മുന്‍ മുഖ്യമന്തി കോണ്‍ഗ്രസ് വിടുന്നു? ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ? അഭ്യൂഹം ശക്തം
ദില്ലി: ഈ വര്‍ഷം ഒക്ടോബറിലാണ് ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം നിയമസഭയിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് ബിജെപി. മിഷന് 75 എന്ന ലക്ഷ്യവുമായി ബിജെപി സംസ്ഥാനത്ത് ഇതിനോടകം തന്നെ പണി തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഉള്‍പ്പാര്‍ട്ടി പോരില്‍ വിയര്‍ക്കുകയാണ് ഹരിയാനയില്‍ കോണ്‍ഗ്രസ്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും തമ്മിലുള്ള വിഭാഗീതയാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വിഭാഗീയത രൂക്ഷമാകുമ്പോഴും ഹൈക്കമാന്റ് ഇതുവരെ വിഷയത്തില്‍ ഇടപെടുന്നില്ലതാണ് ഹൂഡ കാമ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ മൗനത്തിന് 'പരിവര്‍ത്തന്‍ മഹാ റാലി'യിലൂടെ മറുപടി നല്കാന് ഒരുങ്ങുകയാണ് ഹൂഡ. വിശദാംശങ്ങളിലേക്ക്
വിഭാഗീയത രൂക്ഷം
കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം തന്‍വാറിനാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. അതേസമയം തന്‍വാറിനെ തത്സ്ഥാനത്ത് നിന്ന് നീക്കാനോ ഹൂഡയ്ക്ക് അധ്യക്ഷ പദം നല്‍കാനോ ഹൈക്കമാന്റ് തയ്യാറാകാത്തതില്‍ കടുത്ത അനിഷ്ടത്തിലാണ് ഹൂഡ ക്യാമ്പ്.
ശക്തി തെളിയിക്കാന്‍ ഉറച്ച് ഹൂഡ
ഇതോടെ പരിവര്‍ത്തന്‍ (മാറ്റം) എന്ന ലക്ഷ്യവുമായി വന്‍ റാലിക്കൊരുങ്ങുകയാണ് ഹൂഡ. ഈ ഞായറാഴ്ച റോഹ്ത്തക്കിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പരിവര്‍ത്തന്‍ എന്ന ഹൂഡയുടെ റാലിയുടെ സന്ദേശം ബിജെപിയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും അത് കോണ്‍ഗ്രസ് ഹൈക്കമാന്റിനും കൂടിയുള്ള സന്ദേശമാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസ് ഹൂഡയെ നിയോഗിച്ചില്ലേങ്കില്‍ പല പൊട്ടിത്തെറികളും ഉണ്ടാകുമെന്നും ഹൂഡയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമമായ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഭൂപീന്ദര്‍ ഹൂഡയും മകന് ദീപേന്ദര്‍ ഹൂഡയും നേരിട്ടത്. ഹൂഡ കുടുംബത്തിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളായിരുന്നു രണ്ടും. എന്നാല്‍ ഇരുവരുടേയും തോല്‍വി ആയുധമാക്കി അശോക് തന്‍വാര്‍ നടത്തിയ നീക്കമാണ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ലോക്സഭയിലേക്ക് പരാജയപ്പെട്ടവര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് തന്‍വാറിന്റെ നിര്‍ദ്ദേശം. ഹൂഡയെ ലക്ഷ്യം വെച്ചുള്ളതാണ് തന്‍വാറിന്റെ നീക്കമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ താനും ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതാണെന്നും അതുകൊണ്ട് നിയമസഭയിലേക്ക് താനും മത്സരിക്കില്ലെന്നുമാണ് തന്‍വാറും വിശദീകരിക്കുന്നത്.
എംഎല്‍എമാര്‍ ഹൂഡയ്ക്കൊപ്പം
അതേസമയം സംസ്ഥാനത്ത് ആകെയുള്ള 15 എംഎല്‍എമാരില്‍ 11 പേരുടേയും പിന്തുണ ഹൂഡയ്ക്കാണ്. കഴിഞ്ഞ ദിവസം പരിവര്‍ത്തന്‍ യാത്രയ്ക്ക് മുന്നോടിയായി ഹൂഡ വിളിച്ച് ചേര്‍ത്ത യോഗത്തിലും എംഎല്‍എമാര്‍ ഹൂഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം യോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളോ പിസിസി അധ്യക്ഷന്‍ തന്‍വാറിനിയോ ക്ഷണിച്ചിരുന്നില്ല. 18 ന് നടക്കുന്ന റാലി ബിജെപിക്കും ഒപ്പം കോണ്‍ഗ്രസിനുമുള്ള മുന്നറിയിപ്പാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ വിഭാഗീയത രൂക്ഷമായതോടെ ഹൂഡ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. മുന്‍ മന്ത്രി കൃഷ്ണ ഹൂഡ നേരത്തേ ഇക്കാര്യം ആരോപിച്ചിരുന്നു.
ബിജെപിയെ പിന്തുണച്ച് മകന്
ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഹൂഡയുടെ മകന് ദീപേന്ദര്‍ ഹൂഡ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയത് ഹൂഡ കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. അതേസമയം മകനെ തള്ളി കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഹൂഡ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അശോക് തന്‍വാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തുന്നതിനെതിരെ ഹൂഡ കടുത്ത അതൃപ്തിയിലാണെന്ന് പാര്‍ട്ടി എംഎല്‍എയും വെളിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം അധ്യക്ഷനായി അശോക് തന്‍വാര്‍ തുടര്‍ന്നിട്ടും സാഹചര്യങ്ങള്‍ ഒന്നും മാറിയിട്ടില്ല. അതേസമയം അഞ്ച് വര്‍ഷം സാധാരണ എംഎല്‍എ എന്ന നിലയിലാണ് ഹൂഡയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നത്, ഹൂഡ കാമ്പിലെ എംഎല്‍എ പറഞ്ഞു.
കോണ്‍ഗ്രസ് വിടുമോ?
എന്നാല്‍ ഹൂഡ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് വിടാനോ മറ്റൊരു പാര്‍ട്ടി രൂപീകരിക്കാനോ ഹൂഡ തയ്യാറായേക്കില്ല. നിലവില്‍ വിവിദ കേസുകളില്‍ സിബിഐ അന്വേഷണം നേരിടുകയാണ് ഹൂഡ. കോണ്‍ഗ്രസില്‍ തുടരുന്നത് കൊണ്ടാണ് ഇത്തരം അന്വേഷണങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ ഹൂഡയ്ക്ക് സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.