ഹരിയാനയിൽ വിമതർ പണി കൊടുക്കുമോ?; കോൺഗ്രസിൽ കൂട്ടപ്പൊരിച്ചിൽ, സ്വതന്ത്രരായി മത്സരിക്കാൻ നേതാക്കൾ
ഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപം. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി പേർ നേതൃത്വത്തിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ തങ്ങൾ സ്വതന്ത്രരായി മത്സരിക്കാനാണ് നേതാക്കളുടെ തീരുമാനം
നൽവയിൽ നിന്നുള്ള മുൻ മന്ത്രി സമ്പത്ത് സിംഗ്, ടിഗാവിൽ നിന്നുള്ള മുൻ എം എൽ എമാരായ ലളിത് നഗർ, ബല്ലഭ്ഗഡിൽ നിന്നുള്ള ശാരദാ റാത്തോഡ് എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നേരത്തേ രോഹിത രേവരി, ചിത്ര സർവാര, രാം കിഷൻ തുടങ്ങിയ നേതാക്കളും പത്രിക നൽകിയിരുന്നു.

സീറ്റ് ലഭിക്കാതിരുന്നതോടെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. തന്നെ പിന്നിൽ നിന്ന് കുത്തി എന്നായിരുന്നു ലളിത് നഗർ ആരോപിച്ചത്. ആഘോഷപൂർവ്വം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വേണ്ടിയാണ് താൻ അനുയായികളെ ക്ഷണിച്ചിരുന്നത്. എന്നാൽ എന്റെ ശത്രുകൾ എന്റെ രാഷ്ട്രീയ ജീവിതത്തെ തകർക്കാൻ ഗൂഢാലോചന നടത്തി. ശക്തനായൊരു നേതാവിനെയാണ് ടിഗോണിൽ നിന്നും കോൺഗ്രസ് മത്സരിപ്പിച്ചതെങ്കിൽ തനിക്ക് അത് മനസിലാക്കാൻ സാധിക്കും. എന്നാൽ ജനങ്ങൾക്ക് പോലും അറിയാത്ത നേതാവാണ് രോഹിത് നഗർ. ഇനി ജനങ്ങളാണ് എനിക്ക് വേണ്ടി പോരാടേണ്ടത് ', ലളിത് നഗർ പറഞ്ഞു. മുൻ മന്ത്രി നിർമൽ സിംഗിൻ്റെ മകൾ സർവാരയും കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി നടത്തിയ വിവിധ സർവേകളിൽ ഏറെ മുന്നിലായിട്ട് കൂടി കോൺഗ്രസ് തന്നെ അംബാല കൻ്റോൺമെന്റ് സീറ്റിൽ മത്സരിപ്പിച്ചില്ലെന്നും ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സർവാര പറഞ്ഞു. മണ്ഡലത്തിൽ ശക്തമായ പ്രവർത്തനമായിരുന്നു ഞാൻ കാഴ്ചവെച്ചത്. ജനങ്ങളുടെ വലിയ പിന്തുണയും സ്നേഹവും എനിക്ക് ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നേതൃത്വം തന്നെ അവഗണിച്ചതെന്ന് അറിയില്ല', സർവര പറഞ്ഞു. മുൻ എംഎൽഎ റാത്തോഡും സീറ്റ് ലഭിക്കാത്തതിൽ കുത്ത അമർഷം രേഖപ്പെടുത്തി. സീറ്റ് ലഭിക്കാതിരുന്നതോടെ അവർ അനുയായികൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. പാർട്ടി റാത്തോഡിനെ ചതിച്ചുവെന്ന് അനുയായികൾ ആരോപിച്ചു.
0 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഉൾപ്പെടെ ഇക്കുറി മത്സരരംഗത്തുണ്ട്. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇതൊക്കെ സ്വാഭാവികമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇത്തവണ സംസ്ഥാനത്ത് വിജയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
നേരത്തേ ആം ആദ്മിയുമായി സഖ്യസാധ്യത തേടിയെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുഴുവൻ സീറ്റിലും തനിച്ച് മത്സരിക്കാൻ ഒരുങ്ങുകയാണ് ആം ആദ്മി. ബി ജെ പിയെ ഭരണത്തിൽ നിന്ന് അകറ്റാൻ തിരഞ്ഞെടുപ്പിന് ശേഷം ഇരുപാർട്ടികളും കൈകോർക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications