ഹരിയാണയില്‍ 'കര്‍ണാടക അട്ടിമറി' ആവര്‍ത്തിക്കാന്‍ കോൺഗ്രസ്! ജെജെപിക്ക് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തു
ചണ്ഡീഗഡ്: ഹരിയാണയില്‍ കര്‍ണാടക മോഡല്‍ അട്ടിമറിക്ക് കളമൊരുങ്ങിയേക്കും. എക്സിറ്റ് പോള്‍ ഫലങ്ങളെ പാടെ തള്ളി അപ്രതീക്ഷിത മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ആദ്യ ഘട്ട വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 37 മണ്ഡലങ്ങളിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. അതേസമയം 30 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. ദുഷ്യന്ത് ചൗട്ടാലയുടെ ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) 11 സീറ്റുകളിലാണ് മുന്നേറുന്നത്. 90 അംഗ ഹരിയാണ നിയമസഭയില്‍ 47 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
തൂക്ക് മന്ത്രിസഭയ്ക്ക സാധ്യത തെളിഞ്ഞതോടെ ജെജെപിയ്ക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ദുഷ്യന്ത് ചൗട്ടാലയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഭൂപീന്ദര്‍ ഹൂഡയടക്കമുള്ള നേതാക്കള്‍ ജെജെപിയുമായി ചര്‍ച്ച നടത്തുകയാണെന്നും ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര നേതാക്കളുടെ പിന്തുണയും കോണ്‍ഗ്രസ് ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്.
ചൗട്ടാല കുടുംബത്തിന്റെ യഥാര്‍ത്ഥ പിന്മാഗി എന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകുമെന്ന പ്രവചനങ്ങള്‍ തുടക്കം മുതല്‍ തന്നെ സജീവമായിരുന്നു. പ്രചരണ വേളയില്‍ പോലും കോണ്‍ഗ്രസിനെ കവച്ച് വെയ്ക്കുന്ന പ്രകടനമായിരുന്നു ജെജെപി കാഴ്ച വെച്ചത്. അതേസമയം ആരാണോ മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് അവര്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കണമാണെന്ന് ദുഷ്യന്ത് ചൗട്ടാലയും പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം തൂക്കുസഭ വന്നപ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി കൈകോര്‍ത്ത് ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. ജെജപി കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിച്ചാല്‍ മറ്റൊരു കര്‍ണാടക ആവര്‍ത്തിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.