ഹരിയാണയില്‍ അനില്‍ വിജിനെ ഉപമുഖ്യമന്ത്രിയാക്കണം: ആവശ്യമുന്നയിച്ച് ബിജെപി എംഎല്‍എ
ചണ്ഡിഗഡ്: ഹരിയാണയില്‍ ബിജെപി- ജെജെപി സഖ്യം സംബന്ധിച്ച് ധാരണയായതോടെ പുതിയ ആവശ്യവുമായി ബിജെപി എംഎല്‍എ. സഖ്യത്തിലെ കരാര്‍ പ്രകാരം ബിജെപിക്ക് മുഖ്യമന്ത്രി പദവും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവുമാണ് ലഭിക്കുക. എന്നാല്‍ രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നേതാവ് അനില്‍ വിജിന് ഈ പദവി നല്‍കണമെന്നാണ് ബിജെപി എംഎല്‍എ മുന്നോട്ടുവച്ച ആവശ്യം.
വിവാഹം കഴിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകൻ, മുഖത്ത് ആസിഡൊഴിച്ച് യുവതി!
ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കിയെങ്കില്‍ ബിജെപിക്കും ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്നാണ് ആവശ്യം. ശനിയാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ബിജെപി എംഎല്‍എ ഈ ആവശ്യം ഉന്നയിച്ചത്. അധികാരം തുല്യമായി പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഇതെന്നും എംഎല്‍എ വാദിക്കുന്നു. രണ്ടാമത്തെ ഉപമുഖ്യമന്ത്രി മുതിര്‍ന്ന ബിജെപി നേതാവായിരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനില്‍ വിജിനെ വീണ്ടും മന്ത്രിയായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്. 11 മാസം മാത്രം പഴക്കമുള്ള ജെജെപിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് എംഎല്‍എയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
90 സീറ്റുള്ള ഹരിയാണ നിയമസഭയില്‍ ബിജെപിക്ക് 40 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 10 സീറ്റുകളാണ് ജെജെപിക്ക് ലഭിച്ചത്. ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാണയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ജെജെപിയുമായി സഖ്യം രൂപീകരിക്കുന്നത്. ജെജെപി-ബിജെപി സഖ്യത്തിലെ ധാരണ പ്രകാരം മനോഹര്‍ ലാല്‍ ഖട്ടര്‍മുഖ്യമന്ത്രിയും ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയുമായിരിക്കും. അടുത്ത അഞ്ച് വര്‍ഷം ഹരിയാണ ഭരിക്കുന്നത് ബിജെപി- ജെജെപി സഖ്യമായിരിക്കുമെന്ന് അമിത് ഷായും വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് മുഖ്യമന്ത്രി പദവിയും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവിയും ലഭിക്കുമെന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് ബിജെപി എംഎല്‍എ പുതിയ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.