മോദിയുടെ നെഞ്ചില്‍ അടുത്ത ആണി ! ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്! രാഹുലിനൊപ്പം
Recommended Video
മോദിയുടെ ജന്‍മനാടായ ഗുജറാത്തില്‍ സര്‍വ്വ സന്നാഹങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത്തവണ ലോക്സഭയിലേക്ക്15 സീറ്റിലെങ്കിലും വിജയിക്കാനുറച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. അതിനിടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 'എക്സ്ട്രോ ബോണസ്' ആയി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ സങ്കല്‍പ് റാലിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്കും മോദിക്കും കനത്ത പ്രഹരമാകും ഹാര്‍ദ്ദിക്കിന്‍റെ കോണ്‍ഗ്രസ് പ്രവേശം നല്‍കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു വിശദാംശങ്ങളിലേക്ക്
മത്സരിക്കാനുറച്ച്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമെന്ന് നേരത്തേ തന്നെ ഹാര്‍ദിക് പട്ടേല്‍ വ്യക്താക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയായ 25 വയസ് പൂര്‍ത്തിയായ പിന്നാലെയായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ പ്രഖ്യാപനം.
പിന്തുണച്ച് കോണ്‍ഗ്രസ്
ഇതോടെ ഹാര്‍ദ്ദിക് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചു.ഇതിന് പിന്നാലെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ് ഹാര്‍ദ്ദികിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ തന്നെ ഹാര്‍ദകിനെ രാഹുല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.
സ്ഥാനാര്‍ത്ഥിയാകും
ഗുജറാത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് സങ്കല്‍പ് റാലിക്ക് പിന്നാലെ മാര്‍ച്ച് 12 ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരും. അതേസമയം ഹാര്‍ദ്ദിക് എവിടെ മത്സരിക്കുമെന്നത് വ്യക്തമല്ല.നേരത്തേ ഹാര്‍ദിക് മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജാംനഗറില്‍
വാരണാസിയില്‍ മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ഹാര്‍ദികിന് കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക് ജാംനഗറില്‍ മത്സരിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പട്ടേല്‍, മുസ്ലീം, ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് ജാംനഗര്‍.
' വലിയ പ്രഖ്യാപനം'
ഹാര്‍ദ്ദിക്കിന്‍റെ തിരുമാനത്തെ പൂര്‍ണമായി സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. മാര്‍ച്ച് 12 ന് നടക്കുന്ന കോണ്‍ഗ്രസിന്‍റെ പൊതുപരിപാടിയില്‍ വെച്ച് ' വലിയ പ്രഖ്യാപനം' പാര്‍ട്ടി നടത്തുമെന്നും ചാവ്ദ പറഞ്ഞു.
ബിജെപിയെ വിറപ്പിച്ച്
കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പട്ടേല്‍ വിഭാഗങ്ങള്‍ക്കുമിടയില്‍ വന്‍ സ്വാധീനമുള്ള നേതാവാണ് ഹാര്‍ദ്ദിക്. പട്ടേല്‍ പ്രക്ഷോഭത്തിലൂടെ ബിജെപി സര്‍ക്കാറിനെ വിറപ്പച്ച ഹാര്‍ദ്ദിക് പടേലിന്‍റെ കോണ്‍ഗ്രസ് പ്രവേശം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെടിവെയ്പ്പില്‍
പട്ടീല്‍ അനാമത് ആന്തോളന്‍ സമിതി എന്ന സംഘടനക്ക് രൂപം നല്‍കിയായിരുന്നു ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. പട്ടേൽ സമരത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 11പേർ കൊല്ലപ്പെട്ടിരുന്നു.
ഹാര്‍ദ്ദിക്കിന്‍റെ പ്രഖ്യാപനം
പിന്നീട് സമരം ശക്തിപ്പെട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നന്നായി വിയര്‍ക്കേണ്ടി വന്നു.പട്ടേല്‍ സംവരണം യാഥാര്‍ഥ്യമായ ശേഷമേ മത്സരിക്കു എന്ന് ഹര്‍ദ്ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംവരണം ലഭിച്ച സ്ഥിതിക്ക് ഇനി മത്സരിക്കാമെന്നാണ് ഹര്‍ദ്ദിക്കിന്‍റെ നിലപാട്.
പ്രതീക്ഷയില്‍
അതേസമയം ഇത്തവണ ഗുജറാത്തില്‍ വന്‍ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ച് പുലര്‍ത്തുന്നത്. കഴിഞ്ഞ 28 വര്‍ഷങ്ങളായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ ഉരുക്കു കോട്ടയായി മാറിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി അധികാരത്തില്‍ എത്തിയത് 1985ലായിരുന്നു.
പ്രതീക്ഷ
ഗുജറാത്തില്‍ 26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകളില്‍ മാത്രമായിരുന്നു.അതേസമയം 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു.
മോദിയുടെ നാട്ടില്‍
182 സീറ്റില്‍ 99 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും ബിജെപിക്ക് 16 സീറ്റുകള്‍ നഷ്ടമായി. കോണ്‍ഗ്രസിനാവട്ടെ 60 ല്‍ നിന്ന് 80 സീറ്റിലേക്ക് ഉയരാന്‍ സാധിച്ചിരുന്നു.