രാഹുൽ ഗാന്ധിക്ക് പിറകെ പടിയിറക്കം, ഹരീഷ് റാവത്ത് എഐസിസി ജനറൽ സെക്രട്ടറി പദമൊഴിഞ്ഞു!
ദില്ലി: മെയ് 25ന് ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടും തോല്‍വിയുടെ ഉത്തരവാദിത്തം പങ്കുവെച്ച് കൊണ്ടും ഒരു പ്രവര്‍ത്തക സമിതി അംഗം പോലും രാജി വെച്ചില്ല.
പിന്നീടുളള ദിവസങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നൂറുകണക്കിന് സംസ്ഥാന ഭാരവാഹികളും രാജി വെച്ചു. അപ്പോഴും നേതാക്കള്‍ രാജി വെക്കാത്തത് രാഹുലിനെ നിരാശനാക്കിയിരുന്നു. രാഹുല്‍ ഗാന്ധി രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജി വെച്ചിരിക്കുകയാണ്.
ഹരീഷ് റാവത്തിന്റെ രാജി
അസ്സാമിന്റെ ചുമതലയുളള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ് റാവത്ത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഹരീഷ് റാവത്തിന്റെ രാജി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസ്സാമില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ പോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുന്നുവെന്ന് റാവത്ത് ട്വീറ്റ് ചെയ്തിരിക്കുന്നു.
ഉത്തരവാദിത്തം നേതാക്കള്‍ക്ക്
സംഘടനയുടെ തകര്‍ച്ചയ്ക്കും തോല്‍വിക്കും ഉത്തരവാദിത്തം നേതാക്കള്‍ക്കാണെന്നും റാവത്ത് പറയുന്നു. അസ്സാമിലെ പതിനാല് ലോക്സഭാ സീറ്റുകളില്‍ ഇക്കുറി കോണ്‍ഗ്രസിന് ലഭിച്ചത് ആകെ മൂന്ന് സീറ്റുകള്‍ മാത്രമാണ്. വര്‍ഷങ്ങളായി അസമില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ഇക്കുറി അതുകൊണ്ട് തന്നെ അസമില്‍ നിന്ന് കോണ്‍ഗ്രസിന് വിജയിപ്പിക്കാന്‍ സാധിക്കില്ല.
മൂന്ന് ലക്ഷത്തിന് തോറ്റു
മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല മന്മോഹന് സിംഗിന്റെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയും ആയിരുന്ന്ു. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നൈനിറ്റാളില്‍ നിന്നാണ് ഹരീഷ് റാവത്ത് മത്സരിച്ചത്. എന്നാല്‍ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡണ്ടായ അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് റാവത്ത് തോറ്റു.
രാഹുൽ വേണം
തന്നെ പോലുളളവര്‍ക്ക് പദവി പ്രധാനമല്ലെന്ന് റാവത്ത് പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലെ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന നേതാക്കള്‍ പദവിയില്‍ തുടരേണ്ടതുണ്ട്. അദ്ദേഹം നേതൃസ്ഥാനത്ത് തുടര്‍ന്നാല്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അത് കഴിഞ്ഞ് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദിയേയും ബിജെപിയേയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും റാവത്ത് പറഞ്ഞു.