോദിക്ക് കനത്ത എതിരാളി ആയിട്ടാണ് തീവ്രഹിന്ദുവെന്ന് അറിയപ്പെടുന്ന യോഗി ആദിത്യനാഥ് വളരുന്നത്. രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെടുന്ന ഹിന്ദുത്വ സംഘടനകള്‍ പലതും മോദിക്കൊപ്പമല്ല, പകരം യോഗിക്കൊപ്പമാണ്. യോഗി മാത്രമ, 2019ല്‍ മറ്റൊരു പ്രതിയോഗി കൂടിയുണ്ട് മോദിക്ക്. മറ്റാരുമല്ല കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ പേരാണ് 2019ല്‍ ബിജെപിയെ നയിക്കാന്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.

ആർഎസ്എസിന് കത്ത്
ആര്‍എസ്എസിന് മുന്നിലാണ് മോദിക്ക് പകരം ഗഡ്കരിയെ കൊണ്ട് വരണം എന്ന ആവശ്യമെത്തിയിരിക്കുന്നത്. കാര്‍ഷിക വിഷയങ്ങളിലെ സര്‍ക്കാര്‍ പാനലായ വസന്ത് നായിക് റാവു ഷഎട്ടി സ്വാവലംബന്‍ മിഷന്‍ ചെയര്‍മാര്‍ കിഷോര്‍ തിവാരിയാണ് 2019ല്‍ ജയിക്കണമെങ്കില്‍ മോദിയ മൊറ്റി നിതിന്‍ ഗഡ്ഗരിയെ കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗഡ്ഗരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് ആവശ്യം.

ഭരണം നഷ്ടപ്പെടാൻ കാരണം ഇവർ
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഈ ആവശ്യം കിഷോര്‍ തിവാരി ഉന്നയിച്ചിരിക്കുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുളള കാരണം മോദിയുടേയും അമിത് ഷായുടേയും ധാര്‍ഷ്ട്യമാണ് എന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ജനവിരുദ്ധമായ നോട്ട് നിരോധനം, ജിഎസ്ടി, ഇന്ധന വിലക്കയറ്റം എന്നിവയും തോല്‍വിക്ക് കാരണമായി.

ഈ നേതാക്കൾ ആപത്ത്
തീവ്രവും ഏകാധിപത്യപരവുമായി പെരുമാറുന്ന നേതാക്കള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും മാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും ആപത്താണെന്നും കത്തില്‍ കിഷോര്‍ തിവാരി പറയുന്നു. ചരിത്രത്തില്‍ ഇത് കണ്ടിട്ടുളളതാണ്. അത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ 2019 തെരഞ്ഞെടുപ്പില്‍ നേതൃത്വം ഗഡ്കരിയെ ഏല്‍പ്പിക്കണം എന്നും തിവാരി ആവശ്യപ്പെടുന്നു. മോദിയേയും അമിത് ഷായേയും മാറ്റി നിര്‍ത്തണമെന്ന് തന്നെ തിവാരി തുറന്നടിക്കുന്നു.












Click it and Unblock the Notifications