'ഹര്‍ ഘര്‍ തിരംഗ'; വിറ്റത് 30 കോടിയിലധികം പതാകകൾ, 500 കോടിയുടെ വരുമാനം
ദില്ലി: 75ാം സ്വതാന്ത്ര്യ ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ വമ്പൻ ഹിറ്റ്. 30 കോടിയിലധികം ദേശീയ പതാകകളാണ് ഇതുവരെ വിറ്റ് പോയതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി എ ഐ ടി ) അറിയിച്ചു. ഏകദേശം 500 കോടിയുടെ വരുമാനമാണ് ഉണ്ടായതെന്നും സി എ ഐ ടി പറയുന്നു.

'ഹര്‍ ഘര്‍ തിരിംഗ' ക്യാമ്പയിനോട് അനുബന്ധിച്ച് കഴിഞ്ഞ 15 ദിവസത്തിനിടെ രാജ്യത്ത് 3000 പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടുവെന്ന് സി എ ഐ ടി ദേശീയ പ്രസിഡന്‍റ് ബി സി ഭര്‍ത്തിയ പറഞ്ഞു. റാലികൾ, മാർച്ചുകൾ, ടോർച്ച്‌ലൈറ്റ് ഘോഷയാത്രകൾ, തിരംഗ ഗൗരവ് യാത്ര, കൂടാതെ ഓപ്പൺ മീറ്റിംഗുകളും കോൺഫറൻസുകളും ഉൾപ്പെടെയുള്ള വലിയ തോതിലുള്ള പരിപാടികൾ ട്രേഡ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലും നടന്നു. 20 ദിവസത്തിനിടെ 30 കോടിയില്‍ അധികം പതാകകളാണ് നിർമ്മിച്ചത്. പതാക നിയമം ഭേദഗതി ചെയ്ത കേന്ദ്രസർക്കാർ നടപടി ഉത്പാദനം എളുപ്പമാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചുവെന്നും സി എ ഐ ടി വ്യക്തമാക്കി.
'പതാക നിയമം പരിഷ്കരിച്ചതോടെ രാജ്യത്ത് പത്ത് ലക്ഷത്തിലധികം പേർക്ക് ജോലി ലഭിച്ചു. കാരണം ഇപ്പോൾ വീടുകളിൽ ഉൾപ്പെടെ പതാകകൾ നിർമ്മിക്കാൻ സാധിക്കുന്നുണ്ട്. പതാക നിർമ്മാണത്തിനായി തൊഴിലാളികൾ രാവും പകലും നീണ്ട പ്രവര്‍ത്തനമാണ് നടത്തിയത്, സി എ ഐ ടി വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയുടെ വാർഷിക വിൽപ്പന മുമ്പ് ഏകദേശം 150-200 മില്യൺ ഡോളറായിരുന്നു. 'ഹര്‍ ഘര്‍ തിരിംഗ' ക്യാമ്പയ്നോടെ ഇത് 500 കോടിയായെന്നും സി എ ഐ ടി പറഞ്ഞു.
ഓഗസ്റ്റ് 13ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനം വരെ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്‍കിയത്. വീടുകളിൽ ഉൾപ്പെടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി.












Click it and Unblock the Notifications