ഗുജറാത്തില്‍ കളി മാറ്റി രാഹുല്‍, ഹര്‍ദിക് പട്ടേല്‍ വര്‍ക്കിംഗ് പ്രസിഡന്റ്, പാട്ടീദാര്‍ ഗെയിം!!
ദില്ലി: ഗുജറാത്തില്‍ കാര്യമായ മാറ്റം വരുത്തി കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കൃത്യമായ സമുദായ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. അപ്രതീക്ഷിതമായി ഹര്‍ദിക് പട്ടേല്‍ സംസ്ഥാന സമിതിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെട്ടു. സോണിയാ ഗാന്ധിയുടേതാണ് നിയമനം. എന്നാല്‍ ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ കൃത്യമായ പദ്ധതികളാണ്. ബിജെപിയുടെ ജാതിസമവാക്യത്തെ പൊളിച്ചടുക്കുന്ന നീക്കമാണിത്.
മോദിയുടെ കോട്ടയിലേക്ക്
മോദിയുടെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം ഗുജറാത്തിനെ കേന്ദ്രീകരിച്ചാണ്. ഇതിനെ മാറ്റിമറിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിലെ വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ പട്ടേല്‍ വരുന്നതോടെ സാധിക്കും. എല്ലാ വിഭാഗത്തിനും അദ്ദേഹം സ്വീകാര്യനാണ്. പാട്ടീദാര്‍ സമരങ്ങളുടെ നായകനായിരുന്നു ഹര്‍ദിക് പട്ടേല്‍. അമിത് ചാവ്ദ തന്നെയാണ് പാര്‍ട്ടി അധ്യക്ഷന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഹര്‍ദിക് സംസ്ഥാനത്തെ താരമായി മാറിയിരിക്കുകയാണ്.
രാഹുലിന്റെ ടീം
ഹര്‍ദിക് പട്ടേലിനെ ടീം രാഹുലില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ തുടക്കമാണിത്. നേരത്തെ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ വലിയൊരു ഓഫര്‍ ഹര്‍ദിക്കിനും ബിജെപി നല്‍കിയിരുന്നു. എന്നാല്‍ ബിജെപിയുടെ പ്രലോഭനങ്ങളെ മറികടന്ന് കോണ്‍ഗ്രസില്‍ നില്‍ക്കാനായിരുന്നു ഹര്‍ദിക് തീരുമാനിച്ചത്. അല്‍പേഷിനെ അനുനയിപ്പിക്കാനും ശ്രമിച്ചു. ഇത് രാഹുലിനെ ശരിക്കും അമ്പരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സീനിയര്‍ നേതൃത്വത്തിന് പൂട്ടിടാനുള്ള നീക്കം കൂടിയുണ്ട് ഹര്‍ദിക്കിന്റെ നിയമനത്തിന് പിന്നില്‍.
2017ലെ തിരഞ്ഞെടുപ്പ്
കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് കുതിപ്പ് 2017ല്‍ സാധ്യമായത് ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ എന്നിവരുടെ മികവിലായിരുന്നു. രാഹുലിന്റെ പ്രചാരണത്തില്‍ ഇവരായിരുന്നു വലംകൈ. യുവാക്കളെ മുന്‍നിര്‍ത്തിയുള്ള ആ ഗെയിമാണ് പിന്നീട് ടീം രാഹുലുമായി ചേര്‍ന്ന് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ രാഹുല്‍ നടപ്പാക്കിയത്. എന്നാല്‍ പിന്നീട് സീനിയേഴ്സ് ഇത് അട്ടിമറിച്ചു.
ഗുജറാത്തിനെ വിറപ്പിച്ച സമരം
ഹര്‍ദിക് പട്ടേലിന്റെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കിയത് പാട്ടീദാര്‍ സംവരണ സമരമായിരുന്നു. 2015ല്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഹര്‍ദിക്കിന്റെ സഹോദരി മോണിക്കയ്ക്ക് നിഷേധിക്കപ്പെട്ടു. എന്നാല്‍ അവരുടെ സഹോദരിക്ക് സ്കോളര്‍ഷിപ്പ് കുറഞ്ഞ മാര്‍ക്ക് ലഭിച്ചിട്ടും ലഭിച്ചു. ഇത് പാട്ടീദാര്‍ വിഭാഗത്തിന് ഗുണകരമാവാത്ത നിയമമല്ലെന്ന് കാണിച്ചായിരുന്നു പ്രക്ഷോഭം. പാട്ടീദാര്‍ അനാമത്ത് സമിതി രൂപീകരിച്ച ഹര്‍ദിക്ക് ബിജെപി സര്‍ക്കാരിനെതിരെ സമരവും തുടങ്ങി. ഗുജറാത്തിനെ വിറപ്പിച്ച സമരമായിരുന്ന ഇത്. പലയിടത്തും സമരം അക്രമാസക്തമായി. ഹര്‍ദിക്കിനെതിരെ കേസുകളും ഇതിന് പിന്നാലെ വന്നു.
സംസ്ഥാനങ്ങള്‍ പിടിക്കുന്നു
രാഹുല്‍ ഗാന്ധി ഓരോ സംസ്ഥാനങ്ങളും തന്റെ ടീമിന്റെ ഭാഗമാക്കി കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ ഇനി തിരിച്ചുവരവുണ്ടാകൂ. ഹര്‍ദിക്കിന്റെ വരവ് ഗുജറാത്തിലെ ജാതി സമവാക്യങ്ങള്‍ ഒന്നാകെ മാറ്റിമറിക്കാന്‍. രാഹുലിന്റെ അഗ്രസീവ് സ്റ്റൈല്‍ അദ്ദേഹം കടമെടുക്കുമെന്നാണ് സൂചന. അതിലുപരി യുവാക്കളെ, പ്രത്യേകിച്ച് ലോക്കല്‍ തലത്തില്‍ സ്വാധീനമുള്ള നേതാക്കളെ സംസ്ഥാന തലങ്ങളില്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമമാണ് ഇത്. പുതിയ സമരങ്ങള്‍ക്ക് ഹര്‍ദിക്കും നേതൃത്വം നല്‍കും.
രാഹുല്‍ തിരിച്ചുവവരണം
സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവാണ് ഏറ്റവുമധികം ചര്‍ച്ചയായത്. കേരളത്തിലെ എംപിമാരും ഗൗരവ് ഗൊഗോയിയും ഇക്കാര്യം ആദ്യം ഏറ്റുപിടിച്ചു. എന്നാല്‍ മാറ്റങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ താന്‍ തിരിച്ചുവരൂ എന്ന പിടിവാശിയിലാണ് രാഹുല്‍. തന്റെ ടീം തീരുമാനങ്ങളെടുക്കും, അത് ശരിയോ തെറ്റോ എന്ന് പ്രവര്‍ത്തി തെളിയിക്കട്ടെ. സീനിയേഴ്സ് വഴി മാറി തരണമെന്ന ശക്തമായ സന്ദേശമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. റാഫേല്‍ ക്യാമ്പയിന് അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി തന്നെ പിന്തുണച്ചില്ലെന്ന് പരസ്യമായി രാഹുല്‍ പറയുകയും ചെയ്തു.
അഹമ്മദ് പട്ടേലിന് പകരക്കാരന്
രാഹുലിന്റെ നിയമനമാണ് ഹര്‍ദിക്കെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. അഹമ്മദ് പട്ടേലിന്റെ ആധിപത്യത്തെ പൊളിക്കാനാണ് പട്ടേലിനെ നിയമിച്ചത്. അഹമ്മദ് പട്ടേലുമായി നല്ല ബന്ധത്തിലല്ല രാഹുല്‍. സംഘടനയില്‍ അഹമ്മദ് പട്ടേലിന്റെ സ്വാധീനം കുറഞ്ഞ് വരികയാണ്. കേസ് കൂടി നേരിടുന്നുണ്ട് അദ്ദേഹം. ഒരു പട്ടേലിന് പകരം മറ്റൊരു പട്ടേല്‍ എന്നാണ് രാഹുല്‍ ഈ നിയമനത്തെ വിശേഷിപ്പിക്കുന്നത്. സീനിയേഴ്സിന് ഇതിലൂടെ കൃത്യമായ സന്ദേശവും രാഹുല്‍ ഇതിലൂടെ നല്‍കുന്നുണ്ട്. അതേസമയം രാഹുലിന്റെ അഗ്രസീവ് രീതിയെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടി വിട്ട് പോകട്ടെ എന്ന ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയും ഇതിനിടെ ശ്രദ്ധേയമായിട്ടുണ്ട്.