ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് കരണം പുകച്ച് അടി! അടിച്ചയാൾ ആശുപത്രിയിൽ
അഹമ്മദാബാദ്: അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന് പരസ്യമായി പൊതു വേദിയില്‍ കരണത്തടി. ഗുജറാത്തില്‍ റാലിക്കിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരാള്‍ ഹര്‍ദികിനെ സ്റ്റേജില്‍ കയറി തല്ലിയത്.
ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിയെ വീഴ്ത്താനുളള പോരാട്ടം നയിക്കുകയാണ് ഹര്‍ദിക് പട്ടേല്‍. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണ് എന്നാണ് ഹര്‍ദിക് പട്ടേല്‍ ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ-
പട്ടേൽ വോട്ട് ബാങ്ക്
പട്ടേല്‍ സമുദായം ബിജെപിയുടെ പ്രധാനപ്പെട്ട വോട്ട് ബാങ്കായിരുന്നു ഇതുവരെ ഉത്തര്‍ പ്രദേശില്‍. എന്നാല്‍ സംവരണ സമരത്തോടെ പട്ടേല്‍ വിഭാഗം ബിജെപിക്ക് എതിരായി. സമരത്തിന് നേതൃത്വം കൊടുത്ത ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോട് കൂടി ബിജെപിയുടെ വോട്ട് ബാങ്ക് ചോരുമെന്നുറപ്പായി.
മത്സരിക്കാനാവില്ല
എന്നാല്‍ ബിജെപിക്കെതിരെ ജാംനഗറില്‍ മത്സരിക്കാനുളള ഹര്‍ദികിന്റെ നീക്കത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റു. പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലെ 2 വര്‍ഷം തടവ് ശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഇതോടെ ഹര്‍ദികിന് മത്സരിക്കാന്‍ സാധിക്കാത്ത സാഹചര്യമായി.
പ്രചാരണത്തിൽ സജീവം
മത്സരിക്കുന്നില്ലെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിന് വേണ്ടിയുളള പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഹര്‍ദിക് പട്ടേലിന്റെത്. ഹര്‍ദികിനെ കേള്‍ക്കാന്‍ കോണ്‍ഗ്രസ് പരിപാടികളിലേക്ക് വലിയ ജനക്കൂട്ടം എത്തുന്നുണ്ട്. സുരേന്ദ്ര നഗര്‍ ജില്ലയില്‍ വെള്ളിയാഴ്ച നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹര്‍ദിക് ആക്രമിക്കപ്പെട്ടത്.
കരണം പുകച്ച് അടി
സുരേന്ദ്ര നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സോമ പട്ടേലിന് വേണ്ടിയായിരുന്നു ഹര്‍ദികിന്റെ പ്രചാരണം. പ്രസംഗം തുടങ്ങി അല്പ സമയത്തിനകം സ്റ്റേജിന്റെ ഒരു വശത്ത് കൂടി കയറി വന്ന ആള് ഹര്‍ദികിന്റെ കരണം പുകച്ച് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അടിയേച്ച് ഹര്‍ദിക് വേച്ചു പോയി.
അക്രമിക്ക് മർദ്ദനം
ഇയാള്‍ ഹര്‍ദികിനെ അസഭ്യം പറയുന്നുമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത ഹര്‍ദികും സ്റ്റേജിലുണ്ടായിരുന്ന മറ്റുളളവരും ആക്രമിച്ചയാളെ നേരിട്ടു. ഹര്‍ദികിന്റെ അനുയായികള്‍ ഇയാളെ വളഞ്ഞിട്ട് തല്ലി. പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിക്കെതിരെ ഹർദിക്
ഹര്‍ദികിനെ ആക്രമിച്ച വ്യക്തി ആരെന്നോ എന്തിനാണ് തല്ലിയത് എന്നോ വ്യക്തമല്ല. അക്രമിക്കെതിരെ ഹര്‍ദിക് പട്ടേല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി താന്‍ മരിച്ച് കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ തനിക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് എന്നും എന്നാല്‍ താന്‍ മിണ്ടാതിരിക്കില്ലെന്നും ഹര്‍ദിക് പട്ടേല്‍ പ്രതികരിച്ചു.
ഇതൊന്നും ഭയപ്പെടുത്തുന്നില്ല
ഇതൊന്നും തന്നെ ഭയപ്പെടുത്തുന്നില്ല. തന്നെ ആക്രമിച്ചയാളെ ഒന്നും ചെയ്യരുതെന്നും അയാളോട് ക്ഷമിക്കാന്‍ തയ്യാറാകണമെന്നും ഹര്‍ദിക് പട്ടേല്‍ അണികളോട് ആവശ്യപ്പെട്ടു. ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ആക്രമണത്തിന് കാരണം എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സ്ഥലം എസ്പി മഹേന്ദ്ര ബഗാഡിയ വ്യക്തമാക്കി.
|
വീഡിയോ കാണാം
ഹർദിക് പട്ടേൽ ആക്രമിക്കപ്പെടുന്ന വീഡിയോ കാണാം
'സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന്റെ ഭാഗ്യം'! ബിജു മേനോന് ഫേസ്ബുക്കിൽ ആരാധകരുടെ കൂട്ടപ്പൊങ്കാല!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ