മോദിയെ നേരിടാൻ ഹാർദ്ദിക് പട്ടേൽ; വാരണാസിയിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന
അഹമ്മദാബാദ്: രാജ്യം നിർണായകമായ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി നേരിടാനൊരുങ്ങുകയാണ്. നാടകീയ നീക്കങ്ങളും തന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ഗോദയിൽ ഉറങ്ങിക്കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ പട്ടേൽ സംവരണ സമര നേതാവായ ഹാർദ്ദിക് പട്ടേൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ വട്ടം പ്രധാനമന്ത്രി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് വാരണാസി. സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഹാർദിക് പട്ടേൽ ഒരുങ്ങുന്നുവെന്നാണ് വിവരം. മോദിയുടെ ഭരണ പരാജയം പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ തന്നെ തുറന്നു കാട്ടാൻ വാരണാസിയിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാനൊരുങ്ങുകയായിരുന്നു കോൺഗ്രസ്. ഹാർദ്ദിക് പട്ടേൽ സ്ഥാനാർത്ഥിയായാൽ വാരണാസിയിൽ പ്രതിപക്ഷം കളികൾ മാറ്റുമെന്നാണ് സൂചന.
മോദിയുടെ മണ്ഡലം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം എന്ന നിലയിലാണ് ഉത്തർപ്രദേശിലെ വാരണാസി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് മുമ്പ് മുരളീ മനോഹർ ജോഷിയുടെ മണ്ഡലമായിരുന്നു വാരണാസി. എന്നും ബിജെപിക്കൊപ്പം നിന്ന ചരിത്രമാണ് വാരണാസിക്കുള്ളത്. എന്നാൽ ഇക്കുറി കാറ്റ് മാറി വീശുമോയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
25 വയസ് തികഞ്ഞ് ഹാർദിക്
ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഹാർദ്ദിക് പട്ടേൽ ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകനാണ് ഹാർദ്ദിക് പട്ടേൽ. കഴിഞ്ഞ ജൂലൈയിൽ 25 തികഞ്ഞ ഹാർദ്ദിക് പട്ടേലിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറ്റു തടസ്സങ്ങളില്ല.
ജനവിധി തേടും
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കൾ ഹാർദ്ദിക് പട്ടേലിനെ ബന്ധപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വാരണാസിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും മനസിലാക്കുന്നതിനായി ഹാർദ്ദിക് പട്ടേൽ ഉത്തർപ്രദേശിൽ രണ്ടിലേറെ തവണ സന്ദർശനം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര്യനായി മത്സരിക്കും:
വാരണാസിയിൽ സ്വതന്ത്ര്യനായി മത്സരിക്കാനാണ് ഹാർദ്ദിക് പട്ടേലിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളു.
സ്ഥാനാർത്ഥിയെ നിർത്തില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഹാർദ്ദിക് പട്ടേൽ സ്ഥാനാർത്ഥിയായാൽ കോൺഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നാണ് സൂചന. 2014ൽ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാളിനെ 3.7 ലക്ഷം വോട്ടുകൾക്കാണ് നരേന്ദ്ര മോദി പരാജയപ്പെടുത്തിയത്.
ആവശ്യപ്പെട്ടാൽ മത്സരിക്കും
അതേസമയം തന്റെ സമുദായംഗങ്ങളുടെ അവകാശത്തിനായാണ് താൻ പോരാട്ടം നടത്തിയതെന്നും സമുദായം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഹാർദ്ദിക് പട്ടേൽ വ്യക്തമാക്കി. 2015ൽ നടന്ന പട്ടേൽ സംവരണ പോരാട്ടത്തിന്റെ മുൻനിര പോരാളിയായിരുന്നു ഹാർദ്ദിക് പട്ടേൽ. പട്ടേൽ സമരത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 11പേർ കൊല്ലപ്പെട്ടിരുന്നു.
ജനപ്രീതി കുറയുന്നു
വാരണാസി മണ്ഡലത്തിൽ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, ചെറുകിട മേഖലയുടെ തകർച്ച തുടങ്ങിയ പ്രശ്നങ്ങളെല്ലാം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗംഗാ നദിയുടെ ശോചനീയാവസ്ഥയാണ് മറ്റൊരു വെല്ലുവിളി. ബജറ്റിൽ അടക്കം ഗംഗാ ശുചീകരണത്തിനായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടും കാര്യമായി ഫലം ചെയ്തിട്ടില്ല.
പുരിയിൽ നിന്ന് മത്സരിക്കും
അതേസമയം ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീൽയിലെ പുരിയിൽ നിന്നും ജനവിധി തേടുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പ്രധാനമന്ത്രി പുരിയിൽ നിന്നും ജനവിധി തേടാനാണ് 90 ശതമാനവും സാധ്യതയെന്ന് ബിജെപി എംഎൽഎ പ്രദീപ് പുരോഹിതാണ് പറഞ്ഞത്. മോദി പുരിയിൽ നിന്നും മത്സലരിച്ചാൽ സംസ്ഥാനത്തെ ബിജെപിയുടെ സാധ്യതകൾ കൂടുമെന്നാണ് വിലയിരുത്തുന്നത്.
സഖ്യമില്ല, എന്നിട്ടും രണ്ടു സീറ്റ് കോണ്‍ഗ്രസിന്!! മായാവതി എടുത്ത സുപ്രധാന തീരുമാനത്തിന്റെ രഹസ്യം