ഹരിയാനയിൽ രാഹുൽ ഇറങ്ങി; പിന്നാലെ തന്ത്രം മാറ്റി ബിജെപി.. ആർഎസ്എസും കൂടെ
ഹരിയാനയിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങുക. നിരവധി റോഡ് ഷോകളിൽ അദ്ദേഹം പങ്കെടുക്കും. അതേസമയം രാഹുലിന്റെ പ്രചരങ്ങളെ പ്രതിരോധിക്കാൻ തന്ത്രം മാറ്റിയിരിക്കുകയാണ് ഇപ്പോൾ ബിജെപി. സർക്കാരിന്റെ മുന്നേറ്റങ്ങൾ അക്കമിട്ട് നിരത്തിയും മുൻ കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടിയും പ്രചരണം കൊഴുപ്പിക്കാനാണ് ബിജെപി നീക്കം.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിത്തതിൽ വന്ന ഇടിവ് ഇതിന്റെ വ്യക്തമായ സൂചനയാണ്. 2019 ൽ 58.21 ആയിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2024 എത്തിയപ്പോഴേക്കും അത് 46.10 ശതമാനമായി കുറഞ്ഞു. 2014 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചും വലിയ ഇടിവാണ് 2019 ലും പാർട്ടിക്ക് ഉണ്ടായത്. 34 ശതമാനത്തിൽ നിന്നും 36.49 ശതമാനമായിട്ടാണ് വോട്ട് വിഹിതം കുറഞ്ഞത്. മറുവശത്ത് കോൺഗ്രസിനാകട്ടെ വലിയ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചു.

2019 ൽ 28.15 ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 2024 ൽ 43.68 ശതമാനമായാണ് ഉയർന്നത്. ഈ കണക്കുകൾ കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്, ബിജെപിയുടെ നെഞ്ചിടിപ്പും. അതുകൊണ്ട് തന്നെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ആനുകൂല്യങ്ങളുമെല്ലാം ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ബിജെപിയുടെ പ്രചരണം.
ഇതുകൊണ്ട് മാത്രം മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് വ്യക്തമായി അറിയാം. ജാതി സമവാക്യങ്ങളിലും ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. ജാട്ട് ഇതര വോട്ടുകളിലും ഒബിസി വോട്ടുകളിലുമാണ് ബിജെപി കണ്ണുവെയ്ക്കുന്നത്. കോൺഗ്രസ് ആകട്ടെ ജാട്ട്-മുസ്ലീം വോട്ടുകളും എസ് സി വോട്ടുകളും തങ്ങളെ തുണയ്ക്കുമെന്ന് കരുതുന്നുണ്ട്.
അതിനിടെ ഗ്രാമീണ മേഖലയിൽ നിന്നുള്ള വോട്ടുകൾ ഉറപ്പിക്കാൻ ആർഎസ്എസ് പിന്തുണയും ബിജെപി തേടുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ പ്രചരണത്തിൽ നിന്നും ആർഎസ്എസ് നേതൃത്വം വിട്ടുനിന്നിരുന്നു. ഇത് തിരിച്ചടിയായെന്ന വിലയിരുത്തൽ നേതൃത്വത്തിന് ഉണ്ട്. അത് മാത്രമല്ല, മുൻ മനോഹർലാൽ ഖട്ടർ സർക്കാരിൽ അതൃപ്തി ഉണ്ടായിരുന്ന എംഎൽഎമാർ അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കാൻ കൂടി ലക്ഷ്യം വെച്ചാണ് ബിജെപി ആർഎസ്എസ് സഹായം തേടുന്നത്.
നേരത്തേ ഖട്ടർ സർക്കാരിനെതിരെ ആർഎസ്എസ് ആഭ്യന്തരമായി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഖട്ടർ തുടർന്നാൽ ഭരണത്തുടർച്ച ലഭിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് ഖട്ടറിനെ നീക്കി സൈനിയെ മുഖ്യമന്ത്രിയായി നിയോഗിച്ചെങ്കിലും നീക്കം വൈകിപ്പോയി എന്നായിരുന്നു ആർഎസ്എസ് വിലയിരുത്തൽ.
അതേസമയം ബിജെപിക്ക് വേണ്ടി ആർഎസ്എസ് പ്രത്യേക പരിപാടികൾ ഇതിനോടകം തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും കുറഞ്ഞത് 150 വോളണ്ടിയർമാരെ വിന്യസിച്ചുകൊണ്ട് ഗ്രാമീണ വോട്ടർമാർക്കിടയിൽ സ്വാധീനം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണ് ആർഎസ്എസ് നടത്തുന്നത്. മാത്രമല്ല സർക്കാരിന്റെ നേട്ടങ്ങളും ജനങ്ങൾക്കിടയിൽ വിവരിച്ച് കൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള ശ്രമങ്ങളും സംഘന നടത്തുന്നുണ്ട്. ഇതെല്ലാം ബിജെപിയെ തുണയ്ക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications